Thursday, October 28, 2010

മറ്റൊരു കാഴ്ച

ഒരു മണല്തരിയായ് മാറി കടല്‍ കാണുന്നതിലാണു രസം
അപ്പോള്‍, കടല്‍ വലുതായെന്നു തോന്നും
നക്ഷത്രങ്ങളോടു കൂടുതല്‍ ബഹുമാനം തോന്നും
കടല്‍ത്തിരകള്‍ താലോലിച്ചുകൊണ്ടിരിയ്ക്കും
രാത്രിയും പകലും സ്വപ്നം കാണാം
ഒരുപാടു കൂട്ടുകാര്‍ ഉണ്ടാകും
തീരത്തു കളിയ്ക്കുന്ന കുട്ടികളുടെ വീടോ പേരോ ആയ് മാറാം
 
അതെ, അതുവളരെ രസകരമായിരിയ്ക്കും
അപ്പോള്‍, ചക്രവാളം കുറച്ചുകൂടെ ദൂരത്തായി തോന്നും
ഒരുപാടു സമയമുണ്ടെന്നു തോന്നും
ഭൂമിയില്‍ അലിഞ്ഞുചേരുന്നതായി തോന്നും
മരണമെന്നൊന്നില്ലെന്നു തോന്നും
വെയിലേറ്റു വാടിയാലും നിലാവുള്ള രാത്രിയുണ്ട് 
സ്നേഹമുള്ള ഈര്‍പ്പം ചുറ്റിലുമുണ്ടാകും
ചവിട്ടിയമര്‍ത്തുന്ന കാലടികളെ,
വേദനിപ്പിക്കുന്നില്ലെന്നോര്‍ത്തു സന്തോഷിയ്ക്കാം
രസകരമായ കാഴ്ചകള്‍ അനവധിയുണ്ടെങ്കിലും
മണല്തരിയായ് മാറുന്നതുതന്നെ രസമാണ്

Sunday, October 24, 2010

ഹൃദയങ്ങള്‍

ഒരു ദിവസം രാത്രി, കുമാരി കുമാരനോടു കുമാരന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സംഭവമേതെന്നു ചോദിച്ചു. കുമാരന്‍ മറുപടി പറഞ്ഞു തുടങ്ങി.
'അതു ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിന്നെ കെട്ടുന്നതിനു മുന്‍പു നടന്ന സംഭവമാണ്.'
ഇതു കേട്ടപ്പോള്‍ കുമാരിയുടെ മുഖമൊന്നു വാടി. അതു ശ്രദ്ധിക്കാതെ കുമാരന്‍ തുടര്‍ന്നു.
'എന്റെ ഒരു സുഹൃത്ത്‌ ഒരു മൈനെര്‍ സര്‍ജറി കഴിഞ്ഞ് post operation icu -ല്‍ വിശ്രമിക്കുകയായിരുന്നു. എന്റെ മറ്റൊരു സുഹൃത്തും ഞാനും കൂടെ അവനെ കാണാന്‍ പോയി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഘു ഭക്ഷണവും അവനുവേണ്ടി ഞങ്ങള്‍ കരുതിയിരുന്നു. ഞങ്ങള്‍ അവനോടു കാര്യങ്ങള്‍ തിരക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. അവന്‍ അതു കഴിച്ചു തുടങ്ങി. ഞാന്‍ അരികിലുള്ള മെഡിക്കല്‍ ഉപകരണങ്ങളൊക്കെ ശ്രദ്ധിക്കുകയായിരുന്നു. പെട്ടെന്നു എന്റെ കൂടെ വന്ന സുഹൃത്തിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നതായി എന്റെ കണ്ണില്‍ പെട്ടു. അവന്‍ എങ്ങോട്ടാണ് നോക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. അപ്പോള്‍ അവിടെ ഒരമ്മ നാലോ അഞ്ചോ വയസ്സുള്ള മകനെയെടുത്തു ഉലാത്തുന്നത്‌ കണ്ടു. മകന്റെ രണ്ടു കൈയിലും പ്ലാസ്റ്ററിട്ടിട്ടുണ്ടായിരുന്നു. കാലിലും മുഖത്തു ചുണ്ടിനരികെ കവിളിലും മുറിവു വെച്ചുകെട്ടിയിരിക്കുന്നു. അവന്റെ മുഖം ക്ഷീണിച്ചു കാണപ്പെട്ടു. അവന്റെയും അമ്മയുടെയും കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. ആ അമ്മ എന്റെ കൂടെ വന്ന സുഹൃത്തിനെ ശ്രദ്ധിക്കുന്നതായി ഞാന്‍ കണ്ടു. വേദനയോടെയുള്ള ഒരു മന്ദഹാസം അവരുടെ മുഖത്തു വിരിഞ്ഞു. എന്റെ സുഹൃത്തിനു തീരെ അപരിചിതരായ ആ അമ്മയും മകനും സഹാനുഭൂതിയുണര്‍ത്തിയ എന്റെ സുഹൃത്തിന്റെ ഹൃദയവും അതു മനസ്സിലാക്കിയ ആ അമ്മയുടെ ഹൃദയവും ഞാന്‍ കണ്ടു. ആ നിമിഷം ഏറ്റവും ഉദാത്തമായി എനിക്കു തോന്നി.'

ഇതു കേട്ടു കിടന്ന കുമാരിയുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നതായി കുമാരന്‍ കണ്ടു.

ഒരു മന്ത്രവും ഒരു കടങ്കഥയും

മന്ത്രം
വര്‍ഷങ്ങള്‍ക്കുമുന്‍പ് മന്ത്രവാദം പ്രബലമായിരുന്ന കാലം. ആ മേഖലയില്‍ വ്യാജന്മാരും കുറവായിരുന്നില്ല. അങ്ങനെയിരിയ്ക്കെ  മന്ത്രവാദത്തിനിടയില്‍ ഒരു വ്യാജന്‍ തന്റെ ഒരു കൈയ്യില്‍ കോഴിയും മറുകൈയ്യില്‍ കൊടുവാളുമായി ഇങ്ങനെ ചൊല്ലിയത്രെ:
"കുക്കുടം കൊടുവാക്കത്തി
എന്റെമോന്‍ ചോയിക്കുട്ടി
ഓന്ണ്ട് കോയിക്കോട്ട്‌
ഓനറിയ കോയിസ്തോത്രം"
(കടപ്പാട്: വല്യച്ഛന്‍)

കടങ്കഥ
കടങ്കഥയുടെ ഉത്തരം പറയാമോ?
"അടുത്തു വെക്കറ്, അകലെ വെക്കറ്;
അരി വെച്ച് പറിക്കണം, അരി വെക്കാതെ പറിക്കണം."
(കടപ്പാട്: വല്യമ്മ)
ഉത്തരം ശരിയാണോയെന്നറിയാന്‍ ആദ്യത്തെ അഭിപ്രായം നോക്കു.

Sunday, October 10, 2010

സമാധാനപരമായ സഹവര്‍ത്തിത്വം

കുമാരന്റെ അയല്‍ക്കാരന് ഒരു പശുവുണ്ട്. നാടന്‍ പശുവാണ്. കുമാരന്റെ വീടിനും അയല്‍ക്കാരന്റെ വീടിനും ഇടയിലുള്ള പറമ്പിലെ നടവഴിയുടെ അരികിലുള്ള ശീമക്കൊന്ന മരത്തിനോടാണ് അതിനെ മിക്കവാറും കെട്ടിയിടാറ്. അങ്ങനെ കെട്ടിയിട്ട സമയങ്ങളില്‍, കുമാരന്‍ അയല്‍ക്കാരന്റെ വീട്ടിലേയ്ക്കു പോകുന്നത് നടവഴിയില്‍നിന്നും അല്പം മാറിയുള്ള ഭാഗത്തുകൂടിയാണ്. നടവഴിയിലൂടെ പോകുകയാണെങ്കില്‍ പശു തലകുലുക്കി കുമാരനെ കുത്താനൊരുങ്ങും. അതുകൊണ്ടു തന്നെയാകണം പൂച്ചയെ പേടിയില്ലെങ്കില്‍ പോലും പശുവിനെ കുമാരന് പേടിയാണെന്ന് അയല്‍ക്കാരെല്ലാം പറയുന്നത്. അങ്ങനെ പറയുന്നതില്‍ കുമാരന് അതിയായ അമര്‍ഷമുണ്ട്. മുന്‍കരുതലിനെ പേടിയായി ചിത്രീകരിയ്ക്കുന്നത് അടിസ്താനരഹിതമാണെന്നാണ് കുമാരന്റെ പക്ഷം. ഇക്കാരണത്താലൊക്കെത്തന്നെ കുമാരന് ആ പശുവിനോട്‌ അത്ര മമതയൊന്നുമില്ല.

അങ്ങനെയിരിയ്ക്കെ രണ്ടാഴ്ച മുന്‍പ് ആ പശു ഒരു കന്നുകുട്ടിയ്ക്ക് ജന്മം നല്‍കി. പശു അതിനെ നക്കിത്തുടയ്ക്കുന്നതും കന്നുകുട്ടി പറമ്പിലാകെ ഓടിച്ചാടിക്കളിയ്ക്കുന്നതും നോക്കിയിരിയ്ക്കലാണ് ഇപ്പോഴത്തെ കുമാരന്റെ പ്രധാന നേരമ്പോക്ക്. അതു മാത്രമല്ല, ഒരാഴ്ച മുന്പുമുതല്‍ കുമാരന്റെ വീട്ടില്‍ പശുവിന്‍പാല്‍ കിട്ടിത്തുടങ്ങി. അതില്‍ ഒരു ഗ്ലാസ് നല്ലവണ്ണം പഞ്ചസാരയിട്ട് കുമാരി കുമാരന് കൊടുക്കുന്നുമുണ്ട്‌. ഇക്കാരണങ്ങളാല്‍ മുന്‍പൊന്നും തോന്നാത്ത ഒരു ബഹുമാനം കുമാരന് പശുവിനോട് തോന്നിത്തുടങ്ങി. അത്ഭുതമെന്നു പറയട്ടെ, കുറച്ചു ദിവസങ്ങളായി കുമാരന്‍ അയല്‍ക്കാരന്റെ വീട്ടിലേയ്ക്കു പോകുമ്പോള്‍ പശു തലകുലുക്കി പേടിപ്പിക്കാറേയില്ല. സമാധാനപരമായ സഹവര്‍ത്തിത്വത്തിനു അടിസ്ഥാനം പരസ്പര ബഹുമാനമാണെന്ന് കുമാരന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്.  

Saturday, October 2, 2010

അഞ്ചു വികൃതികള്‍

കാണാന്‍ രസമുള്ള കാഴ്ചകള്‍ ഈയിടെയായി കാണാറേയില്ലെന്ന് കണ്ണുകള്‍ പരാതി പറഞ്ഞു. അവനു ദേഷ്യമാണ് വന്നത്. കണ്‍പോളകള്‍ അവന്‍ മുറുക്കെ അടച്ചു. അപ്പോള്‍, കേള്‍ക്കാനിമ്പമുള്ളതൊന്നും കേള്‍ക്കാറേയില്ലെന്നായി ചെവികള്‍. ഒട്ടും അമാന്തിക്കാതെ തന്റെ ചെറുവിരലുകള്‍ അവന്‍ ചെവിയില്‍ തിരുകി. അങ്ങനെ അല്പമൊന്നാശ്വസിച്ചിരിയ്ക്കെ, മൂക്ക് അതിന്റെ ദ്വാരങ്ങള്‍ വികസിപ്പിച്ചുകൊണ്ട്‌ 'എന്നുമുള്ള പൂക്കളുടെ സുഗന്ധം എവിടെ.. എവിടെ..' എന്നു തിരഞ്ഞു തുടങ്ങി. കുറച്ചു നേരത്തെയ്ക്കെങ്കിലും ആശ്വാസം കൊതിച്ചുകൊണ്ട് അവന്‍ ധാരാളം ശ്വാസം ഉള്ളിലേയ്ക്കെടുത്തു, പതിയെ ഉച്ച്വസിച്ചുകൊണ്ടിരുന്നു. അസംതൃപ്തരായ രസമുകുളങ്ങളെ വഹിച്ച് വായില്‍ ഉഴറി നടക്കുന്ന നാവിനെ അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത്. ഒരു നിമിഷനേരത്തേയ്ക്ക്‌ പുറത്തേയ്ക്കു വന്ന നാവിനെ അവന്‍ തന്ത്രപൂര്‍വ്വം പല്ലുകളാല്‍ കടിച്ചു പിടിച്ചു. അപ്പോഴേയ്ക്കും, ഒരു സ്നേഹസ്പര്‍ശത്തിനായി അവന്റെ ത്വക്ക് കരഞ്ഞു തുടങ്ങിയിരുന്നു. ദേഹമാസകലം വിയര്‍പ്പായി പടര്‍ന്ന കണ്ണുനീര്‍ എന്തു ചെയ്യണമെന്നറിയാതെ അവന്‍ വിഷമിച്ചു നിന്നുപോയി.