Monday, December 29, 2014

കുന്തം!

"ആദ്യവും അന്തവുമില്ലാത്ത ഒരു കുന്തമാണീ ലോകം എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്."
"എനിക്കു തോന്നുന്നത് ഞാൻ പറയട്ടെ?"
"തീർച്ചയായും."
"കണ്ണുള്ള ഭംഗിയും, മൂക്കുള്ള സുഗന്ധവും, ചെവിയുള്ള ഈണവും, നാക്കുള്ള രുചിയും, തൊലിയുള്ള മൃദുത്വവുമാണീ ലോകം. മറ്റൊന്നുമല്ല. മറ്റൊന്നും."
"അപ്പോൾ ബുദ്ധിയുള്ള ചിന്തയോ?"
"എന്നാലതും."

അത്ഭുതം!


"ആദ്യം ഒന്നുമുണ്ടായിരുന്നില്ലെന്ന് ചിന്തിച്ചാലോ?"
"'ആദ്യം' ഇല്ലെന്ന് ചിന്തിക്കാനാണ് എനിക്ക് തോന്നുന്നത്. ഒരു ചക്രം പോലെ..ഒരു ഗോളം പോലെ.."
"എന്നാലങ്ങനെ ചിന്തിക്കാം. ഒന്നുംതന്നെയില്ലെന്ന് ചിന്തിച്ചാൽ 'ആദ്യ'ത്തെ കുറിച്ചുള്ള ചോദ്യമേ ഉദിക്കുന്നില്ലല്ലോ?"
"ഒന്നുമില്ലെന്ന് എങ്ങനെ ചിന്തിക്കാം? ഒന്നുമില്ലെങ്കിലും ഈ ചിന്തയെങ്കിലുമില്ലേ?"
"ശരിയാണ്. പക്ഷേ, ആദ്യമില്ലാതെ എന്തെങ്കിലുമുണ്ടെന്ന് ചിന്തിക്കാനേ വയ്യ."
"ചിന്തിക്കേണ്ട."
"അപ്പോൾ പിന്നെ എന്ത് ചെയ്യും?"
"അത്ഭുതപ്പെടാം. അത്ഭുതം!"

Saturday, December 20, 2014

സത്യവാൻ

"ഡാ.."
"എന്താ?"
"രാവിലെതന്നെ കുളിച്ച് എങ്ങോട്ടാ?"
"ബേങ്കിലൊന്ന് പോണം."
"?"
"അമ്മയ്ക്കറിയാലോ ബേങ്ക് 4 ശതമാനം പലിശയേ തരുന്നുള്ളൂ."
"അതിന്?"
"അതൊന്ന് ചോദിച്ചിട്ടു തന്നെ കാര്യം."
"അതവരുടെ പോളിസി അല്ലെ?"
"പോളിസി അവരുടേതാണെങ്കിലും പണം നമ്മുടെതല്ലേ?"
"നിനക്കെന്തുപറ്റി? നീ പറഞ്ഞാൽ അവർ പലിശ കൂട്ടുമോ?"
"പറഞ്ഞു നോക്കാം. കൂട്ടിയാലോ?"

വീടു വിട്ടിറങ്ങിയ കുമാരൻ ടൌണിൽ വെച്ച് നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം കുമാരിയെ കാണുകയും ചുംബന സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. തല്ലു കൊള്ളുന്നതിൽ നിന്ന് അതി വിദഗ്ദമായ് ഒഴിഞ്ഞു മാറിയ അവർ ഒരു ഹോട്ടലിൽ കയറുകയും വയറു നിറയെ ഭക്ഷണം കഴിക്കുകയും ആരും കാണാതെ പ്രണയാർദ്രമായി ചുംബിക്കുകയും ചെയ്തു. അതിനുശേഷം അവർ അന്നത്തേയ്ക്ക് പിരിഞ്ഞു.

കുമാരൻ നേരെ ബേങ്കിലേയ്ക്ക് പോയി. അവിടെ ആദ്യത്തെ കൌണ്ടറിൽ കണ്ട ഉദ്യോഗസ്ഥയോട് എന്തുകൊണ്ടാണ് ഇത്ര കുറഞ്ഞ പലിശ മാത്രം കൊടുക്കുന്നതെന്ന് ചോദിച്ചു. അവരുടെ മുഖത്തെ ചോദ്യഭാവം കാണാതെയും അവർ തരാത്ത ഉത്തരം കേൾക്കാതെയും അവൻ തിരിച്ചു നടന്നു. കുമാരൻ ജീവിതത്തിൽ കള്ളം പറഞ്ഞിട്ടേയില്ല. 

Wednesday, December 17, 2014

ബാലപാഠങ്ങൾ

ബാലപാഠങ്ങൾ എന്ന പേരിൽ കുട്ടികൾക്കൊരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്. മനുഷ്യരാശി സ്വന്തമാക്കിയ ഏതെങ്കിലുമൊരു അറിവ് കുട്ടികൾക്ക് മനസ്സിലാക്കാൻ പറ്റാത്തതായി ഞാൻ കരുതുന്നില്ല. ഒരു പക്ഷെ കാര്യങ്ങൾ മനസ്സിലാക്കാൻ അവർ കൂടുതൽ സമയമെടുത്തേക്കാം. മുതിർന്നവർ ചോദിക്കാൻ മടിക്കുന്ന ചില ചോദ്യങ്ങൾ അവർ ചോദിച്ചേക്കാം. പരിണതഫലങ്ങളെ കുറിച്ച് ചിന്തിക്കാതെയുള്ള ചോദ്യങ്ങളും അറിയാനുള്ള ത്വരയും ഓരോ കുട്ടിയിലും സ്വാഭാവികമായ് ഉള്ളതാണ്. അതിനുള്ള സ്വാതന്ത്ര്യം അവരുടെ അവകാശവുമാണ്.

എനിക്കറിയാവുന്ന കാര്യങ്ങൾ മലയാളത്തിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക എന്നുള്ളതാണ് ബാലപാഠങ്ങൾ എന്ന ബ്ലോഗിന്റെ പ്രധാന ഉദ്ദേശ്യം. നിങ്ങൾ മുതിർന്നവരാണെങ്കിൽ നിങ്ങൾക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി ലളിതമായ് എഴുതി എനിക്കയച്ചു തരൂ. അവിടെ പ്രസിദ്ധീകരിക്കാം. നിങ്ങൾക്കൊരു ബ്ലോഗുണ്ടെങ്കിൽ അതിൽ പ്രസിദ്ധീകരിച്ച ശേഷം വിലാസം തന്നാലും മതി. കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ എഴുതിയ യാത്രാവിവരണമോ, കഥയോ, കവിതയോ, ശാസ്ത്രകുറിപ്പോ, പുസ്തകാവലോകനമോ, തമാശകളോ, തത്വശാസ്ത്രമോ, കടംകഥകളോ, കളികളോ എന്തുമാവട്ടെ എനിക്കയച്ചു തരൂ.

നിങ്ങളൊരു കുട്ടിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കൂ. ഇവിടെ പ്രസിദ്ധീകരിക്കുന്നവ വായിച്ച് അഭിപ്രായങ്ങൾ പറയൂ. തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടൂ. നിങ്ങളയച്ചു തരുന്നതും ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങൾ പലപ്പോഴായി എന്തെങ്കിലുമൊക്കെ സ്വന്തമായ് എഴുതിയിട്ടുണ്ടാകുമല്ലോ? ചിത്രങ്ങൾ വരച്ചു കാണുമല്ലോ? അവയെല്ലാം അയച്ചു തരൂ.

രചനകൾ അയക്കേണ്ട മെയിൽ വിലാസം : sandharb@gmail.com
ബ്ലോഗ്‌ ലിങ്ക്: http://baalapaadangal.blogspot.in/

Monday, December 15, 2014

മഹത്വം

മഹത്വം സ്വയം വെളിവാക്കപ്പെടും എന്ന തത്വത്തിൽ ഉറച്ചു വിശ്വസിച്ച അവൻ മുറിയിൽ കയറി കതകടച്ചിരുന്നു. മഹത്വം വെളിവാക്കപ്പെട്ടില്ല. രണ്ടു കാരണങ്ങളുണ്ടാകാം, അവൻ ചിന്തിച്ചു. ഒന്നുകിൽ താൻ മഹാനല്ല, അല്ലെങ്കിൽ ആ തത്വം പാടെ തെറ്റാണ്. എന്നാൽ താൻ മഹാനാണ് എന്ന കാര്യത്തിൽ അവനൊരു സംശയവുമുണ്ടായിരുന്നില്ല. അപ്പോൾ മഹത്വം സ്വയം വെളിവാക്കപ്പെടുമായിരിക്കില്ല. അവൻ തന്റെ മുറിയ്ക്ക് പുറത്തിറങ്ങി തന്റെ മഹത്വം കൊട്ടിഘോഷിച്ചു. ചുറ്റുപാടുമുള്ള അടഞ്ഞ ചെവികളിൽ തട്ടി തിരിച്ചു വന്ന അതിന്റെ പ്രകമ്പനങ്ങൾ അവനെ നിരാശയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടു.

Sunday, December 14, 2014

പുഴയിലൂടെ

ഞാനൊഴുകി 
ഒന്നുമോർക്കാതെ 
പുഴയിലൂടെ 
കടലിലേയ്ക്ക്.

കടലിലെത്തുമ്പോൾ 
പുഴയിലെല്ലാം ഞാനും 
എന്നിൽ നിറയെ പുഴയും 
തുളുമ്പി നിന്നു.

Sunday, November 23, 2014

പറഞ്ഞാൽ കേൾക്കാത്തവർ

രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യമെന്ന് തീരുമാനിച്ച് അവൻ തന്റെ അനുസരണക്കേട്‌ കാട്ടുന്ന അഞ്ചിന്ദ്രിയങ്ങളേയും ചൂഴ്‌ന്നും, ചെത്തിയും, പിഴുതും, ഉരിഞ്ഞും മേശപ്പുറത്തു വെച്ചു. എന്നാലവനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ആസക്തിയുടെ പുതിയ കഥകളെഴുതാൻ, കീഴടക്കാനായി ലജ്ജയുടെ കൊടുമുടികൾ ഇനിയേത് ബാക്കിയെന്നു ചോദിച്ച്, പുതുതും ഊർജസ്വലങ്ങളുമായ ഇന്ദ്രിയങ്ങൾ കിളിർത്തുവന്നു. പഴയതുപോലെ നിസ്സഹായനായെങ്കിലും ഈ സംഭവം അവന് പുതിയ ഉൾക്കാഴ്ചകളേകി.

Friday, November 21, 2014

പാമ്പും കയറും

കയറിന് താനൊരു പാമ്പാണെന്ന് തോന്നി. എന്നാൽ തന്റെ സ്വാഭാവികമായ അവസ്ഥയതല്ലെന്ന് കയർ സാവധാനം തിരിച്ചറിയാൻ തുടങ്ങി. ആ തിരിച്ചറിവ് താൻ പാമ്പല്ലെന്നും ചകിരിനാരുകൾ പിരിച്ചുണ്ടാക്കപ്പെട്ടതാണെന്നുമുള്ള പരമായ സത്യത്തിലേയ്ക്ക് കയറിനെ കൊണ്ടെത്തിച്ചു. ആ സത്യം ഉൾക്കൊണ്ട നിമിഷം കയറിന് പാമ്പാണെന്ന തോന്നൽ മാത്രമല്ല ആ തോന്നൽ ഉല്പാദിപ്പിക്കപ്പെട്ട പാമ്പുമനസ്സും നഷ്ടമായി.

Thursday, November 13, 2014

ചരടുകൾ

എന്നിൽ നിന്നും അവളിലേയ്ക്ക് നീളുന്ന ചരടുകൾ ഞാൻ അറുത്തു വിട്ടു. അവൾ പൂർവാധികം ഭംഗിയോടെയും ഉയരത്തിലും പറന്നു. അതു കണ്ടു നിന്ന എന്നിൽ കൂടുതൽ സന്തോഷവും സ്നേഹവും നിറഞ്ഞു.

Wednesday, November 12, 2014

ത്യാഗം

വ്യക്തിയുടെയും സമൂഹത്തിന്റെയും മഹത്വത്തിന്റെ ഉറവിടമായ അത്ഭുതം!

Saturday, November 8, 2014

നിഷ്ക്രിയൻ

രാവിലെ പുതച്ച് തന്റെ ഹൃദയ മിടിപ്പ് ശ്രദ്ധിച്ച് വെറുതെ കിടക്കുമ്പോഴാണ് മുറിയിലെ പങ്ക (FAN) ചെറുതായ് വിറയ്ക്കുന്നത് കുമാരന്റെ ശ്രദ്ധയിൽ പെട്ടത്. കുറെ നേരം അവനത് സൂക്ഷിച്ച് നോക്കിക്കൊണ്ട്‌ കിടന്നു. എന്തായിരിക്കും പങ്ക വിറയ്ക്കുന്നതിന് കാരണം? ഭൂമി വിറയ്ക്കുന്നുണ്ടോ? കാറ്റുകൊണ്ടാണോ? അതിനു പുറകിൽ വലിയൊരു ശാസ്ത്ര സത്യം ഒളിഞ്ഞിരിപ്പുണ്ടോ? തന്റെ കണ്ണിന്റെ പ്രശ്നമാണോ? അതായിരിക്കാൻ വഴിയില്ല. മറ്റൊന്നിനും തന്നെ വിറയൽ കാണുന്നില്ല. ഈ ലോകത്തിപ്പോൾ എന്തെങ്കിലും ഒന്ന് ചലിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ അത് തന്റെ ഹൃദയമാണ്. അപ്പോൾ അതു തന്നെയായിരിക്കും കാരണം. പക്ഷെ എങ്ങനെയത് ഉറപ്പു വരുത്തും? മുറിയുടെ പുറത്തു പോയി നോക്കിയാലോ? മനസ്സില്ലാ മനസ്സോടെ കുമാരൻ പുതപ്പ് മാറ്റി എഴുന്നേറ്റ് മുറിയുടെ പുറത്തുപോയി തുറന്നിട്ട ജനലിന്റെ ഉള്ളിലൂടെ പങ്കയിലേയ്ക്ക് നോക്കി. പങ്ക വിറച്ചു കൊണ്ടിരിക്കുന്നു. തന്റെ ഹൃദയമിടിപ്പിന്റെ തരംഗങ്ങൾ തുറന്നിട്ട ജനലിലൂടെ ഉള്ളിലേയ്ക്ക് പോകാമല്ലോ. ജനലടച്ചാൽ ഉള്ളിലേയ്ക്ക് കാണുകയുമില്ല. ഇനിയെന്തു ചെയ്യും? ഒരു വഴിയേയുള്ളൂ. കുമാരൻ പതുക്കെ മുറിയിൽ കടന്ന് പങ്കയിലേയ്ക്ക് നോക്കാതെ ശബ്ദമുണ്ടാക്കാതെ കട്ടിലിൽ കയറി കിടന്ന് പുതപ്പ് കൊണ്ട് തല മൂടി ചുരുണ്ടു കൂടി കിടന്നു. ഹൃദയം അപ്പോഴും മിടിച്ചു കൊണ്ടിരുന്നു.

Saturday, October 4, 2014

ഒരു വിഷാദരോഗി

"ശെരിയാണ്, ഞാനാരോടും ഇപ്പോഴങ്ങനെ സംസാരിക്കാറില്ല. എന്തിന് സംസാരിക്കണം? ഞാൻ സംസാരിച്ചാൽ എനിക്കോ അവർക്കോ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ജീവിതം ഇങ്ങനെയങ്ങ് ജീവിച്ച്  തീർക്കണം. ആർക്കും എന്നെക്കൊണ്ട് ഒരുപദ്രവവുമുണ്ടാകരുത്. ഞാനെന്തിനാണ് ഇങ്ങനെ വിഷമിച്ച് നടക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. എന്ത് വിഷമം? ഞാനിങ്ങനെതന്നെയല്ലേ? പിന്നെ, എല്ലാവർക്കും ഒരേപോലെയാകാൻ പറ്റുമോ?

എനിക്കൽപ്പം സൌന്ദര്യം കുറവാണെന്നതും ഞാൻ കറത്തിരിക്കുന്നുവെന്നതും സത്യം തന്നെ. അതിന് എനിക്കൽപ്പം വിഷമവുമുണ്ട്. സത്യം പറഞ്ഞാൽ അതിലല്ല എനിക്ക് വിഷമം. എന്റെ ഭംഗിയില്ലായ്മ എന്റെ കുറ്റമാണെന്ന തരത്തിലാണ് പലരും എന്നോട് ഭാവിക്കുന്നത്. അത്യാവശ്യം നന്നായ് തിരുവാതിര കളിക്കുന്ന എന്നെ കഴിഞ്ഞ ഓണപ്പരിപാടിക്ക് ടീമിൽ ചേർത്തില്ല. ആളധികമാണെന്നാണ് പറഞ്ഞത്. സത്യം ഞാൻ പറയാം. മൃദുലയും റോസും കളിക്കുന്നതിനേക്കാൾ എനിക്കറിയാം. ഞാനൊന്നും പറയാൻ പോയില്ല. വേണ്ടെങ്കിൽ വേണ്ട. അത്രതന്നെ.

ഇടയ്ക്ക് ഞാൻ വെറുതേയിരുന്ന് കരയാറുണ്ട്. പലപ്പോഴും അതെന്തിനാണെന്ന് എനിക്ക് തന്നെ മനസ്സിലാകാറില്ല. കരഞ്ഞു കഴിയുമ്പോൾ ഒരാശ്വാസമാണ്. പിന്നെ തോന്നും ഞാനീ ചിന്തിച്ച് കൂട്ടുന്നതൊക്കെ വെറുതെയാണെന്ന്. വളരെ അപൂർവമായാണ് ഞാൻ ബ്യൂട്ടി പാർലറിൽ പോകാറുള്ളത്. മിക്കവാറും അത് മിനുവിന് കൂട്ടുപോകുന്നതായിരിക്കും. ആകെ ചെയ്യാറുള്ളത് ത്രെഡിംഗ് മാത്രമാണ്. എന്റെ മുഖം കണ്ണാടിയിൽ കാണുന്നത് എനിക്കിഷ്ടമല്ല. അതിനാൽ കുറെ നേരം അവിടെയിരുന്നാൽ ഞാൻ അസ്വസ്ഥയാകും.

എന്നോടുള്ള പെരുമാറ്റത്തിൽ പെണ്‍കുട്ടികളേക്കാൾ എത്രയോ ഭേദമാണ് ആണ്‍കുട്ടികൾ. ചിലരൊക്കെ കളിയാക്കാറുണ്ടെങ്കിലും പൊതുവെ മിക്ക ആണ്‍കുട്ടികൾക്കും എന്നോടൽപ്പം സഹതാപമുണ്ട്. അവരോട് സംസാരിക്കുമ്പോൾ എനിക്കൊരാശ്വാസമാണ്. പലപ്പോഴും അവരിലൊരാളായ് കണക്കാക്കിയാണ് എന്നോടവർ സംസാരിക്കാറുള്ളത്. ഇന്നലെ വൈകുന്നേരം പുറത്തിറങ്ങുന്നതിന് മുൻപ് ഞാനല്പം കരഞ്ഞിരുന്നു (എന്തിനാണാവോ?). ഗോകുൽ എന്നെ കണ്ടപ്പോൾ കണ്ണ്‍ ഇറുങ്ങിയിരിക്കുന്നതെന്തെന്ന് ചോദിച്ചു. തലവേദനയാണെന്ന് പറഞ്ഞു. അവന്റെ പക്കലുണ്ടായിരുന്ന തലവേദന മാറാനുള്ള ഒരു ടാബ്ലെറ്റ് എന്നെ പിടിപ്പിച്ചാണ് അവൻ പോയത്. മിനുവാണെങ്കിൽ എന്നെ ശ്രദ്ധിക്കുക പോലും ചെയ്യില്ലായിരുന്നു.

വീട്ടുകാർക്ക് എന്നെ വേണ്ടെന്ന് തോന്നുന്നു. അവരുടെ ഒരു സ്ഥിരം തലവേദനയാണ് ഞാനെന്നാണ് അവരുടെ സംസാരം കേട്ടാൽ തോന്നുക. നാട്ടുനടപ്പനുസരിച്ച് എന്നെ കല്യാണം കഴിച്ച് അയക്കണമെങ്കിൽ അച്ഛൻ കുറച്ച് കഷ്ടപ്പെടേണ്ടി വരും. അതിനെപ്പറ്റി സംസാരം വരുമ്പോൾ കല്യാണം വേണ്ടെന്ന് ഞാനങ്ങ് പ്രസ്താവിക്കാറാണ് പതിവ്. എന്നിട്ട് എന്റെ മുറിയിൽ പോയി കരയും. കല്യാണം വേണ്ടാഞ്ഞിട്ടൊന്നുമല്ല. ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാകരുത്. അത്ര തന്നെ.

ഇനി ഞാനൊരു രഹസ്യം പറയാം. എനിക്കൊരാളോട് പ്രണയമുണ്ട്. കൂടെ പഠിക്കുന്നവനാണ്. ആൾ വളരെ സ്മാർട്ടാണ്. അവനെന്നെയും ഇഷ്ടമാണ്. എന്നോടതവൻ പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ എന്നേക്കാൾ എത്രെയോ നല്ലൊരു പെണ്ണിനെ അവനു കിട്ടാൻ ഒരു വിഷമവുമില്ല. എനിക്ക് നല്ല ഭാവഭംഗിയാണെന്നാണ് അവൻ പറയുന്നത്. അതു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. അവനെന്നെ കുറച്ചൊന്നുമല്ല ആശ്വസിപ്പിക്കാറുള്ളത്. അവന്റെ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ (ആണായാലും പെണ്ണായാലും) അവനെപ്പോഴും കൈ പിടിച്ചോ ചുമലിൽ പിടിച്ചോ ആണ് സംസാരിക്കുക. ഇതെനിക്ക് ഒട്ടും ഇഷ്ടപ്പെടാറില്ല. സ്വന്തം അനിയത്തിയാണെങ്കിൽപോലും ഒരു പ്രായം കഴിഞ്ഞാൽ ശരീരം തൊട്ടു കളിക്കരുതെന്ന് ഞാനവനോട് എപ്പോഴും പറയും. ഇതിന്റെ പേരിൽ ഞങ്ങളിടയ്ക്ക് വഴക്കിടാറുണ്ട്. ഓരോരുത്തരുടെയും സ്വഭാവവും രീതികളും വ്യത്യസ്തമല്ലേ എന്നാണവാൻ ചോദിക്കാറുള്ളത്.

ഇടയ്ക്ക് ഞാൻ പലതും സങ്കൽപ്പിച്ച് കൂട്ടും. പഠനം കഴിഞ്ഞിറങ്ങുമ്പോൾ ഒരു സുന്ദരിപ്പെണ്ണിനെ അവന് വീട്ടുകാർ കല്യാണം കഴിച്ച് കൊടുക്കുമായിരിക്കും. അവൻ സമ്മതിക്കില്ല എന്നെനിക്കുറപ്പുണ്ട്. പക്ഷെ ഞാനുമവനെ വീട്ടുകാരെ അനുസരിക്കാൻ നിർബന്ധിക്കും. എന്തിനവൻ ഭംഗിയില്ലാത്ത എന്നെ കല്യാണം കഴിച്ച് വീട്ടുകാരുമായ് പിണങ്ങണം? അപ്പോൾ ചില സിനിമാക്കഥയൊക്കെ എന്റെ മനസ്സിലൂടെ കടന്നുപോകും (ഉദാഹരണത്തിന് 'ആൾക്കൂട്ടത്തിൽ തനിയെ'). ഭംഗിയിലൊന്നുമല്ല കാര്യം എന്ന് നിങ്ങൾ കരുതുന്നുണ്ടാകും. എന്നാൽ മിക്ക തിരഞ്ഞെടുക്കലിനും നിറവും ഭംഗിയും ഒരു പ്രധാന ഘടകം തന്നെയാണ്. വെളുത്തവർ മാത്രമുള്ള ഒരു വീട്ടിൽ കറുത്ത ഒരു കുട്ടിയുണ്ടാകാൻ മിക്കവർക്കും താല്പര്യമുണ്ടാകില്ല.

പലപ്പോഴും, വീടും നാടും പ്രണയവുമൊക്കെ ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി ജീവിച്ചാലോ എന്ന് ചിന്തിക്കാറുണ്ട്. ഞാനിതെല്ലാം വിശദമായി ഒരു ദിവസം അവനോട് സംസാരിച്ചു. അവനെന്നെ ഒരുപാട് ഉപദേശിച്ചു. കുറച്ചു ദിവസം നല്ല ആശ്വാസം ഉണ്ടായിരുന്നു. പിന്നെയും പഴയ പോലെയായി. പിന്നെയാണ് അവൻ നിങ്ങളെകുറിച്ച് പറഞ്ഞത്. പനി പിടിച്ച് കിടപ്പിലായിരുന്നില്ലെങ്കിൽ അവൻ കൂടെ കണ്‍സൽടേഷന് വന്നേനെ."

Monday, September 29, 2014

പൊട്ടിത്തെറി

ഉൾവലിഞ്ഞ് ഉൾവലിഞ്ഞ് ഞാൻ ഒരു കടുകോളമായി. പിന്നെ ഒരു പൊട്ടിത്തെറിയായിരുന്നു. അങ്ങനെ ഞാൻ, ഞാനെന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെടുകയും ഞാനെന്ന ഊർജം സകല ചരാചരങ്ങളിലും ലയിച്ചു ചേരുകയും ചെയ്തു.

Wednesday, September 24, 2014

ചെകുത്താനെ തുരത്താനുള്ള 10 വഴികൾ


ആളൊഴിഞ്ഞ സമയം നോക്കി അടച്ചുറപ്പില്ലാത്ത വീട്ടിൽ കയറിക്കൂടുന്ന ചെകുത്താനെ തുരത്താനുള്ള ഫലപ്രദമായ 10 വഴികൾ:

1. ജനലുകളും വാതിലുകളും മലർക്കെ തുറന്നിടുക. വീട്ടിൽ കാറ്റും വെളിച്ചവും കയറട്ടെ. ചെകുത്താനെ ശ്വാസം മുട്ടിച്ച് പുറത്തു ചാടിക്കാനുള്ള വളരെ ഫലപ്രദമായ ഒരു മാർഗമാണിത്.

2. വീടും പരിസരവും വൃത്തിയായ് സൂക്ഷിക്കുക. മാലിന്യം ചെകുത്താന്റെ ബലഹീനതയാണ്. ഇരുമ്പിനെ കാന്തം ആകർഷിക്കുന്നതു പോലെയാണ് മാലിന്യം ചെകുത്താനെ ആകർഷിക്കുന്നത്.

3. വീട്ടിലെ ഒരു മുറി ഗ്രന്ഥാലയമായോ പൂജാമുറിയായോ രണ്ടുമായോ മാറ്റുക. അറിവും വിശ്വാസവും ഉള്ളിടം ചെകുത്താന്റെ നരകമത്രെ.

4. വീട്ടിൽ കയറിക്കൂടിയ ചെകുത്താനെപറ്റി ഒരു പഠനം നടത്തുക. ചെകുത്താൻ പലതരമുണ്ട്. ശാന്തയായിരുന്ന് ചെകുത്താനെ നിരീക്ഷിക്കുക. ശത്രുവിനെപ്പറ്റിയുള്ള എതൊരറിവും ശത്രുവിനെ കീഴ്പ്പെടുത്താനുപകരിക്കുമെന്ന് വ്യക്തമാണല്ലോ.

5. ചെകുത്താൻ കയറിച്ചെല്ലാൻ ഭയക്കുന്ന വീടുകളിലെ താമസക്കാരെ അതിഥികളായ് ക്ഷണിക്കുക. ചെകുത്താനെ തുരത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്നാണിത്.

6. വീട്ടുകരം കൃത്യമായ് അടയ്ക്കുക. ശരിയായ നിയമത്തിന്റെ പിൻബലമുള്ള വീടുകളിൽ കയറിച്ചെല്ലാൻ ഏത് ചെകുത്താനും ഒന്നു മടിയ്ക്കും.

7. ഭക്ഷണം വീട്ടിൽ തന്നെ പാചകം ചെയ്യുക. ഗ്രന്ഥാലയത്തെയോ പൂജാമുറിയേയോ പോലെതന്നെ ചെകുത്താൻ ഭയക്കുന്ന ഒരിടമാണ് ഭക്ഷണം പാചകം ചെയ്യപ്പെടുന്ന അടുക്കള.

8. അയൽവീടുകളെ ബഹുമാനിക്കുക. വീട്ടിലെ സുഖസൌകര്യങ്ങൾക്കായ് അയൽവീടുകളിൽ ചെലവാക്കുന്നതിലും ഒരുപാടു കൂടുതൽ ചെലവാക്കാതിരിക്കുക. ആർഭാടത്തിൽ കൂട്ടത്തിൽ ഒറ്റപ്പെട്ടു നില്ക്കുന്ന വീടുകൾ ചെകുത്താന്റെ സ്വർഗമത്രെ.

9. നിങ്ങളുടെ വീട്ടിൽ കുട്ടികളുണ്ടാകട്ടെ. കുട്ടികളെ ചെകുത്താന് ദൈവത്തെക്കാൾ പേടിയാണ്. കുട്ടികളുടെ പുഞ്ചിരി സ്വപ്നം കണ്ട് ചെകുത്താൻ ഞെട്ടിയുണരാറുണ്ടെന്ന് പറയപ്പെടുന്നു.

10. വീട് കത്തിച്ചു കളയുക! ശരിയായ് നടപ്പിലാക്കിയാൽ പരിപൂർണ ഫലപ്രാപ്തിയുള്ളതും എന്നാൽ ഏറ്റവും കഠിനമായതുമാണ് ഈ മാർഗം. വീടില്ലാതെ ജീവിക്കാൻ കഴിവുള്ള അപൂർവം ചിലർക്കു മാത്രമാണ് ഇത് യോഗ്യമായുള്ളത്.

Thursday, September 18, 2014

യൂറോപ്പിൽ ഒരു മാസം

പഠനത്തിന്റെ ഭാഗമായി ഒരു മാസക്കാലം പോളണ്ടിലും നോർവേയിലുമായി ചെലവഴിക്കാൻ സാധിച്ചു. ആദ്യത്തെ ഒരാഴ്ചക്കാലം പോളണ്ടിലെ 'ബെട്ലെവോ'എന്ന ഗ്രാമത്തിൽ വെച്ചു നടന്ന ഒരു ശില്പശാലയിലും തുടർന്ന് രണ്ടാഴ്ചക്കാലം നോർവേയിലെ ബെർഗൻ യൂനിവേഴ്സിറ്റിയിലെ പഠനത്തിലും പിന്നീടുള്ള ഒരാഴ്ചക്കാലം പോളണ്ടിലെ റോസ്വ നഗരത്തിൽ നടന്ന ഒരു കോണ്‍ഫറൻസിലുമായിരുന്നു പങ്കെടുത്തത്. 
പോളിഷ് ശാസ്ത്ര സമിതിയുടെ ഗണിത വിഭാഗത്തിന്റെ ബെട്ലെവോയിലുള്ള ഒരു കോണ്‍ഫറൻസ് സെന്റർ.
ഇവിടെ വെച്ചായിരുന്നു ശില്പശാല നടന്നത്. ഗണിതവുമായ് ബന്ധപ്പെട്ട കമ്പ്യൂട്ടർ സയൻസിലെ ഒരു വിഷയത്തിൽ വിദഗ്ദ്ധർ ക്ലാസുകളെടുത്തു. 
ബെട്ലെവോ ഗ്രാമത്തിലെ ഒരു വീട്.
പടിഞ്ഞാറൻ പോളണ്ടിലെ പോസ്നാൻ പ്രവിശ്യയിലെ ഒരു ഗ്രാമമാണ് ബെഡ്ലെവോ. പോളണ്ടിലെ ഗ്രാമങ്ങൾ മാത്രമല്ല നഗരങ്ങളും ഇന്ത്യയുടേതുമായ് താരതമ്യപ്പെടുത്തുമ്പോൾ വിജനങ്ങളാണ്. ഇന്ത്യയുടെ മൂന്നിലൊന്നു മാത്രം ജനസാന്ദ്രതയുള്ള രാജ്യമാണ് പോളണ്ട് എന്ന വസ്തുത ഇതിനെ ന്യായീകരിക്കുന്നു. 
ബെട്ലെവോയിൽ കാട്ടിലൂടെ നടത്തിയ ഒരു യാത്രയിൽ നിന്ന്.
തടാകങ്ങളും കാടുമുള്ള, പച്ചപ്പു നിറഞ്ഞ ബെട്ലെവോ കേരളത്തെ ഓർമിപ്പിക്കും. 

ബെട്ലെവോയിലെ പഴയ ഒരു പള്ളി.
യൂറോപ്പിലെ താരതമ്യേന മതവിശ്വാസം കൂടിയ ഒരു രാജ്യമാണ് പോളണ്ട്.  
പോളണ്ടിൽ നിന്ന് നൊർവയിലെ ബെർഗനിലേക്കുള്ള യാത്രയിൽ. 
ബെർഗെൻ യൂനിവേഴ്സിറ്റിയിലെ മറ്റു ഗവേഷണ വിദ്യാര്‍ത്ഥികളുമായ്‌ ചേർന്ന് പഠനം നടത്തുകയായിരുന്നു ഉദ്ദേശ്യം. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് നോർവേ. എണ്ണയാണ് പ്രധാന വരുമാന മാർഗം. മിശ്ര സമ്പദ് വ്യവസ്ഥ പിന്തുടരുന്ന നൊർവയിൽ പ്രധാനപ്പെട്ട വ്യവസായങ്ങളെല്ലാം ഗവർമെന്റ് നിയന്ത്രണത്തിലാണ്. ആഗോള സാമ്പത്തിക മുരടിപ്പ് ബാധിക്കാത്ത അപൂർവം ചില രാജ്യങ്ങളിലൊന്നാണിത്.
ബെർഗനിലെ ഒരു തെരുവ്.
നൊർവയിലെ ജനസംഖ്യയിൽ രണ്ടാമതുള്ള നഗരമാണ് ബെർഗൻ. എന്നാൽ, കോഴിക്കോട് നഗരത്തിന്റെ നാലിരട്ടിയോളം വിസ്തൃതിയുണ്ടെങ്കിലും എഴിലൊന്നു ജനസംഖ്യയെ ബെർഗനിലുള്ളൂ. 
എഴ് മലകളാൽ ചുറ്റപ്പെട്ട നഗരമാണ് ബെർഗെൻ. യഥാർത്ഥത്തിൽ എത്ര മലകളുണ്ടെന്നുള്ളത് ഇപ്പോഴും തർക്കവിഷയമാണ് ! 
ഇതുപോലെയുള്ള പ്രതിമകൾ നഗരത്തിൽ ധാരാളമായ്‌ കാണാം. 
നല്ല മനുഷ്യരുടെയും അതിലുപരി നല്ലൊരു ഗവർമെന്റിന്റെയും നാടാണ് നോർവേ.
മനുഷ്യക്ഷേമത്തിൽ (Human Development Index) നോർവേ ലോകരാജ്യങ്ങളിൽ ഒന്നാമതാണ്. അതിനെ ന്യായീകരിക്കുന്ന ചില വസ്തുതകൾ:
1. തൊഴിൽ - 97.4 %
2. സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും.
3. വിവിധ ജോലികളിലേർപ്പെട്ടിരിക്കുന്നവരുടെ ശമ്പളത്തിലുള്ള വ്യത്യാസം വളരെ കുറവാണ്. ഒരു പ്രൊഫസറുടെ കൂടെ ഒരു മെക്സിക്കൻ റസ്റ്ററന്റിൽ ഇരിക്കുമ്പോൾ അവിടെയുള്ള വെയ്റ്ററിനും അദ്ദേഹത്തിനും കിട്ടുന്ന ശമ്പളം (നികുതിയൊഴിചുള്ളത്) ഏതാണ്ട് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
4. ശമ്പളത്തോടെയുള്ള പാരെന്റൽ ലീവ് - 46 ആഴ്ച (അച്ഛനും അമ്മയ്ക്കും കൂടെ)....
സൂര്യപ്രകാശം നോർവേക്കാർക്ക് ആഘോഷിക്കാനുള്ളതാണ്.
നൊർവയിലെ ഏറ്റവും കൂടിയ ചൂട് കേരളത്തിലെ പല സ്ഥലങ്ങളിലെയും ഏറ്റവും കൂടിയ തണുപ്പാണ് ! അതുകൊണ്ടു തന്നെ വെയിൽ കൊള്ളാനുള്ള ഒരവസരവും നൊർവെക്കാർ പാഴാക്കാറില്ല. മലകളിലേക്കുള്ള ട്രക്കിംഗ് അവരുടെ ഒരു ഇഷ്ട വിനോദമാണ്‌. വേനൽക്കാലത്തിന്റെ അവസാനം ആഗസ്റ്റിലാണ്. സൂര്യപ്രകാശം വളരെ കുറച്ചു മാത്രം ലഭിക്കുന്ന തണുപ്പുകാലം അസഹനീയമാണെന്ന് ഒരു ഇന്ത്യക്കാരൻ പറഞ്ഞു. 
ചെറിയ ഉത്സവങ്ങൾ ഇടയ്ക്കിടയ്ക്കുണ്ടാകും. അതിന്റെ തോരണങ്ങളാണ് മുകളിൽ കാണുന്നത്. 
 ചെറിയ റോഡാണെങ്കിലും, വാഹനങ്ങളൊന്നും വരുന്നില്ലെങ്കിലും സിഗ്നൽ കിട്ടിയാലേ ജനങ്ങൾ പൊതുവെ റോഡ്‌ മുറിച്ചുകടക്കുകയുള്ളൂ. വാഹനങ്ങളുടെ അതിവേഗമായിരിക്കാം അതിനൊരു കാരണം. 
വരിവരിയായ് കാണുന്നതാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിഗൻ. യുനസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള, മരത്താൽ നിർമിച്ച കെട്ടിടങ്ങളാണവ. ബെർഗനിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലങ്ങളിലൊന്നാണിത്. 
തിരിച്ച് പോളണ്ടിൽ.
പശ്ചിമ പോളണ്ടിലെ ഏറ്റവും വലിയ നഗരമാണ് റോസ്വ. 2016ലെ യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായ് നിശ്ചയിച്ചിട്ടുള്ള നഗരമാണിത്. ബെർഗെനിലെന്നപൊലെ ഇവിടെയും റോഡിലൂടെയോടുന്ന ട്രെയിനുകൾ സാധാരണമാണ്.
നൂറു വർഷത്തിലധികം പഴക്കമുള്ള, ഓദ്ര നദിക്ക് കുറുകെയുള്ള ഒരു തൂക്കുപാലമാണിത്. ഇതിനടുത്തായാണ് കോണ്‍ഫറൻസ് നടന്ന റോസ്വ യൂണിവേഴ്സിറ്റി മന്ദിരം.
സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം മുതലാളിത്ത വ്യവസ്ഥിതിയെ പുല്കിയ ഒരു രാജ്യമാണ് പോളണ്ട്. തെരുവുകളിലും മറ്റും ധാരാളം ഭിക്ഷക്കാരെ കാണാൻ കഴിയും. വഴി കാണിച്ചു തന്ന ഒരു പോളണ്ടുകാരനോട് സോവിയറ്റ് യൂണിയന്റെ പതനത്തിനു മുൻപും ശേഷവുമുള്ള ജീവിതം താരതമ്യപ്പെടുത്തുമോയെന്ന് ചോദിച്ചു. ഗുണ ദോഷങ്ങൾ രണ്ടിനുമുണ്ടെന്ന് അയാൾ പറഞ്ഞു. പണ്ട് പട്ടിണിയില്ലായിരുന്നെന്നും എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം കുറവായിരുന്നെന്നും ആടംഭരമായ് ജീവിക്കാൻ സാധിക്കില്ലായിരുന്നെന്നും അയാൾ പറഞ്ഞു. ഇപ്പോൾ പണമുള്ളവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ പണമില്ലാത്തവർ ഒരുപാടുണ്ടെന്നും പറഞ്ഞു.

ഒരു മ്യുസിയം. അവിടെ പഴയതും പുതിയതുമായ കലാ സൃഷ്ടികൾ കണ്ടു.


സൈക്കിളുകൾ വാടകയ്ക്ക് കൊടുക്കപ്പെടും.
തിരിച്ചു വരവ്. റോസ്വയിലെ റെയിൽവേ സ്റ്റേഷൻ.
ഒരു മാസക്കാലത്ത് കണ്ട ചിലർ:
- കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്ന, ഇന്ത്യയിൽ ജനിച്ച, നൊർവയിൽ സ്ഥിരതാമസമാക്കിയ ഒരു പാക്കിസ്ഥാനി യോഗ ടീച്ചർ.
- നൊർവയിലെ ജീവിതചെലവു കണ്ട് അത്ഭുതപ്പെടുന്ന ഒരു അമേരിക്കൻ ടൂറിസ്റ്റ്. 
- മൃഗങ്ങളോടുള്ള ക്രൂരത മനസ്സിലാക്കി സസ്യാഹാരിയായ ഒരു തുർക്കികാരി. 
- യൂറോപ്പിലോട്ടാകെ സുഹൃത്തിന്റെ കൂടെ കറങ്ങി നടക്കുന്ന ഒരു ഓസ്ട്രേലിയക്കാരൻ. 
- നൊർവയിൽ സ്ഥിരതാമസമാക്കാൻ വന്ന ഒരു ജർമൻ പൌരൻ. 
- ബെർഗനിൽ പുതിയ ഒരു ബിസിനസ് തുടങ്ങണമെന്ന് കരുതി നടക്കുന്ന ഒരു ഇന്ത്യക്കാരൻ. 
- ഇസ്രയേൽ പാലസ്തീൻ യുദ്ധം ഒരു ഗുസ്തി മത്സരം പോലെയാണെന്ന് കരുതുന്ന ഒരു ഇസ്രയേലുകാരൻ. 
- കഠിനാധ്വനിയെങ്കിലും അധ്വാനം കുറവാണെന്ന് വിചാരിക്കുന്ന ഒരു ചൈനക്കാരൻ. 
- നന്നായ് പാചകം ചെയ്യുന്ന ഒരു ജപ്പാൻ കാരൻ. 
- "ഇംഗ്ലീഷ് അറിയാമോ? എങ്കിൽ എനിക്കൊരു ചോദ്യമുണ്ട്. എന്നെ ഭക്ഷണം കഴിക്കാൻ സഹായിക്കാമോ" എന്നു ചോദിച്ച ഒരു പോളണ്ടുകാരൻ. 
- വളരെ മുൻപ് കരമാർഗം ഇന്ത്യയിലെത്തി ബുദ്ധമതത്തിൽ ആകൃഷ്ടരായി സസ്യാഹാരികളായ ഇറ്റാലിയൻ മാതാപിതാക്കളുടെ മകൻ... 

Monday, September 15, 2014

വീട്

ആളൊഴിഞ്ഞ വീട്ടിൽ
ചെകുത്താൻ കയറിക്കൂടുകയും 
ആകെ അലങ്കോലമാക്കുകയും ചെയ്യും.

വീട്ടിൽ ആളൊഴിയാതെ നോക്കുക 
എന്നുള്ളതാണ് പ്രധാനം.

അല്ലെങ്കിൽ വീട് അടച്ചുറപ്പുള്ളതും
നിർമലമായ ബുദ്ധിയുടെ താക്കോലിട്ട് 
പൂട്ടുകയും ചെയ്തിരിക്കണം.

Saturday, September 6, 2014

മാറ്റം

നീ നിന്റെ ലോകത്തേയും
നിന്റെ ലോകം നിന്നെയും
മാറ്റിക്കൊണ്ടിരിക്കുന്നു.
ചാക്രികമായ ഈ മാറ്റങ്ങൾക്കൊടുവിൽ
നീയും നിന്റെ ലോകവും തമ്മിലുള്ള
അന്തരം ഇല്ലാതാകുന്നു.

Thursday, August 28, 2014

പൂച്ച

"ഒരു പൂച്ചയെ പോലെ ജീവിക്കണം."
"എന്ത്?"
"അതെ, ഒരു പൂച്ചയെപ്പോലെ."
"കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചയെയാണോ ഉദ്ദേശിച്ചത്?"
"അല്ല, ചുറ്റുപാടും ചളിയെങ്കിലും ദേഹത്ത് ചളി പുരളാതെ നടക്കുന്ന പൂച്ചയെ."
"എന്നാൽ സിംഹത്തെപ്പോലെ ജീവിച്ചുകൂടെ?"
"ആ മനോഹരമായ സ്വഭാവം സിംഹത്തിനുണ്ടെങ്കിൽ തീർച്ചയായും."

Monday, August 11, 2014

ഉദയാസ്തമയം

സ്വാഭാവികമായ ഉദയം സുന്ദരവും അസ്തമയം ശാന്തവുമാണ്. ഉദയത്തിലെ സന്തോഷവും അസ്തമയത്തിലെ ദുഖവും മനുഷ്യന്റെ അജ്ഞതയാൽ കല്പിതമാണ്.

Saturday, July 5, 2014

ഓരോ പൂവിലും...

ഓരോ പൂവിലും നിൻമുഖം
നിൻ ചുണ്ടിലൂറുന്ന മധുരവും
നിനവും നനുത്ത നൈർമല്യവും
ഹൃദയത്തിലുണരുമീ ഗാനവും.

Saturday, June 7, 2014

ഒരു അലസന്റെ ചിന്തകൾ

ചെറുതായ് മുടി കൊഴിയുന്നതിനാൽ അവന് നെറ്റി കയറുന്നുണ്ടായിരുന്നു. നരയും ഒട്ടും കുറവുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ നിന്നും ഈ സത്യം ഉൾക്കൊള്ളാൻ തുടങ്ങിയപ്പോൾ അവൻ തന്റെ ഭാവിയെപ്പറ്റി ചിന്തിച്ചു തുടങ്ങി.

സമയം കുറച്ചേയുള്ളൂ. ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഒന്നും ചെയ്തില്ലെങ്കിലെന്ത്? പിന്നീടുള്ള കാലം തന്നെയാരും ഓർക്കില്ല, അത്രതന്നെ. ഓർത്തില്ലെങ്കിലെന്ത്? ഈ ലോകത്ത് തന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ വളരെ കുറച്ചേയുള്ളൂ. പൂർണമായ് തന്റെ നിയന്ത്രണത്തിൽ എന്തെങ്കിലും ഉണ്ടോ? വളരെ അലസനായ് അങ്ങനെയങ്ങ് ജീവിച്ചാലെന്ത്? അങ്ങനെയെങ്കിൽ സന്തോഷം കിട്ടുമോ? കിട്ടുമെന്ന് തോന്നുന്നില്ല. നന്നായ് ജോലി ചെയ്ത് വിശ്രമിക്കുമ്പോഴുള്ള സന്തോഷം അലസനായിരിക്കുമ്പോൾ ഒരിക്കലും കിട്ടാറില്ല. ഇനിയത്, ജോലിചെയ്യുന്നത് നല്ലതാണ് എന്നത് സമൂഹം തന്നിൽ അടിച്ചേൽപ്പിച്ചത് കൊണ്ടാണോ? ജപ്പാനിൽ ഒരു ദ്വീപിൽ ആളുകൾ വളരെ അലസരാണെന്നും അവർ ഒരുപാട് കാലം ജീവിക്കുന്നെന്നും വായിച്ചിട്ടുണ്ട്. ജോലി ചെയ്യണമെന്ന ബോധം മറ്റേതെങ്കിലും ജീവികൾക്കുണ്ടോ? അവർക്ക് തോന്നുന്നതുപോലെ ജീവിക്കുന്നുവെന്നു മാത്രം. തനിക്കും അങ്ങനെ ചെയ്താലെന്ത്? തന്റെ തോന്നലുകൾ മലിനമാക്കപ്പെട്ടിരിക്കുന്നുവോ? 'സ്വാഭാവികം' എന്നാലെന്താണ്? ബോധപൂർവമായ ഉത്കർഷേച്ഛ സ്വാഭാവികമാണോ? ഈ ലോകത്ത് കാണുന്ന അനീതിയും അക്രമവും സ്വാഭാവികമാണോ? സ്വാഭാവികതയിൽ തന്നെ നന്മ തിന്മകളുണ്ടോ?

കൊതുക് കടിക്കുന്നതിനാൽ അവൻ ലിക്വിഡ് വേപ്പറൈസർ ഓണ്‍ ചെയ്തു. കൂടുതൽ ചിന്തിക്കാനുള്ള മടി കാരണം ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാൻ കിടന്നു. 

Sunday, May 18, 2014

ജീവതാളം

ചുറ്റുപാടുമുള്ള കാര്യങ്ങളിൽ വ്യാപരിച്ച ജീവനെ അവൻ ധ്യാനിച്ച് തന്റെ ജഡമായി മാറാൻ തുടങ്ങിയ ശരീരത്തിൽ ഉൾക്കൊണ്ടു. ചലനം നിർബന്ധമായ ജീവൻ ശരീരത്തിനുള്ളിൽ ശ്വാസതാളത്തിൽ ചലിച്ചു. ജീവനുൾചേർന്നതോടെ ശരീരം പ്രകാശിച്ചു തുടങ്ങി.   

Wednesday, May 7, 2014

സത്യവും രോഗവും

ഒളിച്ചു വെക്കുന്ന സത്യം രോഗവും, തുറന്നു പറയുന്ന സത്യം അതിനുള്ള മരുന്നുമാണ്.    

Sunday, February 23, 2014

സന്തോഷത്തിന്റെ അളവുകൾ

നീയകലെയാണെങ്കിലും 
സന്തോഷവതിയായിരിക്കുന്നതിൽ
ഞാനെത്ര സന്തോഷവാനാണെന്നോ!
അതിൽക്കവിഞ്ഞ് സന്തോഷം
എനിക്കെപ്പോഴാണുണ്ടാവുകയെന്നറിയാമോ?
എപ്പോഴാണ്?
നീ സന്തോഷവതിയായിരിക്കുകയും
എന്നോടൊപ്പമുണ്ടായിരിക്കുകയും ചെയ്യുമ്പോൾ!

Sunday, February 16, 2014

സത്യം

സത്യം വ്യക്തമാണ്,
അത് കാഴ്ചകളിലൂടെ
എന്നും എന്റെ മുൻപിലെത്തുന്നു.
യാത്രയിലുടനീളം
അതിന്റെ വെളിച്ചമുണ്ട്.
പക്ഷെ,
പലപ്പോഴും വഴി കാട്ടുന്നതിനു പകരം
അതെന്റെ കണ്ണു കാണാതാക്കുന്നു.
ഇടയ്ക്കൊക്കെ
അതെന്റെ ഭക്ഷണത്തിൽ കയറിക്കൂടുകയും
ദഹനക്കേടുണ്ടാക്കുകയും ചെയ്യുന്നു.
സത്യം മുഴുവനായ് ആഗിരണം
ചെയ്യേണ്ടുന്നതിനുള്ള എൻസൈമുകൾ
ഞാനിനിയും
ഉല്പാദിപ്പിക്കേണ്ടിയിരിക്കുന്നു.
സത്യമെന്നിൽ ഉൾചേർന്നാൽ
എന്റെ കണ്ണുകൾ പ്രകാശിക്കും,
കൈകൾ കരുത്തുറ്റതാകും,
ചിന്ത സുഗന്ധം പരത്തും.
എന്നാൽ,
സത്യമുൾക്കൊള്ളാൻ ആ ഒരു
അവസ്ഥയിലെത്തണമോയെന്നുള്ളത്
എനിക്കൊരു പ്രഹേളികയായ്‌ തുടരുന്നു.