Sunday, August 21, 2011

വിനോബയുടെ ലോകം

ആത്മീയാചാര്യനും, സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിജിയുടെ അനുയായിയും, ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും, സംസ്കൃത പണ്ഡിതനും എഴുത്തുകാരനുമായ ആചാര്യ വിനോബ ഭാവെ ആത്മകഥ എഴുതിയിട്ടില്ല. എന്നാല്‍ അദ്ദേഹം പലയിടത്തും പറഞ്ഞതും എഴുതിയതുമായ കാര്യങ്ങള്‍ ആത്മകഥാരൂപത്തില്‍  ചിട്ടപ്പെടുത്തി കാളിന്ദി 'അഹിംസാ കി തലാശ്' എന്ന പേരില്‍ ഹിന്ദിയില്‍ ഒരു പുസ്തകം എഴുതി. എന്‍. പി. സുകുമാരന്‍ അത് 'മൂല്യങ്ങള്‍ തേടി ഒരു സാധന' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അതിലുള്ള ചില രസകരമായ ഭാഗങ്ങളിതാ. തലക്കെട്ടുകള്‍ ഞാന്‍ കൊടുത്തതാണ്.

സ്നേഹത്തെക്കുറിച്ച് 

'സകലരും എന്റേതാണ്. ഞാന്‍ സകലരുടെതും' - എന്നാണെന്റെ സങ്കല്പം. ഇന്നയാളിനെ ഏറെ സ്നേഹിക്കണം, ഇന്നയാളിനെ അല്പം സ്നേഹിച്ചാല്‍ മതി എന്നൊന്നും എന്റെ ഹൃദയത്തിലില്ല. (ആമുഖം, x)

അമ്മയുടെ ഓര്‍മശക്തി 

ഒരിക്കല്‍ ഞാന്‍ അമ്മയോടു പറഞ്ഞു - 'ഓരോ ദിവസവും പുതിയ പുതിയ ഗാനങ്ങള്‍ ആലപിക്കൂ, ഇന്നലെ ചൊല്ലിയത് ഇന്ന് ചൊല്ലരുത്.' ആറു മാസം അങ്ങനെ നടന്നു. ദിവസവും പുത്തന്‍ കീര്‍ത്തനങ്ങള്‍ എന്നെ കേള്‍പ്പിച്ചു. അത്രയേറെ കീര്‍ത്തനങ്ങള്‍ അവര്‍ക്ക് മനപാഠമായിരുന്നു. (p 14)

പരാര്‍ത്ഥം

അയല്‍വീടുകളിലെ ഏതെങ്കിലും സ്ത്രീകള്‍ രോഗബാധിതരായാല്‍ അമ്മ അങ്ങോട്ടു പോയി അവര്‍ക്ക് ആഹാരം പാകം ചെയ്തു കൊടുക്കും. അപ്പോഴവര്‍ സാധാരണയായി ആദ്യം തന്റെ വീട്ടില്‍ ആഹാരം തയ്യാറാക്കും. എന്നിട്ട് ആ വീട്ടിലേക്കു പോകും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു. അമ്മേ, നിങ്ങള്‍ വലിയ സ്വാര്‍ത്ഥയാണ്. ആദ്യം സ്വന്തം കുഞ്ഞുങ്ങളെക്കുറിച്ച്, സ്വന്തം വീടിനെക്കുറിച്ചു ചിന്തിക്കുന്നു. പിന്നെ മറ്റുള്ളവരെക്കുറിച്ചും. അവര്‍ ചിരിക്കാന്‍ തുടങ്ങി. 'നേരത്തെ ആഹാരം പാകം ചെയ്തുവെച്ചാല്‍ അത് തണുത്തു പോകും. അവര്‍ക്ക് ചൂടുള്ള ആഹാരം കിട്ടട്ടെ എന്നു കരുതി അവിടെ സമയത്ത് ചെന്ന് ആഹാരമുണ്ടാക്കുന്നു. അതിനുവേണ്ടി ഇവിടെ നേരത്തെയും തയ്യാറാക്കുന്നു. ഇത് സ്വാര്‍ത്ഥമല്ല, പരാര്‍ത്ഥമാണ്.' (p 16 ,17)

ബ്രഹ്മചര്യവ്രതം
അച്ഛന്റെ മൂന്നു പുത്രന്മാരും ബ്രഹ്മചാരികളായി. അമ്മ പറയുമായിരുന്നു - 'ഗൃഹസ്ഥാശ്രമം ശരിക്കനുഷ്ഠിക്കുമെങ്കില്‍ ഒരു തലമുറയുടെ ഉന്നമനം സാധിക്കാം. എന്നാല്‍ ബ്രഹ്മച്ചര്യാനുഷ്ഠാനത്തിലൂടെ നാല്പത്തിരണ്ട് തലമുറകളുടെ ഉന്നമനം സാധിക്കാം. അമ്മയ്ക്ക് 36 വയസ്സായപ്പോഴാണ് അച്ഛനും അമ്മയും ബ്രഹ്മചര്യവ്രതം സ്വീകരിച്ചത്. അതും അമ്മയുടെ പ്രേരണയിലൂടെ. അമ്മയുടെ മരണശേഷം അച്ഛന്‍ തന്നെയാണ് എന്നോടീ വിവരം പറഞ്ഞതും. (p 21)

ഏകഭുക്തം മഹായോഗി!

'ഓരോരുത്തരുടെയും പേരില്‍ എത്ര ഭക്ഷണം എന്നെഴുതിയിട്ടുണ്ട്; കുറച്ചു തിന്നാല്‍ ഏറെകാലം ജീവിക്കാം' - അമ്മ ഇപ്രകാരം പറയുക പതിവായിരുന്നു. (p 29)

മൂന്നു വഴികാട്ടികള്‍

പത്തു വയസ്സുള്ളപ്പോള്‍ ഞാന്‍ ബ്രഹ്മചര്യ സങ്കല്പം സ്വീകരിച്ചു. വീടുപേക്ഷിക്കണം എന്ന വിചാരം കുട്ടിക്കാലം മുതല്‍ക്കേ എന്റെ ബുദ്ധിയില്‍ കയറിക്കൂടിയിരുന്നു. മൂന്നു മഹാപുരുഷന്മാരാണതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. ഗൌതമബുദ്ധനായിരുന്നു അവരിലൊരാള്‍. മഹാരാഷ്ട്രയിലെ മഹാത്മാവ് രാംദാസായിരുന്നു രണ്ടാമത്തെയാള്‍. മൂന്നാമന്‍ ജഗത്ഗുരു ശങ്കരാചാര്യരും. (p 38)

കവിയായ വിനോബ

സ്വന്തം ആശയങ്ങള്‍ കവിതയിലാക്കാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നു. ഞാന്‍ കവിതയെഴുതുമായിരുന്നു. ഓരോ കവിതയുമെഴുതാന്‍ രണ്ടോ മൂന്നോ മണിക്കൂര്‍, ചിലപ്പോള്‍ ദിവസം മുഴുവന്‍ ഉപയോഗപ്പെടുത്തി. തുടര്‍ന്ന് അവ ചൊല്ലിയിരുന്നു. എന്തെങ്കിലും കുറവ് തോന്നിയാല്‍ അത് പരിഹരിക്കും. കവിത നന്നായെന്നു പൂര്‍ണ തൃപ്തിയായാല്‍ അതിനെ അഗ്നിനാരായനാണ് സമര്‍പ്പിക്കുകയായി....കാശിയില്‍ ചെന്നതിനു ശേഷം ഗംഗാതടത്തിലിരുന്നും ഇതുപോലെ കവിത എഴുതിയിരുന്നു. തൃപ്തിയായതിനു ശേഷം ഗംഗാനദിയില്‍ ഒഴുക്കിക്കളയുമായിരുന്നു. (p 40)

വീടിനോട് വിട

വീടുപേക്ഷിക്കുന്നതിനുമുമ്പ്  മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഞാന്‍ കത്തിച്ചുകളഞ്ഞു. ബന്ധം പാടെ മുറിച്ചുകളയേണ്ടിയിരുന്നു....മാതാപിതാക്കളോട് എനിക്ക് ഇത്രയേറെ ബഹുമാനമുണ്ടായിരുന്നിട്ടുകൂടി വീടുപേക്ഷിക്കുന്നതില്‍ നിന്ന് അതെന്നെ തടഞ്ഞില്ല. ബ്രഹ്മജിജ്ഞാസ അത്ര തീവ്രമായിരുന്നു. (p 41, 43)

മാനസാന്തരപ്പെട്ട കച്ചവടക്കാരന്‍

ഒരിക്കല്‍ എനിക്കൊരു താഴിന്റെ ആവശ്യം വന്നു. ഞാനതു വാങ്ങാന്‍ പോയി. അന്നദാനാലയത്തിലേക്കുള്ള വഴിയില്‍ തന്നെ ഒരു പീടികയുണ്ടായിരുന്നു. ഞാന്‍ താഴിന്റെ വില ചോദിച്ചു. കച്ചവടക്കാരന്‍ അറുപതു പൈസ പറഞ്ഞു. ഞാന്‍ താഴ് വാങ്ങി. അറുപതു പൈസയും കൊടുത്തു. എന്നിട്ട് പറഞ്ഞു - 'നിങ്ങള്‍ അറുപതു പൈസ പറയുന്നു. അതിനാല്‍ ഞാനതു തരുന്നു. എന്നാല്‍ വാസ്തവതിലിതിനു പന്ത്രണ്ടു പൈസയെ വിലയുള്ളൂ. വളരെ കൂടുതലാണ് നിങ്ങള്‍ വാങ്ങുന്നത്.' അപ്പോള്‍ ആ കച്ചവടക്കാരന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഞാന്‍ പതിവായി ആ വഴിക്കാണ് പൊയ്ക്കൊണ്ടിരുന്നത്. ഒന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം അയാള്‍ എന്നെ വിളിച്ചു. 'അന്ന് ഞാന്‍ നിങ്ങളോട് താഴിനു കൂടുതല്‍ പൈസ വാങ്ങി. എനിക്ക് തെറ്റ് പറ്റി.' - അയാള്‍ പറഞ്ഞു. എനിക്കയാള്‍ പൈസ മടക്കിത്തന്നു. ആ സംഭവം എന്നെ വളരെയേറെ സ്വാധീനിച്ചു. ആ മനുഷ്യനോടു എനിക്ക് ബഹുമാനം വളര്‍ന്നു. (p 50)

വൈക്കം സത്യാഗ്രഹം

1925 - ല്‍ എന്നോട് വൈക്കത്തേക്ക് പോകാന്‍ ബാപ്പു നിര്‍ദേശിച്ചു. അവിടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടി സത്യാഗ്രഹം നടക്കുകയായിരുന്നു. ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനത്തിനു അനുമതിയുണ്ടായിരുന്നില്ല. മാത്രമല്ല, ക്ഷേത്രത്തിനടുത്തു കൂടിയുള്ള നിരത്തുകളിലൂടെ നടക്കാനും അവരെ അനുവദിച്ചിരുന്നില്ല. അതിനാല്‍ സത്യാഗ്രഹം ആരംഭിച്ചു. അത് തുടര്‍ച്ചയായി പല ദിവസങ്ങള്‍ നടന്നു. അതിനൊരു ഫലമുളവാകുന്നത് കണ്ടില്ല. അക്കാലത്ത് ഞാന്‍ വാര്‍ദ്ധ ആശ്രമത്തിലായിരുന്നു. ബാപ്പു സബര്‍മതിയിലും. സത്യാഗ്രഹം എങ്ങനെ നടക്കുന്നുവെന്നു പോയിനോക്കാന്‍ അദ്ദേഹം എനിക്ക് നിര്‍ദേശം നല്‍കി....പല സ്ഥലങ്ങളിലും പണ്ഡിതന്‍മാരുമായി ചര്‍ച്ചകള്‍ നടന്നു. അവരാണെങ്കില്‍ സംസ്കൃതത്തില്‍ മാത്രം ചര്‍ച്ചകള്‍ നടത്താനാണിഷ്ടപ്പെട്ടത്‌. അതിനാല്‍ ഞാനും സംസ്കൃതത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചു. എങ്കിലും, അവരുടെ ഹൃദയത്തിനു പരിവര്‍ത്തനം വരുത്താന്‍ എനിക്ക് സാധിച്ചില്ല....ബാപ്പു തന്നെ അങ്ങോട്ട്‌ പോയി. പില്‍ക്കാലത്ത്‌ ആ പ്രശ്നം പരിഹരിക്കപ്പെടുകയുണ്ടായി. (p 76, 77)

അപകടകരങ്ങളായ പുസ്തകങ്ങള്‍

രാഷ്ട്രീയ തടവുകാരുടെ ഒരു സൗകര്യം അവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടിയിരുന്നു എന്നുള്ളതാണ്. ആവശ്യപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ നോക്കി അപകടകരങ്ങളായവ ഒഴിവാക്കി, തരാന്‍ കൊള്ളാവുന്ന പുസ്തകങ്ങള്‍ ജയില്‍ ഓഫീസര്‍ തരുമായിരുന്നു. ഞാനാവശ്യപ്പെട്ട പുസ്തകങ്ങള്‍ ഒന്നും ഒരിക്കലും നിരോധിച്ചിട്ടില്ല. കാരണം, ഗീത, ഉപനിഷദ് മുതലായ പുസ്തകങ്ങളെ ഞാന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരിക്കല്‍ ആരോ പറഞ്ഞു - 'ഞാന്‍ പതിനേഴു പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിട്ട് ഒന്നോ രണ്ടോ കിട്ടി. വിനോബ ആവശ്യപ്പെടുന്ന പുസ്തകങ്ങളൊക്കെ അനുവദിച്ചു തരുന്നു'വെന്ന്. ഞാന്‍ പറഞ്ഞു - 'ഈ സര്‍ക്കാര്‍ വിഡ്ഢിയാണ്. എന്താണ് അപകടകരമെന്നു തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല. ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഉപനിഷദ്, ഗീത എല്ലാം നിരോധിച്ചേനെ. ഗീതയുടെ ആശ്രയമില്ലാതിരുന്നെങ്കില്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മഹാ അപകടകാരിയായ ഗാന്ധി, ഗാന്ധിയാകുമായിരുന്നില്ല. തിലകന്‍ തിലകനാകുമായിരുന്നില്ല. ശ്രീ അരവിന്ദന്‍ അരവിന്ദനാകുമായിരുന്നില്ല. ജീവിതത്തിനു ആശ്രയമായ ഗ്രന്ഥങ്ങള്‍ മാത്രമേ ഉപദ്രവകാരിയായ അധികാരത്തിനു വെടിമരുന്നിടൂ.' (p 101)

സര്‍വോദയവും കമ്മ്യൂണിസവും

ലോകത്തില്‍ ഏതെങ്കിലും രണ്ടു ശക്തികള്‍ തമ്മില്‍ എതിര്‍പ്പുണ്ടാകാന്‍ പോകുന്നുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റ്‌ ചിന്താധാരയും സര്‍വോദയാശയങ്ങളും തമ്മിലായിരിക്കും. ലോകത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി കാണപ്പെടുന്ന ഇതര ആശയങ്ങള്‍ നീണാള്‍ നിലനില്‍ക്കുന്നവയല്ല. സര്‍വോദയവും കമ്മ്യൂണിസവും തമ്മില്‍ ഏറെ സാമ്യമുള്ളതുപോലെതന്നെ വൈരുദ്ധ്യങ്ങളുമുണ്ട്. (p 113, 114)

പദയാത്ര

ഹൈദരാബാദിന് സമീപം ശിവരാംപള്ളിയില്‍ സര്‍വോദയ സമ്മേളനം നടക്കാന്‍ പോവുകയായിരുന്നു. തീവണ്ടിയില്‍ പോയാല്‍ വാര്‍ദ്ധയില്‍നിന്നു ഹൈദരാബാദിന് ഒരു രാത്രിയിലെ യാത്രയേയുള്ളൂ. എന്നാല്‍ ഞങ്ങള്‍ പദയാത്രയായി പോകാനാണ് നിശ്ചയിച്ചത്. (p 122)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍

ആ ക്ഷേത്രം (ഗുരുവായൂര്‍ ക്ഷേത്രം) ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഞാന്‍ അങ്ങോട്ട്‌ പോയപ്പോള്‍ എന്റെ കൂടെ ചില ക്രിസ്ത്യന്‍ സ്നേഹിതന്മാരുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഭാരവാഹികളോട് ഞാന്‍ അന്വേഷിച്ചു - 'ഇവരോടൊപ്പം ക്ഷേത്രത്തിനകത്ത് കയറാന്‍ എന്നെ അനുവദിക്കുമോ?' 'ഇവരോടൊപ്പം അകത്തു കയറാന്‍ അനുവദിക്കില്ല' - അവര്‍ മറുപടി നല്‍കി....'ഞാന്‍ നിസ്സഹായനാണ് ' എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വിവരിച്ചു - 'എന്റെ കൂടെ വന്ന ഈ ക്രിസ്ത്യന്‍ സ്നേഹിതന്മാരെ കൂടാതെ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഈശ്വരദര്‍ശനം സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല....'ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ എന്നെ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ച് മലയാളപത്രങ്ങളില്‍ നിരന്തരം തീക്ഷ്ണമായ വിമര്‍ശനങ്ങള്‍ നടന്നു....ഒന്നോ രണ്ടോ പത്രങ്ങള്‍ എന്നെ വിമര്‍ശിക്കുകയും ചെയ്തു....ക്ഷേത്രത്തില്‍ കയറാന്‍ എന്നെ അനുവദിക്കാതിരുന്നത് വലിയ തെറ്റാണ്. അങ്ങനെ ഹിന്ദുമതത്തിനു വലിയ ആഘാതമേല്‍പ്പിച്ചു എന്നുതന്നെയാണ് ബാക്കി ഇരുപത്തഞ്ചു പത്രങ്ങള്‍ എഴുതിയത്. (p 149)

സ്നേഹത്തിന്റെ ഉറവിടം

സകലരുടെയും ഹൃദയത്തില്‍ അന്തര്യാമി കുടികൊള്ളുന്നുണ്ട് എന്നത് എന്റെ അടിസ്ഥാനപരമായ ഒരു വിശ്വാസമാണ്....മുകള്‍പ്പരപ്പില്‍ കാണുന്ന തിന്മകളൊന്നും അഗാധതയില്‍ ഉണ്ടാവില്ല. (p 152)

കേരളത്തിലെ ക്രിസ്തീയ വിഭാഗങ്ങള്‍ 

കഴിഞ്ഞ വര്‍ഷം ഞാന്‍ കേരളത്തില്‍ പോയിരുന്നു. അവിടെ ചെന്നെത്തുന്നതിനു മുന്‍പ് തന്നെ നാല് ക്രിസ്തീയ വിഭാഗങ്ങള്‍ ചേര്‍ന്ന് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി - 'ഈ മനുഷ്യന്‍ യേശുക്രിസ്തുവിന്റെ ജോലി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് പൂര്‍ണ സഹകരണം നല്‍കേണ്ടത് ക്രിസ്ത്യാനികളുടെ കടമയാണ്' എന്ന്. (p 160)

മതവും രാഷ്ട്രീയവും

മതത്തില്‍ രാഷ്ട്രീയം കലരുന്നത് അപകടമാണ് എന്ന് മുന്നറിയിപ്പ് നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു. (p 167)

ഇന്‍ഡോറില്‍

അഞ്ചാഴ്ച ഞാന്‍ നഗരത്തില്‍ സഞ്ചരിച്ചപ്പോള്‍ വിചിത്രമായൊരു കാര്യം കണ്ടു. എനിക്ക് വലിയ ദുഖമുണ്ടായി. എല്ലാ സ്ഥലങ്ങളിലും സിനിമയുടെ വൃത്തികെട്ട പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നു. ലജ്ജിക്കപ്പെടേണ്ട ഈ ചിത്രങ്ങള്‍ നാമെങ്ങനെ സഹിക്കുന്നു. ഈ അശ്ലീല ചിത്രങ്ങളും അശ്ലീല പാട്ടുകളും നടന്നുകൊണ്ടേയിരിക്കുമെങ്കില്‍ ഇന്ത്യക്ക് ഉയര്‍ച്ചയുണ്ടാകുകയില്ലെന്ന്  എനിക്ക് വ്യക്തമായി. നാടും നാട്ടാരും നിര്‍വീര്യമാകും. ശോഭനമായ ഭാവിയെ തടയുന്ന ആ പോസ്റ്ററുകള്‍ കണ്ടിട്ട് എനിക്ക് ദുഖത്തിന് അതിരുണ്ടായിരുന്നില്ല....ഞാന്‍ ജനങ്ങളോട് പറഞ്ഞു - ഇവിടെ നിങ്ങളുടെ കുട്ടികള്‍ക്ക് വിഷയാസക്തിക്കുള്ള സ്വതന്ത്ര വിദ്യാഭ്യാസമാണ് നല്‍കുന്നത്. ഇതിനെതിരായി സത്യാഗ്രഹമനുഷ്ടിക്കണമെന്ന്.  മുനിസിപ്പാലിറ്റി അധികൃതരോട് പറഞ്ഞു, ഇവിടെ നിങ്ങളുടെ നഗരത്തിലുള്ള ഈ അശ്ലീല വിജ്ഞാപനങ്ങള്‍ തുടച്ചുനീക്കണം, പണത്തിലുള്ള മോഹം ഉപേക്ഷിക്കുകയും വേണം. ഗൃഹസ്ഥാശ്രമത്തിന്റെ അടിസ്ഥാനം ഇളക്കിക്കൊണ്ടിരിക്കുകയാണ്, നമ്മുടെ അമ്മമാരെയും സഹോദരിമാരെയും വളരെ മോശമായി ചിത്രീകരിച്ചിരിക്കുകയാണ് എന്ന്.  സഹോദരിമാരോട് ഞാന്‍ പറഞ്ഞു - 'ഈ രാജ്യത്ത് സമാധാന സംരക്ഷണത്തിന്റെയും സ്വഭാവ സംരക്ഷണത്തിന്റെയും ചുമതല സഹോദരിമാര്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇന്‍ഡോറിലെ സഹോദരിമാര്‍ ഉണരണം. ഒരു ദിവസം പോലും ഈ പോസ്റ്ററുകള്‍ സഹിക്കരുത്. അവ പൊളിച്ചു കളയണം, കത്തിച്ചു കളയണം.' (p 167)

അദ്ധ്യാപകര്‍

ഈ യോഗത്തില്‍ വെച്ച് ഞാന്‍ പറഞ്ഞു - 'രാജ്യത്തിന് മുഴുവന്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് ആചാര്യന്മാരാണ്. എന്നാലിന്ന് അദ്ധ്യാപകര്‍ സാധാരണ ശമ്പളക്കാരുടെ നിലയിലേക്ക് താഴ്നിരിക്കുകയാണ്. നീതിന്യായ വിഭാഗത്തിനുള്ള സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിനില്ലെന്നുള്ളത്  വിദ്യാഭ്യാസ മേഖലയുടെ നിര്‍ഭാഗ്യമാണ്....അതെ സമയം വിദ്യാഭ്യാസ വിഭാഗത്തിന്റെ സ്വയംഭരണാവകാശം ശരിയായ അര്‍ത്ഥത്തില്‍ ലഭ്യമാവുകയും അത് ശരിയായ അര്‍ത്ഥത്തില്‍ പ്രായോഗികമാക്കുന്നതിന്  അദ്ധ്യാപകര്‍ അധികാര രാഷ്ട്രീയത്തിന് പിന്നാലെ പായാതിരിക്കേണ്ടത് ആവശ്യവുമാണ്. അവര്‍ സ്വന്തം ശക്തി വളര്‍ത്തി വികസിപ്പിച്ചെടുക്കുകയും വേണം. മലീമസമായ രാഷ്ട്രീയ രംഗത്തില്‍ നിന്ന് സ്വതന്ത്രരായി നിന്ന് സങ്കീര്‍ണങ്ങളായ ഇസങ്ങളില്‍ നിന്ന് ഉയര്‍ന്നു നിന്ന് വിശ്വ വ്യാപകമായ മാനുഷിക രാഷ്ട്രീയത്തിലും ജനശക്തിയിലും അധിഷ്ഠിതമായ ലോക നീതി സ്വീകരിക്കുകയും വേണം.' (p 190)

ദസ് ക്യാപ്പിറ്റലിനെക്കുറിച്ച്

കാറല്‍ മാര്‍ക്സിന്റെ സുപ്രസിദ്ധ ഗ്രന്ഥം 'ദസ് ക്യാപ്പിറ്റല്‍' - കമ്മ്യൂണിസ്റ്റുകാരുടെ അടിസ്ഥാന സംഹിത, ഞാനത് മുഴുവന്‍ വായിച്ചു. 1940 - ലെ വ്യക്തി സത്യാഗ്രഹ കാലത്ത് ജയിലില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ സ്നേഹിതന്‍ എന്നോട് പറഞ്ഞു - 'താങ്കള്‍ ഇതുവരെ കമ്മ്യൂണിസ്റ്റ്‌ സാഹിത്യമൊന്നും വായിച്ചിട്ടില്ലെന്നു തോന്നുന്നു. വായിക്കേണ്ടതാണത്.'....അദ്ദേഹം വായിച്ചു കേള്‍പ്പിച്ച സാഹിത്യം തെരഞ്ഞെടുക്കപ്പെട്ടതാണ്. എന്നിട്ടും അതിലെ ആവര്‍ത്തനങ്ങള്‍ എന്റെ മനസ്സില്‍ കനത്ത മുദ്ര പതിപ്പിച്ചു. അപ്പോള്‍ പിന്നെ നമ്മുടെ യുവ മനസ്സുകള്‍ ആ ആവര്‍ത്തനം കൊണ്ട് മുഷിയുകയല്ല, വിപ്ലാവാവേശം കൊള്ളുകയാണെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനില്ല.  (p 206, 207)

വിശ്വാസത്തിന്റെ ശക്തി 

'വിന്യാ, നീ എന്തുകൊണ്ട് ചെയ്തുതരുന്നില്ല, ഗീതയുടെ ലളിതമായ പദ്യ വിവര്‍ത്തനം? നിനക്കിതു ചെയ്യാന്‍ കഴിയുമല്ലോ?' - ഒരിക്കല്‍ അമ്മ ഇങ്ങനെ ചോദിക്കുകയുണ്ടായി. അമ്മയുടെ ഈ വിശ്വാസമാണ് എന്നെക്കൊണ്ട് ഗീതായി എഴുതിച്ചത്. (p 222)

സ്ത്രീകള്‍

ആശ്രമത്തിന്റെ ചുമതല മുഴുവന്‍ സ്ത്രീകള്‍ക്കായിരിക്കണമെന്നും പിന്നീട് എനിക്ക് തോന്നുകയുണ്ടായി....സ്ത്രീകളുടെ ആത്മീയ സാധന ഇപ്പോഴും ഗുപ്തമായിരിക്കും....വിശ്വസമാധാനം കൈവരിക്കാന്‍ സ്ത്രീകളുടെ സഹകരണമില്ലാതെ പുരുഷന്മാരെക്കൊണ്ടാവില്ല....പുരുഷന്റെ കൂടെ സ്ത്രീയ്ക്കും സ്ഥാനമില്ലാതിരിക്കുക (ബ്രഹ്മവിദ്യയില്‍) യാണെങ്കില്‍ അവിടെ ബ്രഹ്മവിദ്യ അപൂര്‍ണമായിരിക്കും. ആശ്രമത്തിന്റെ നിയന്ത്രണം സ്ത്രീകളുടെ കൈകളിലായിരുന്നാല്‍ സുരക്ഷിതമായിരിക്കും. (p 230)

നിദ്രാജയവും സ്വപ്ന നിയന്ത്രണവും

പകല്‍മുഴുവന്‍ നാമെന്തൊക്കെ ചെയ്താലും, അതൊക്കെ നിദ്രയ്ക്ക് ബാധകമാകാത്ത വിധം ചെയ്യണം, നിദ്രയെ അത് ബാധിക്കരുത്, സ്വപ്നത്തിനു അത് കാരണവുമാകരുത്. സ്വപ്നത്തില്‍ നാം കാണുന്ന കാര്യങ്ങളില്‍ ഒന്നുകില്‍ നമുക്ക് താല്പര്യമുണ്ടാകാം, അല്ലെങ്കില്‍ അതിനോട് വെറുപ്പുണ്ടാകാം. പ്രീതി അല്ലെങ്കില്‍ വെറുപ്പ്‌! ഈ രണ്ടു കാരണങ്ങളാലും സ്വപ്നത്തില്‍ ജാഗൃതിയുടെ സ്വാധീനമുണ്ടാകാം. (p 244)

പുതിയ ദിവസം പുതിയ മനുഷ്യന്‍

ഉറക്കം മുഴുമിച്ച് അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ധ്യാനത്തിന് ഇരിക്കാറുണ്ട്. എന്നെത്തെയും എന്റെ സ്വഭാവമാണത്. ഒരു ദിവസം ഇങ്ങനെ ധ്യനത്തിലിരിക്കുമ്പോള്‍ എനിക്കൊരു പുതിയ ആശയം തോന്നി. ഞാന്‍ ചിന്തിച്ചൊന്നുമില്ല. അങ്ങനെ തോന്നി - പ്രാതിഭം ദര്‍ശനം - പഴയ നാം ഇന്നില്ലെന്ന്. ഇന്ന് നാം തികച്ചും പുതിയ മനുഷ്യനാണ്. ഇന്നലത്തെ വിന്യന്‍ മരിച്ചുപോയി. ഉറക്കം കഴിഞ്ഞപ്പോള്‍ അയാള്‍ പുതിയ ആളായി. ഉറക്കം അതായത് മരണം. ഇങ്ങനെ അയാള്‍ മരിച്ചുപോയി. ഇന്നത്തെ അയാള്‍ പുതുതായി ജന്മം കൊണ്ടതാണ്. എനിക്ക് ഇങ്ങനൊരു ആശയം തോന്നിയപ്പോള്‍ വളരെയേറെ പുതുമ അനുഭവപ്പെട്ടു. (p 250)

ഭക്ഷണപരീക്ഷണങ്ങള്‍

ഭക്ഷണം സംബന്ധിച്ച് എന്തെങ്കിലും ചില പരീക്ഷണങ്ങള്‍ ഞാന്‍ നിരന്തരം നടത്തിക്കൊണ്ടിരുന്നിട്ടുണ്ട്. ആത്മീയ ജിജ്ഞാസ ഉള്ളവര്‍ക്ക് എപ്പോഴും ഈ സ്വഭാവമുണ്ടായിരിക്കും. കാരണം, ശരീരം ആത്മാവിന്റെ വിഗ്രഹമാണ്‌. വിഗ്രഹമെന്ന നിലയില്‍ അതിന്റെ ഉപയോഗവുമുണ്ടാകണം. പ്രകാശം ലക്ഷണവും സൂര്യന്‍ ലക്ഷ്യമാക്കപ്പെട്ട രൂപവുമെന്നപോലെ ആത്മാവ് ദേവനും ശരീരം ആ ദേവന്റെ വിഗ്രഹവുമാണ്. വിഗ്രഹം കണ്ടിട്ടുവേണം ദേവനെക്കുറിച്ചുള്ള സങ്കല്പം ഉണര്‍ന്നുവരാന്‍....ഉപ്പ് ഉപേക്ഷിക്കണ്ടതിന്റെ പ്രാധാന്യം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇന്നുമുതല്‍ ഞാന്‍ ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ഉപ്പ് കഴിക്കൂ എന്ന നിയമം സ്വീകരിച്ചു. അങ്ങനെ നടന്നു. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി, ഉപ്പുപേക്ഷിക്കുക അത്ര ക്ലേശമുള്ള കാര്യമൊന്നുമല്ല. എന്നെന്നേയ്ക്കുമായി ഉപ്പ് ഉപേക്ഷിക്കുകയും ചെയ്തു. (p 252, 254)

ഉറക്കപരീക്ഷണങ്ങള്‍

ഉറക്കം സംബന്ധിച്ച് പല പരീക്ഷണങ്ങളും ഞാന്‍ നടത്തിയിട്ടുണ്ട്. കുറെക്കാലത്തേക്ക് 24 മണിക്കൂറില്‍ 2 മണിക്കൂര്‍, പിന്നെ 4 മണിക്കൂര്‍ ഇങ്ങനെ 10 മണിക്കൂര്‍ വരെ ഉറങ്ങിനോക്കി. മഴയിലും ഉറങ്ങിനോക്കി. മുകളില്‍നിന്നും മഴ പെയ്തിരുന്നു. കമ്പിളിയും പുതച്ച് ഞാന്‍ ഉറക്കത്തിലും. ഇങ്ങനെ ഒത്തിരി പരീക്ഷണങ്ങള്‍ക്ക് ശേഷം ഞാന്‍ എത്തിച്ചേര്‍ന്നത്, സാധാരണഗതിയില്‍, ആരോഗ്യമുള്ള മനുഷ്യന് 8 മണിക്കൂര്‍ ഉറക്കം വേണമെന്ന നിഗമനത്തിലാണ്. അതില്‍ക്കൂടുതല്‍ ആവശ്യമില്ല. (p 256)

വ്യക്തിയും സമൂഹവും 

വാസ്തവത്തില്‍ ജീവിതത്തിന്‌ സാമൂഹ്യ ജീവിതം, വ്യക്തിജീവിതം എന്ന് രണ്ടു ഭാഗങ്ങളുണ്ടാകാന്‍ പാടില്ല. ഈ രണ്ടു ഭാഗങ്ങളും ഒന്നായിത്തീരാത്ത കാലത്തോളം ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകാം. നമ്മുടെ വ്യക്തിപരമായ കാര്യങ്ങളോരോന്നും സാമൂഹ്യവും സാമൂഹ്യകാര്യങ്ങളോരോന്നും വ്യക്തിപരവും ആയിത്തീരേണ്ടതുണ്ട്. നമുക്കും സമൂഹത്തിനുമിടയില്‍ മറ ഉണ്ടായിരിക്കാന്‍ പാടില്ല. (p 259, 260)


ഈശ്വരന്‍


ഈശ്വരനെ ഒരു ചൈതന്യ സമുദ്രത്തിന്റെ രൂപത്തിലാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ തിരമാലകള്‍ ഉയര്‍ന്നുരുണ്ട് കയറുകയും വീണ്ടും സമുദ്രത്തിന്റെ തന്നെ ഉദരത്തിലേയ്ക്ക് മറയുകയും ചെയ്യുന്നു. വീണ്ടും പുതിയ അലകള്‍ ഉയരുന്നു. വീണ്ടും ലയം പ്രാപിക്കുന്നു. ഒരു ജീവാത്മാവ്, പരമാത്മാവിന്റെ ഒരു തരംഗം ഉയരുന്നു. ഒരു ജന്മം, രണ്ടു ജന്മം, മൂന്ന് ജന്മം ഇങ്ങനെ ഉപരിതലത്തില്‍ കളിച്ചു, പതിച്ചു, ആ മഹാസമുദ്രത്തില്‍ വിലയിച്ചു. അങ്ങനെ ഓരോ ജീവച്ചൈതന്യവും സ്വതന്ത്രമായി. അതിലാരും ഉയര്‍ന്നവരില്ല, താഴ്ന്നവരില്ല, രൂപാന്തരങ്ങളുടെ വൈവിധ്യം മാത്രം. (p 268)


ഒരു വര്‍ഷത്തെ മൌനവ്രതം



1974 ഡിസംബര്‍ മാസത്തില്‍ എന്റെ മനസ്സില്‍ മൌനത്തെക്കുറിച്ചുള്ള ചിന്ത തുടങ്ങി. മാര്‍ഗശീര്‍ഷശുദ്ധ എകാദശിയായ ഡിസംബര്‍ 25. അന്ന് ഗീതാജയന്തിയാണ്. ക്രിസ്തുമസ് ദിനവുമാണ്. ആ ദിവസം സമീപിച്ചുകൊണ്ടിരിക്കുന്നു. അന്നുമുതല്‍ ഒരു വര്‍ഷത്തെയ്ക്ക് മൌനം സ്വീകരിച്ചു. (p 280)


മരണത്തെക്കുറിച്ച്



ആരുടെയെങ്കിലും മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു മംഗള വാര്‍ത്ത കേട്ട പ്രതീതിയാണെനിക്ക്. മനുഷ്യന്‍ തന്റെ വീട്ടിലേക്കു പോകുന്നത് മംഗളവാര്‍ത്തയല്ലെങ്കില്‍ പിന്നെന്താണ്? വാസ്തവത്തില്‍ ആ ലോകമാണ് സ്വന്തം. ഇത് അന്യന്റേതും. ഇപ്പോഴാണ് നമ്മുടെ ഊഴം. പോയാല്‍ എങ്ങനെ പോകും? ചിരിച്ച് രസിച്ച് പാട്ടും പാടി പോകും. ചിരിച്ചു കളിച്ച് നാല് ദിവസം കഴിച്ചുകൂട്ടണം. (p 288)

Friday, August 19, 2011

സൗഹൃദം

ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ രണ്ടു തീവണ്ടികള്‍ രണ്ടു പാളങ്ങളിലൂടെ എതിര്‍ദിശകളില്‍ നിന്നു വന്നു. രണ്ടും അടുത്തടുത്തായി തന്നെ നിര്‍ത്തി. അവര്‍ ദിവസവും ഇവിടെ വെച്ച് കണ്ടുമുട്ടുന്നുണ്ടായിരിക്കും. അല്‍പനേരം പരിചയം പുതുക്കിയ ശേഷം അവര്‍ ചൂളം വിളിച്ച് പിരിഞ്ഞു. 

Saturday, August 6, 2011

വിന്‍ വിനും തിരുവോണം ബമ്പറും

"പ്രതീക്ഷാ നിര്‍ഭരമായ ജീവിത വീക്ഷണവും യാദൃശ്ചികതയും മാത്രമാണ് ഭാഗ്യത്തിന്റെ വഴികാട്ടികള്‍. മറ്റൊരു രഹസ്യവുമതിലില്ല."
"എന്നാല്‍ യാദൃശ്ചികത തന്നെ രഹസ്യമയമല്ലേ?"
"ആയിരിയ്ക്കാം, മനുഷ്യസമൂഹത്തിനു പൊതുവായ് പൂര്‍ണമായ്‌ ബോധ്യമാകാത്ത കാര്യങ്ങളെല്ലാം രഹസ്യമാണെന്ന് കരുതുകയാണെങ്കില്‍."
"ഭാഗ്യത്തെപ്പറ്റി പറഞ്ഞപ്പോഴാണോര്‍ത്തത്, ഞാനും ഭാര്യയും തമ്മില്‍ ഇന്നലെയൊരു വഴക്കുണ്ടായി."
"എന്താ കാര്യം?"
"ഞാന്‍ ലോട്ടറി കാര്യത്തില്‍ കുറച്ചു താല്‍പ്പര്യമുള്ളവനാണെന്ന് നിനക്കറിയാമല്ലോ?"
"നന്നായറിയാം."
"200 രൂപയുടെ 5 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ടിക്കറ്റെടുക്കുന്ന കാര്യം ഞാന്‍ ഭാര്യയോട്‌ പറഞ്ഞു."
"എന്നിട്ടോ?"
"അവളതിനെ ശക്തിയായ് എതിര്‍ക്കുകയും ആ 200 രൂപയ്ക്ക് മകനെന്തെങ്കിലും വാങ്ങിച്ചു കൊടുത്താല്‍ മതിയെന്നും പറഞ്ഞു."
"എന്നിട്ടെന്തു തീരുമാനിച്ചു?"
"ഒന്നും തീരുമാനിച്ചില്ല. ഇപ്പോള്‍ മകനും അവളും ലോട്ടറി എടുക്കേണ്ടെന്നും ഞാന്‍ എടുക്കണമെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു."
"നിന്റെ മകന്‍ പക്ഷെ സംസാരിയ്ക്കാറായിട്ടില്ലല്ലോ?"
"ഇല്ല. അവന്‍ 'ള്ളേ' എന്ന് ശബ്ദമുണ്ടാക്കുന്നത് അവള്‍ക്കനുകൂലമായാണെന്നാണ്‌ അവള്‍ പറയുന്നത്."
"കൊള്ളാം. യാദൃശ്ചികമായാകണം, എന്റെ വീട്ടിലും ഇതുപോലൊരു സംഭവമുണ്ടായി."
"എന്തു സംഭവിച്ചു?"
"തിരുവോണം ബമ്പര്‍ എടുക്കാമെന്ന് ഭാര്യയും 20 രൂപ വിലയുള്ള ഒരു വിന്‍ വിന്‍ ടിക്കറ്റെടുത്താല്‍ മതിയെന്ന് ഞാനും. വഴക്ക് അല്‍പ്പം ഉച്ചത്തിലാണ്. അപ്പോള്‍ അഞ്ചാം ക്ലാസുകാരി മകള്‍ വന്ന് ഒരു നിര്‍ദേശം വെച്ചു. അപ്പോഴാണ്‌ അവളുടെ മുന്‍പില്‍ വെച്ചാണ് വഴക്കടിച്ചതെന്ന് ഞങ്ങള്‍ ഓര്‍ത്തത്‌."
"എന്തായിരുന്നു മകളുടെ നിര്‍ദേശം?"
"അവള്‍ എന്റെ കണ്ണട മൂക്കില്‍ വെച്ച ശേഷം അതിനു മുകളിലൂടെ ഞങ്ങളെ നോക്കിക്കൊണ്ട്‌ അല്‍പ്പം ഗൌരവത്തോടെ പറഞ്ഞു: 'നിങ്ങളിങ്ങനെ ശബ്ദമെടുത്താല്‍ എനിയ്ക്ക് പഠിയ്ക്കാന്‍ കഴിയില്ല. അതിനാല്‍ ഈ വഴക്ക് അവസാനിപ്പിക്കേണ്ട ആവശ്യം എന്റേതു കൂടിയാകുന്നു. എനിയ്ക്കൊരു നിര്‍ദേശമുണ്ട്.' 'ശരി, കേള്‍ക്കട്ടെ'യെന്നു ഞങ്ങള്‍. അവള്‍ തുടര്‍ന്നു: 'എന്റെ അഭിപ്രായത്തില്‍ ഒരു തിരുവോണം ബമ്പര്‍ ടിക്കറ്റിനേക്കാളും പത്ത് വിന്‍ വിന്‍ ടിക്കറ്റെടുക്കുന്നതായിരിയ്ക്കും നല്ലത്.' 'അതെങ്ങനെ', ഞാന്‍ ചോദിച്ചു. 'നിങ്ങളുടെ വഴക്ക് തീര്‍ക്കാന്‍ ഞാനൊരു നിര്‍ദേശം വെച്ചെന്നു മാത്രം. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.', എന്നു പറഞ്ഞവള്‍ പഠിയ്ക്കാന്‍ തുടങ്ങി. അപ്പോളെനിയ്ക്കൊരു ആശയം തോന്നി. ഞാന്‍ മകളെ പൊക്കിയെടുത്ത് ഭാര്യയെയും കൂട്ടി കംപ്യുട്ടര്‍ ഓണ്‍ ചെയ്ത് കേരള ലോട്ടറിയുടെ വെബ്സൈറ്റില്‍ നിന്ന് തിരുവോണം ബമ്പറിന്റെയും വിന്‍ വിന്‍ ലോട്ടറിയുടെയും സമ്മാന ഘടന ഡൌണ്‍ലോഡ് ചെയ്തു. മകള്‍ ഓടിപ്പോയി അവളുടെ പുതിയ കാല്ക്കുലേറ്റര്‍ എടുത്തു വന്ന് കണക്കു കൂട്ടാന്‍ തയ്യാറായിരുന്നു. ഭാര്യയാണെങ്കില്‍ ഒരു പേനയും കടലാസുമായി നിരീക്ഷണങ്ങളെഴുതാന്‍ തയ്യാറായി."
"നിങ്ങളെന്തൊക്കെയാണ് നിരീക്ഷിച്ചത്?"
"വിന്‍ വിന്‍ ടിക്കറ്റിനു 20 രൂപയാണെന്നറിയാമല്ലോ. തിരുവോണം ബമ്പറിനു 200 രൂപയും."
"അറിയാം."
"മൊത്തം 63 ലക്ഷം ടിക്കറ്റുള്ള വിന്‍ വിന്‍ 99555 സമ്മാനങ്ങളിലായി 41020000 രൂപ സമ്മാനമായി കൊടുക്കുന്നു."
"തിരുവോണം ബമ്പറോ?"
"തിരുവോണം ബമ്പറിനു മൊത്തം 35 ലക്ഷം ടിക്കറ്റാണുള്ളത്. 35721 സമ്മാനങ്ങളിലായി 119150000 രൂപ സമ്മാനമായി കൊടുക്കുകയും ചെയ്യുന്നു."
"ഇനി താരതമ്യം ചെയ്യാന്‍ എളുപ്പമാണല്ലോ?"
"അതെ. എല്ലാ ടിക്കറ്റുകളും വിട്ടഴിയുന്നുവെന്നു വിചാരിയ്ക്കാം. എന്തെങ്കിലും സമ്മാനം കിട്ടാന്‍ രണ്ടിലും എത്ര സാധ്യതയുണ്ടെന്ന് നോക്കാം."
"ഒരു വിന്‍ വിന്‍ ടിക്കറ്റിന് ഏതെങ്കിലും ഒരു സമ്മാനം കിട്ടാന്‍ 99555 / 63 L അതായത് 0.016 ഉം തിരുവോണം ബമ്പറിന് 0.010 (35721 / 35 L) ഉം. അല്ലെ?"
"അതെ. വിന്‍ വിന്‍ സാധ്യത ആയിരത്തില്‍ പതിനാറ് ആണെങ്കില്‍ ഓണം ബംപറിന്റെ കാര്യത്തില്‍ ആയിരത്തില്‍ പത്ത് ടിക്കറ്റിനെ സമ്മാന സാധ്യതയുള്ളൂ."
"ടിക്കറ്റിന്റെ പ്രതീക്ഷിത സമ്മാനവും താരതമ്യം ചെയ്തുകൂടെ?"
"തീര്‍ച്ചയായും. ഒരു വിന്‍ വിന്‍ ടിക്കറ്റിന് പ്രതീക്ഷിക്കാവുന്ന സമ്മാനത്തുക 6.50 (41020000 / 63 L) രൂപയും, തിരുവോണം ബമ്പര്‍ ടിക്കറ്റിന് 34 (119150000 / 35 L) രൂപയും ആണ്."
"അപ്പോള്‍ 10 വിന്‍ വിന്‍ ടിക്കറ്റെടുത്താല്‍ 65 രൂപ ന്യായമായും പ്രതീക്ഷിയ്ക്കാമെന്നര്‍ത്ഥം."
"അതെ. 200 രൂപ ചിലവാക്കിയാല്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് വിന്‍ വിന്‍ ആണ്. ഇനി നമ്മളെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചെന്നു കരുതുക."
"എന്നാല്‍?"
"ഒരു വിന്‍ വിന്‍ ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ അതില്‍ നിന്നും പ്രതീക്ഷിയ്ക്കാവുന്നത് 412 (41020000 / 99555) രൂപയാണ്. എന്നാല്‍ തിരുവോണം ബമ്പറിന്റെ ഒരു ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ അതില്‍ നിന്നും പ്രതീക്ഷിയ്ക്കാവുന്നത് 3336 (119150000 / 35721) രൂപയും."
"അതൊരു പ്രധാന വ്യത്യാസമാണല്ലോ?"
"സംശയമില്ല. സമ്മാനം ലഭിയ്ക്കാനുള്ള സാധ്യത രണ്ടു ലോട്ടറിയ്ക്കും ഏകദേശം തുല്യമാണെങ്കിലും എന്തെങ്കിലും സമ്മാനം ലഭിയ്ക്കുകയാണെങ്കില്‍ തിരുവോണം ബമ്പറില്‍ നിന്ന് വളരെ കൂടുതല്‍ പ്രതീക്ഷിയ്ക്കാം."
"പക്ഷെ, ഇവിടെ നമ്മള്‍ പത്ത് വിന്‍ വിന്‍ ടിക്കറ്റുകള്‍ പരിഗണിച്ചില്ലല്ലോ?"
"ഇല്ല. സമ്മാനം ലഭിച്ചാലുള്ള കാര്യമാണ് നമ്മളിവിടെ പരിഗണിച്ചത്. പത്തില്‍ എട്ടു വിന്‍ വിന്‍ ടിക്കറ്റുകള്‍ക്കും സമ്മാനം ലഭിച്ചാലേ ഒരു സമ്മാനിതമായ തിരുവോണം ടിക്കറ്റിന് ലഭിയ്ക്കുന്ന സമ്മാനത്തുക നമുക്ക് പ്രതീക്ഷിയ്ക്കാനാവൂ."
"എനിയ്ക്ക്, കാര്യങ്ങള്‍ മൊത്തം കുഴഞ്ഞു മറിഞ്ഞോ എന്നൊരു സംശയം. നീയൊന്നു ചുരുക്കിപ്പറഞ്ഞേ."
"പറയാം. രണ്ട് അനുമാനങ്ങളുണ്ട്‌:
1 . നിങ്ങളൊരു സാമ്പത്തിക യാഥാസ്ഥിതികനും, 200 രൂപയ്ക്ക് ലോട്ടറിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും, നഷ്ടം പരമാവധി കുറയ്ക്കാനാണ് നിങ്ങളുടെ ലക്ഷ്യവുമെങ്കില്‍ പത്ത് വിന്‍ വിന്‍ ടിക്കറ്റുകള്‍ എടുക്കുന്നതാണ് നിങ്ങള്‍ക്ക് ഒരു തിരുവോണം ബമ്പര്‍ എടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത്.
2 . നിങ്ങള്‍ പണത്തിന്റെ നശ്വരതയില്‍ അടിയുറച്ച് വിശ്വസിയ്ക്കുകയും, സാമ്പത്തിക കാര്യങ്ങളില്‍ സാഹസികത്വം ഇഷ്ടപ്പെടുകയും, എങ്ങനെയെങ്കിലും പെട്ടെന്ന് പണക്കാരനാകണം എന്നു ഉള്ളില്‍ ചെറിയൊരു മോഹവുമുണ്ടെങ്കില്‍ പത്ത് വിന്‍ വിന്‍ ടിക്കറ്റിനേക്കാളും നിങ്ങള്‍ക്ക് നല്ലത് ഒരു തിരുവോണം ബമ്പര്‍ ടിക്കറ്റാണ്."
"അപ്പോള്‍ രണ്ട് ലോട്ടറികള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്."
"അതെ. എല്ലാ തരത്തിലും നിലവിലുള്ളതിനേക്കാള്‍ പ്രതീക്ഷ നല്‍കാത്ത ഒരു ലോട്ടറി ഭരണകൂടം കൊണ്ടുവരുമെന്ന് നമ്മള്‍ കരുതരുത്."
"അപ്പോള്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു."
"എന്ത്?"
"പത്ത് വിന്‍ വിന്‍ ടിക്കറ്റും മകനൊരു പുതിയ തൊട്ടിലും വാങ്ങാന്‍!"