Saturday, March 28, 2015

മലകയറ്റം

ഈ ലോകം നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. കേവലമായ സത്യം ഒന്നുപോലും നമുക്കറിയില്ല എന്നുള്ളതാണ് അത്ഭുതങ്ങളിൽ ഏറ്റവും വലുത്. അറിയുന്നതെല്ലാം ആപേക്ഷികമാണ് - ഇതു ശരിയെങ്കിൽ അതു ശരിയാണ് എന്ന തരത്തിലുള്ളവ. ഇന്ദ്രിയങ്ങളാലറിയുന്നതും ആപേക്ഷികമാണ്. എല്ലാ ശാസ്ത്രങ്ങളും നമുക്ക് തരുന്നത് ആപേക്ഷികമായ സത്യങ്ങളാണ്. തെളിയിക്കപ്പെടാത്ത കുറെ ധാരണകളാണ് അവയുടെയെല്ലാം അടിസ്ഥാനം. ഇനി നമ്മൾ കേവലമായ സത്യം എങ്ങനെയെങ്കിലും അറിഞ്ഞു എങ്കിൽ അതു കേവലമാണെന്നതിന് എന്തു ബലം? കേവലമല്ലാത്ത ഒന്നിനും കേവലമായ സത്യത്തെ ദൃഷ്ടാന്തപ്പെടുത്താൻ കഴിയില്ലെന്നത് വ്യക്തമാണ്. അപ്പോൾ കേവലമായ സത്യം സ്വയം ദൃഷ്ടാന്തപ്പെടുത്തുന്നതായിരിക്കണം. അറിയുക എന്ന പ്രക്രിയ നമുക്കുള്ളിൽ നടക്കുന്നതിനാലും പുറത്തുനിന്ന് ഉള്ളിലെത്തുന്നവ അപേക്ഷികമായതിനാലും കേവലമായ സത്യമെന്നൊന്നുണ്ടെങ്കിൽ അത് നമുക്കുള്ളിൽതന്നെ ഉള്ളതായിരിക്കണം. അതു സ്വയം തെളിഞ്ഞുവരുന്നതും സ്വയം സാക്ഷ്യപ്പെടുത്തുന്നതുമായിരിക്കണം. ഇതുതന്നെയാണ് പല തത്വശാസ്ത്രങ്ങളിൽ പറയുന്നതും.

അപ്പോൾ ആപേക്ഷികമായതിന്റെയെല്ലാം നിരാസമാണോ വഴി? മലകയറി മുകളിലെത്താൻ വഴികാട്ടികൾ വേണ്ടിവന്നേക്കാം. ഏറ്റവും മുകളിലെത്തിയാൽ ഇനി കയറാനില്ലെന്ന് മനസ്സിലാക്കാൻ വഴികാട്ടികൾ വേണ്ടല്ലോ? ആപേക്ഷികമായ സത്യങ്ങളായിരിക്കാം ഒരുപക്ഷേ വഴികാട്ടികൾ. മലയുടെ താഴ്വാരത്തിൽ നിന്ന്  മലമുകളിലേക്കുള്ള വഴിയെക്കുറിച്ചും, വഴികാട്ടികളെക്കുറിച്ചും, മലമുകളിലെത്തിയാലുള്ള അവസ്ഥയെക്കുറിച്ചും മലകയറുന്നതിലുപരി ഉത്സാഹത്തിൽ സംസാരിക്കുന്ന മനുഷ്യരും അത്ഭുതപ്പെടുത്തുന്നില്ലേ?

Thursday, March 26, 2015

ഭാവിപരിപാടി


ആദ്യം നിഴലാകണം.
പിന്നെ മാഞ്ഞുപോകണം. 

Sunday, March 15, 2015

യു ഓർ നണ്‍

.........
.........
".....യു ഓർ നണ്‍."
"ചവിട്ട് കിട്ടും."
"എന്തിനാ?"
"ഞാനല്ലെങ്കിൽ കന്യാസ്ത്രീയെ കെട്ടുമെന്നാണോ പറയുന്നത്?"
"Nun അല്ലെടീ മണ്ടീ none."
"ശരിയ്ക്കും ചവിട്ടും മരത്തലയാ."
"എന്തിന്?"
"എന്നെ മണ്ടീ എന്ന് വിളിച്ചതിന്."
"അപ്പൊ എന്നെ മരത്തലയനെന്ന് വിളിച്ചതിന് ഞാനെന്തു ചെയ്യണം?"
"പോയ്‌ കേസ് കൊടുക്ക്."
.........
.........

Wednesday, March 11, 2015

നീയും ഞാനും

നീയെന്നിലെ ഞാനും 
ഞാൻ നിന്നിലെ നീയു-
മാണെങ്കിലെന്തൊരു 
സുന്ദരലോകം.
 

Monday, March 2, 2015

ഒടുക്കം

ഒരുനാൾ 
എല്ലാമൊടുങ്ങും 
ഞാനും നീയും
കവിതയും 
വരിയും വാക്കും
അക്ഷരവും 
പിന്നെയീ ശബ്ദവും