Saturday, January 24, 2015

പാരിജാതം

അവന്റെ വീട്ടിന്റെ മുറ്റത്തൊരു പാരിജാതമുണ്ട്. വർഷം മുഴുവൻ അതിൽ അതിസുഗന്ധമുള്ള വെളുത്ത ചെറിയ പൂക്കളുണ്ടാകും. അത്താഴത്തിനുശേഷം അവൻ ചെരുപ്പിടാതെ പാരിജാതപ്പൂക്കളുടെ സുഗന്ധത്തിൽ ലയിച്ച് മുറ്റത്ത് ഉലാത്തും. പൂക്കൾ പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടാകും. നിർവൃതിദായകങ്ങളായ ആ നിമിഷങ്ങളിൽ അവൻ അവൻമാത്രമാകുകയും ലോകത്തെ മറക്കുകയും ചെയ്യും.

തന്റെ രാത്രികാലപാരിജാതപ്രേമത്തെക്കുറിച്ച് പകൽസമയങ്ങളിൽ അവൻ ബോധവാനായിരുന്നു. അതിനെപ്പറ്റി അവൻ നല്ലപോലെ ചിന്തിച്ചു. പാരിജാതപ്പൂക്കൾ തന്റെ ചിന്തകളെ എത്ര നിർണായകമായാണ് സ്വാധീനിക്കുന്നതെന്ന് അവൻ ചിന്തിച്ചു. എത്രത്തോളം സുഖദായകങ്ങളാണെങ്കിലും സ്വാധീനത ഒരു തരത്തിലുള്ള ബന്ധനമാണെന്ന് അവൻ വിചാരിച്ചു. ബന്ധനം സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. അത്തരത്തിലുള്ള സുഖം അടിമത്തമാണ്‌. അടിമത്തത്തെ അവൻ മറ്റെന്തിനെക്കാളും വെറുത്തു.

ഒരുദിവസം രാവിലെ, എഴുന്നേറ്റപാടെ അവൻ ഒരു കൊടുവാളുമായ്ചെന്ന് പാരിജാതം കടയ്ക്കൽവെച്ച് മുറിച്ചു കളഞ്ഞു. അവനെപ്പോലെതന്നെ പാരിജാതപ്പൂക്കളുടെ സുഗന്ധമാസ്വദിച്ചിരുന്ന വീടുകാരും അയല്ക്കാരും അതിലിടപെടാതിരുന്നില്ല. എന്നാൽ ഇലകളിൽ പറ്റിപ്പിടിച്ചിരുന്ന പുഴുക്കളെ ചൂണ്ടിക്കാണിച്ച് അവൻ തന്റെ പ്രവൃത്തിയെ സമർത്ഥമായ് ന്യായീകരിച്ചു.

അന്നും രാത്രി അത്താഴത്തിനുശേഷം അവൻ മുറ്റത്ത് ചെരുപ്പിടാതെ ഉലാത്തി - എന്നുമെന്നപോലെ കണ്ണുകളടച്ച്, ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത്. പാരിജാതപ്പൂക്കളുടെ സുഗന്ധം അന്നുമവനെ ആനന്ദിപ്പിച്ചു. പൂക്കൾ തന്റെ തലയിലാകെ പൊഴിയുന്നതായും അവനറിഞ്ഞു.

Thursday, January 15, 2015

പൊരുൾ

ഫേസ്ബുക്ക് ലോഗിൻ ചെയ്യാതെയും കുളിക്കാതെയും അവൻ കഠിനമായ തപസ്സ് ചെയ്തു. സഹികെട്ട് ദൈവം പ്രത്യക്ഷപ്പെട്ടു.
"എന്താ കാര്യം?", ദൈവം ചോദിച്ചു.
"ഒരു രഹസ്യം അറിയണം", അവൻ പറഞ്ഞു.
"എന്തു രഹസ്യമാണ് ഭക്തന് അറിയേണ്ടത്?"
"എല്ലാത്തിന്റെയും രഹസ്യം, ഈ പ്രപഞ്ചത്തിന്റെ പൊരുൾ."
"കൊള്ളാമല്ലോ. പറഞ്ഞു തരാം. അതിനു മുൻപ് നാം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായ് ഉത്തരം തരണം."
"ശ്രമിക്കാം."
"പൂച്ചയ്ക്ക് എത്ര കണ്ണുകളുണ്ട്?"
"രണ്ട്."
"ഭക്തന്റെ അമ്മമ്മയുടെ അമ്മമ്മയുടെ പേരെന്താണ്?"
"അമ്മമ്മയോട് ചോദിച്ചു പറയാനുള്ള സമയം തരുമോ?"
"എത്ര സമയം വേണമെങ്കിലും എടുത്തോളൂ. പ്രപഞ്ചത്തിന്റെ പൊരുളറിയാൻ അത്രയും വൈകുമെന്നേയുള്ളൂ."
"ദാ, ഇപ്പൊ പറയാം". അവൻ അമ്മമ്മയ്ക്ക് ഫോണ്‍ ചെയ്ത് അമ്മമ്മയുടെ അമ്മമ്മയുടെ പേരറിഞ്ഞ് ദൈവത്തിന് പറഞ്ഞു കൊടുത്തു.
"അടുത്ത ചോദ്യം: ഭക്തന്റെ തലയിൽ എത്ര മുടിയുണ്ട്?"
"ഒരു സുഹൃത്തിനെ കൊണ്ട് എണ്ണിച്ചു പറഞ്ഞാൽ മതിയോ?"
"മതി."
അവൻ തന്റെ സുഹൃത്തിനെ വിളിച്ച് തന്റെ തലയിലുള്ള മുടിയെണ്ണിച്ചു. ഒരുപാട് മുടിയുള്ളതോർത്ത് അവൻ ആദ്യമായ് ദുഃഖിച്ചു. എണ്ണിത്തീരാൻ ഒരുപാട് സമയമെടുത്തു എന്ന് പറയേണ്ടതില്ലല്ലോ.
"153299 - 10 = 153289. 10 എണ്ണം എണ്ണിക്കൊണ്ടിരിക്കുമ്പോൾ കൊഴിഞ്ഞു പോയതാണ്."
"കൊള്ളാം. മിടുക്കൻ."
ദൈവം അഭിനന്ദിച്ചപ്പോൾ അവന് അതിയായ സന്തോഷമുണ്ടായി. പൊരുളറിയാൻ അവന് വെമ്പലായി.
"ദൈവമേ, പ്രപഞ്ചത്തിന്റെ പൊരുൾ ഇനിയെങ്കിലും എനിക്കു പറഞ്ഞു തരാമോ?"
"ചോദ്യങ്ങൾക്കനുസരിച്ച് ഉത്തരം പറയാനുള്ള സമയം വ്യത്യസ്തമായിരിക്കുമെന്ന് ഭക്തന് മനസ്സിലായല്ലോ?"
"അതല്ലെങ്കിലുമെനിക്ക് അറിയാമായിരുന്നു. പക്ഷെ അങ്ങ് ദൈവമല്ലേ? വളരെ പെട്ടെന്ന് ഏതു ചോദ്യത്തിനും ഉത്തരം പറയാമല്ലോ."
"അതു ശരിയാണ്. പക്ഷെ ഉത്തരമറിയേണ്ട ഭക്തൻ ഒരു മനുഷ്യനാണല്ലോ."
"അങ്ങ് പറഞ്ഞു പറ്റിക്കുകയാണോ? എനിക്ക് പ്രപഞ്ചത്തിന്റെ പൊരുൾ പറഞ്ഞു തരില്ലെന്നുണ്ടോ?"
"ഭക്തൻ ശാന്തനായിരിക്കൂ. പൊരുൾ നാം പറഞ്ഞു തരാം. പക്ഷേ അതിനൊരുപാട് സമയമെടുക്കും. നാം പറയുന്ന പൊരുൾ മനസ്സിലാക്കിയെടുക്കേണ്ടത് ഭക്തന്റെ കടമയാണ്. മനസ്സുൾപ്പടെ ഇന്ദ്രിയങ്ങളെല്ലാം ശുദ്ധമായും എകാഗ്രമായും പ്രവർത്തിപ്പിക്കൂ. പൊരുൾ നാം പറഞ്ഞു കൊണ്ടേയിരിക്കും. മരണ സമയത്തെ വ്യഗ്രതയോടെ അവയെ പഠിക്കൂ."
ഇതും പറഞ്ഞ് ദൈവം അപ്രത്യക്ഷമായി. അവൻ നിരാശനായി. പ്രത്യേകിച്ചൊന്നും ചിന്തിക്കാതെ അവൻ വെറുതെയിരുന്നു. നന്നായൊന്ന് കുളിച്ച് അവൻ വീടിനു പുറത്തേക്കിറങ്ങി. സർവ ചരാചരങ്ങളും പോക്കുവെയിലിൽ കുളിച്ചിരിക്കുന്നു. എല്ലാത്തിലും പുതിയൊരാനന്ദം അവൻ കണ്ടു. അവയെല്ലാം വളരെ രഹസ്യമായി തന്നോടെന്തോ മന്ത്രിക്കുന്നതു പോലെ അവനു തോന്നി.

Saturday, January 10, 2015

മടിയൻ

നന്നായ് ജോലിചെയ്ത് ഒരുപാട് പണം സമ്പാദിച്ചപ്പോൾ അവനൊരു സംശയം: 'താൻ ജോലിയിൽ addicted ആയോ?' സംശയം തീർക്കുന്നത് ഒരു നല്ല കാര്യമാണല്ലോ. അവൻ ജോലി രാജി വെച്ച് മറ്റൊരു സ്ഥലത്തുപോയി താമസിച്ചു. വളരെ ചെലവു ചുരുക്കിയായിരുന്നു ജീവിതം. ജോലി ചെയ്യാനുള്ള ത്വര വളരെ ബുദ്ധിമുട്ടി ഒരുവിധം ഉള്ളിലൊതുക്കി അവൻ ഒന്നും ചെയ്യാതെ ജീവിച്ചു. കാര്യമറിയാതെ ലോകം അവനെ മടിയനെന്നു വിളിച്ചു. 

Friday, January 9, 2015

വെളിച്ചപ്പാട്


ഓരോ മനുഷ്യനും ഒരു വെളിച്ചപ്പാടാണ്‌. അവൾക്കോ അവനോ വേണ്ട പശ്ചാത്തലം ഒരുങ്ങുകയേ വേണ്ടു. പിന്നെ ഉന്മാദം കൊണ്ട് ഉറഞ്ഞുതുള്ളുന്നതു കാണാം.

Saturday, January 3, 2015

മനസ്സ്

കലങ്ങിയിരിക്കുന്നത് മുകൾപരപ്പിൽ മാത്രമാണ്. അതിനു കീഴിൽ എല്ലാം തെളിഞ്ഞാണിരിക്കുന്നത്. കലങ്ങിയിരിക്കുന്ന പാടയൊന്നു മാറ്റി നോക്കൂ, ശാന്തവും ശുദ്ധവുമായ തെളിനീർ കാണാം. 

Friday, January 2, 2015

ഭ്രാന്തൻ

ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഒരു ഭ്രാന്തന്റെ കഥയാണിത്.

എവിടെനിന്നോ എപ്പോഴാ ഞങ്ങളുടെ നാട്ടിലെത്തിയതാണ് ഭ്രാന്തൻ. ആർക്കും ഭ്രാന്തന്റെ പേരറിയില്ല. ആർക്കും അറിയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയതുമില്ല. ഭ്രാന്തൻ സംസാരിക്കുമോ എന്നാർക്കും അറിയില്ല. അയാൾ സംസാരിക്കുന്നത് ആരും ഇതുവരെ കേട്ടിട്ടില്ല. പൊതുവെ ആരോഗ്യവാനാണെങ്കിലും നാറാണത്തു ഭ്രാന്തനെപ്പോലെ വലിയ കല്ല്‌ കുന്നിൻമുകളിലേക്ക് ഉരുട്ടിക്കയറ്റാനുള്ള കായബലമൊന്നും ഭ്രാന്തനുണ്ടായിരുന്നില്ല. എന്നാൽ നാറാണത്തുഭ്രാന്തൻ ചെയ്തിരുന്നതു പോലെ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുക ഭ്രാന്തന്റെ ഒരു വിനോദമായിരുന്നു. വരി വരിയായ് പോകുന്ന ഉറുമ്പുകളെ മണിക്കൂറുകളോളം ഭ്രാന്തൻ എണ്ണിക്കൊണ്ടിരിക്കുന്നത് കുട്ടികളായിരുന്ന ഞങ്ങൾ കണ്ടിട്ടുണ്ട്.

പൊതുവെ ഭ്രാന്തന്മാരെ കല്ലെറിയുന്നതും മറ്റും കുട്ടികളുടെ ഒരു വിനോദമായാണല്ലോ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ഞങ്ങൾക്ക് ഈ ഭ്രാന്തനെ വലിയ കാര്യമായിരുന്നു. അതിന് കാരണവുമുണ്ട്. ഞങ്ങൾക്കെത്തിപ്പെടാൻ പറ്റാത്ത മാവിന്റെ തുഞ്ചത്ത് കയറി മാങ്ങ പറിച്ചു തരിക, കയറു കൊണ്ടുക്കൊടുത്താൽ ഊഞ്ഞാൽ കെട്ടിത്തരുക തുടങ്ങി ഒരുപാടു കാര്യങ്ങൾ ഞങ്ങൾക്കയാൾ ചെയ്തു തന്നു. ഭ്രാന്തന്റെ മുഖത്ത് രണ്ടു ഭാവങ്ങൾ മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുള്ളു; ഒന്നുകിൽ നിസംഗത അല്ലെങ്കിൽ അത്ഭുത ഭാവം. ദുഖമോ നിരാശയോ ഒരിക്കൽപോലും ഭ്രാന്തനെ അലട്ടിയില്ലെന്നു തോന്നി. ചേട്ടന്റെ കൂടെ പുഴയിൽ കുളിക്കാൻ പോയ നാലു വയസ്സുകാരനായ കുഞ്ഞൂസിനെ പുഴയിൽ മുങ്ങിത്താഴുമ്പോൾ രക്ഷിച്ച ഭ്രാന്തനോട് നാട്ടുകാർക്കും കുറച്ചൊക്കെ സഹാനുഭൂതി ഉണ്ടായിരുന്നു.

തണുപ്പായാലും ചൂടായാലും ഒരു ലുങ്കിയും ചുമലിലൊരു തോർത്തുമുണ്ടുമായിരുന്നു ഭ്രാന്തന്റെ വേഷം. മറ്റു ഭ്രാന്തരിൽ നിന്ന് ഞങ്ങളുടെ ഭ്രാന്തനെ വ്യത്യസ്തനാക്കിയത് വൃത്തിയായിരുന്നു. അക്വാഡക്റ്റിന്റെ കീഴിലായിരുന്നു ഭ്രാന്തന്റെ ഉറക്കം. സൂര്യനുദിക്കുന്നതിനു മുൻപേ ഉണർന്ന് പുഴയിൽ കുളിക്കുന്ന ഭ്രാന്തൻ തോർത്തുമുണ്ടുടുത്ത് ലുങ്കിയും അടിവസ്ത്രവും അലക്കി നന്നായ് പിഴിഞ്ഞ് മണലിൽ വിരിച്ചിടും. എന്നിട്ട് പുഴയിലേയ്ക്ക് നോക്കി നിസംഗ ഭാവത്തോടെ ഒരു ഇരിപ്പാണ്. സൂര്യനുദിച്ചു കഴിഞ്ഞാൽ അടുത്തുള്ള ചെറിയ കാട്ടിലേയ്ക്ക് പോയി എന്തെങ്കിലും പഴങ്ങളൊക്കെ പറിച്ചു കഴിക്കും. അങ്ങനെ കാട്ടിലൂടെ ചുറ്റിക്കറങ്ങി തിരിച്ചെത്തുമ്പോഴേയ്ക്കും വസ്ത്രങ്ങൾ ഉണങ്ങിക്കാണും . പിന്നീടവ ധരിച്ച് തോർത്തുമുണ്ട് ചുമലിലിട്ട് നാട്ടിൽ എങ്ങോട്ടെന്നില്ലാതെ കറങ്ങി നടക്കും. പകലെപ്പോഴെങ്കിലും ഏതെങ്കിലും വീട്ടുകാർ ഭക്ഷണം കൊടുക്കും. എന്തു കൊടുത്താലും കഴിക്കും. ദിവസം ഒരു തവണ മാത്രമേ ഭ്രാന്തൻ ഇങ്ങനെ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതിനാൽ ഭ്രാന്തൻ ഭക്ഷണം നിരസിച്ചാൽ അന്ന് അതിനു മുൻപ് ഭക്ഷണം കഴിച്ചു എന്ന് കൊടുക്കുന്നവർക്ക് മനസ്സിലാകും. മാസത്തിലൊരു തവണ ഭ്രാന്തൻ ബാർബറായ കുമാരേട്ടൻ കടയ്ക്ക് മുൻപിൽ കട അടയ്ക്കുന്നതിന് തൊട്ടു മുൻപ് പോയ്‌ നില്ക്കും. വളർന്നു തുടങ്ങിയ മുടിയും താടിയും മീശയും കുമാരേട്ടൻ ഒരു ഭിക്ഷയായ്‌ വെട്ടിക്കൊടുക്കും.

ഭ്രാന്തനുമായ് ബന്ധപ്പെട്ട ഒരുപാട് കഥകൾ ഞങ്ങളുടെയൊക്കെ മനസ്സിലുണ്ട്. ചിലതൊക്കെ നേരിട്ടറിഞ്ഞതും ബാക്കി പറഞ്ഞറിഞ്ഞതും. ഒരുപാട് കെട്ടുകഥകളും ഭ്രാന്തന്റെ പേരിൽ പ്രചരിക്കപ്പെട്ടു. നേരിട്ട് അറിഞ്ഞ ഒരു കഥയാണ്‌ ഇനി പറയുന്നത്.

പുഴക്കരയിൽ ഒരു വീടുണ്ട്. അച്ഛനും അമ്മയും ഒരു എഴുവയസ്സുകാരനുമായ മകനുമാണ് അവിടെ താമസം. അവധിക്കാലമായതിനാൽ അവരുടെ ഒരു ബന്ധുവായ ഒരു കുട്ടി അവിടെ താമസിക്കാൻ വന്നു. അവൾ പട്ടണത്തിലുള്ള ഒരു കോളേജിൽ ബിരുദ വിദ്യാർഥിയാണ്. അവൾ വന്നതിന്റെ പിറ്റേ ദിവസം നേരം പുലരുന്നതിനു മുൻപ് എഴുവയസ്സുകാരനെയും കൂട്ടി പുഴയിൽ കുളിക്കാൻ വന്നു. കുളി കഴിഞ്ഞ് തിരിച്ചു വരാൻ നോക്കുമ്പോഴാണ് അവൾ ഭ്രാന്തനെ കണ്ടത്. അയാൾ തന്റെ പതിവുള്ള കുളി കഴിഞ്ഞ് തോർത്തുമുണ്ടുടുത്ത് നിസംഗതയോടെ പുഴയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അയാൾ ഭ്രാന്തനാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. അയാൾ അവളെത്തന്നെ തുറിച്ചു നോക്കുന്നതായ് അവൾക്ക് തോന്നി. ധൈര്യശാലിയായ അവൾ ഭ്രാന്തന്റെ അടുത്തു വന്ന് തുറിച്ചു നോക്കുന്നതെന്തെന്ന് ചോദിച്ചു. ഭ്രാന്തൻ നിസംഗതയോടെ അവളെ നോക്കുക മാത്രം ചെയ്തു. ഭ്രാന്തനെ തെറ്റിദ്ധരിച്ച അവൾ അയാളെ കാലെടുത്ത് ചവിട്ടുകയും എഴുവയസ്സുകാരനെയും കൂട്ടി വീട്ടിലേയ്ക്ക് ഓടിപ്പോവുകയും ചെയ്തു.

വീട്ടിലെത്തിയ അവൾ ഭ്രാന്തനെപ്പറ്റിയുള്ള കാര്യങ്ങളറിയുകയും തന്റെ പ്രവർത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്തു. അതിനാലാവണം പിന്നീടുള്ള എല്ലാ ദിവസവും അവൾ ഭ്രാന്തന് എന്തെങ്കിലുമൊക്കെ കഴിക്കാൻ കൊണ്ടുക്കൊടുത്തു. അവളുടെ മുഖത്തുപോലും നോക്കാതെ അയാൾ അവൾ കൊടുക്കുന്നത് വാങ്ങി കഴിക്കുകയും ചെയ്തു പോന്നു. അവധിക്കാലത്തിന്റെ അവസാന ദിവസം രാവിലെ അവൾ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകാൻ തയ്യാറായി. പോകുന്നതിനു മുൻപ് ഭ്രാന്തനെ ഒന്നു കാണാമെന്നുവെച്ച് അവൾ പുഴക്കരയിലെയ്ക്ക് പോയി. ഭ്രാന്തനപ്പോൾ വരി വരിയായ് പോകുന്ന ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ അടുത്തെത്തിയ അവൾ ഭ്രാന്തനോട് "എന്തിനാ ഇങ്ങനെ എണ്ണുന്നത്?" എന്നു ചോദിച്ചു. അയാൾ തലയുയർത്തി അവളെ നോക്കി ഒന്നു ചിരിക്കുകയും എണ്ണൽ തുടരുകയും ചെയ്തു. ആ ഭിക്ഷയും സ്വീകരിച്ച് അവൾ തിരിച്ചു പോയി. ഭ്രാന്തൻ അതിനു മുൻപോ അതിനു ശേഷമോ ചിരിച്ചതായി ഞങ്ങൾക്കറിവില്ല.

വീഴ്ച


ഈ വർഷം എന്റെ നാളിൽ ജനിച്ചവർ വീഴാൻ സാധ്യതയുണ്ടെണ്ണ്‍ മാനിപ്പയ്യൂർ ഫലം പറഞ്ഞെന്ന് അമ്മ വിളിച്ചു പറഞ്ഞു. എനിയ്ക്ക് രണ്ടു കാരണങ്ങളാൽ ചിരി വന്നു.

1. ഡിസംബർ 31ന് ഞാനൊന്നു വീണതേയുള്ളൂ.
2. ഒരു വർഷത്തിൽ ചെറുതായെങ്കിലും ഒന്നു വീഴാത്തവർ ഈ ലോകത്തുണ്ടാകുമോ?

സ്വാമി അയ്യപ്പന്റെ നാളാണെന്നും പല മഹാന്മാരും ജനിച്ച നാളാണെന്നും അതിനാൽ ഒന്നു കൊണ്ടും പേടിക്കെണ്ടെന്നും കണ്ണടച്ചു നടന്നാൽ പോലും ഒന്നും സംഭവിക്കില്ലെന്നും ഞാനമ്മയോട് പറഞ്ഞു. സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്. സമാധാനിച്ചോ എന്തോ?