Sunday, July 31, 2016

കലയ്ക്കും സ്പോർട്സിനും നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം

അടുത്ത വീട്ടിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മിടുക്കിയായ പൊന്നു കുമാരന്റെ വീട്ടിൽ വരുകയും കുമാരനെ അന്വേഷിക്കുകയും ചെയ്തു. ലോകം മുഴുവൻ തന്റെ ശാന്തത ഭഞ്ജിക്കാൻ ശ്രമിക്കുകയാണെന്നമട്ടിൽ മനസ്സില്ലാമനസ്സോടെ കുമാരൻ ഉറക്കമുണർന്ന് പുറത്തേക്കിറങ്ങിവന്നു. അവൾക്ക് ഇംഗ്ലീഷിൽ ഒരു പ്രസംഗം തയ്യാറാക്കികൊടുക്കണം. 'കലയ്ക്കും സ്പോർട്സിനും നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം', ഇതായിരുന്നു വിഷയം. കുമാരന്റെയുള്ളിൽ അമർഷം നീറിപ്പുകഞ്ഞു. കുട്ടികളെ വഴിതെറ്റിക്കുന്ന നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെപ്പറ്റിയാണെങ്കിൽ ആ നിമിഷം ഒരൊന്നാന്തരം പ്രസംഗം കുമാരൻ തയ്യാറാക്കികൊടുത്തേനെ. സ്പോർട്സിനോ കലയ്ക്കോ കുമാരന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമൊന്നുമില്ല. നാട്ടിലുള്ളപ്പോൾ കുമാരൻ വീട്ടിനു പുറത്തിറങ്ങാറില്ല; എന്തിന്, മുറിയ്ക്ക് പുറത്തുപോലും വല്ലപ്പോഴുമേ വരൂ. ഇനി കലയെപ്പറ്റി പറയുകയാണെങ്കിൽ കുമാരി സമയമെടുത്ത് തയ്യാറാക്കുന്ന ചിത്രങ്ങൾ (എന്റെ അഭിപ്രായത്തിൽ കുമാരി ഒരു നല്ല കലാകാരിയാണ്. ലാൻഡ്സ്‌കേപ്സ് ചെയ്യാനാണ് കൂടുതൽ മിടുക്ക്) ചുമരിൽ തൂക്കാൻ മനസ്സിലാമനസ്സോടെയാണ് കുമാരൻ സമ്മതിക്കാറ്. കളങ്കമില്ലാത്ത വെള്ളചുമരാണ് ഏറ്റവും മനോഹരം എന്നാണു കുമാരന്റെ പക്ഷം. ഇതിനെല്ലാമുപരി ഒരു ലേഖനമോ പ്രസംഗമോ തയ്യാറാക്കിയുള്ള ശീലമൊന്നും കുമാരനില്ല.

അമർഷം കുമാരന്റെ കണ്ണുകളിലൂടെ നുരഞ്ഞുപൊങ്ങി. കണ്ണുകൾ ചുവന്നു. എന്നാൽ അമർഷം മുഖത്തറിയാതിരിക്കാൻ കുമാരൻ ആവുന്നതും ശ്രമിച്ചു. 'നോ' പറയുന്നത് കുമാരന് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊന്നുവിനോട് രണ്ടുമണിക്കൂർ കഴിഞ്ഞുവരാൻ കുമാരൻ പറഞ്ഞു. കുമാരൻ തന്റെ മുറിയിലേക്ക് പോയി. കൂടെ കുമാരിയും ചെന്നു. കുമാരൻ വെറുതെ കട്ടിലിൽ കിടക്കുന്നതുകണ്ട് കുമാരി പറഞ്ഞു: 'നമ്മുടെ പൊന്നുവല്ലേ. ഒന്നെഴുതികൊടുക്ക്'. 'അത്ര നിർബന്ധമാണെങ്കിൽ നീയെഴുതിക്കൊടുക്ക്', കുമാരൻ ദേഷ്യത്തോടെ പറഞ്ഞു. പറഞ്ഞിട്ട് കാര്യമില്ലെന്നുള്ള രീതിയിൽ കുമാരി മുറിയ്ക്ക് പുറത്തുപോയി.

അഭിമാനക്ഷതം കുമാരന് സഹിക്കില്ല. പറഞ്ഞ വാക്ക് പാലിക്കുക എന്നത് വളരെ പ്രാധാന്യമുള്ളതാണ്. കുമാരൻ എഴുന്നേറ്റ് ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രസംഗമെഴുതാൻ തുടങ്ങി. അറിയാത്ത ഏതൊക്കെയോ ആൾക്കാർ കലയെപ്പറ്റിയും സ്പോർട്സിനെപറ്റിയും പറഞ്ഞത് മഹത്തരമായ വചനങ്ങളാണെന്ന മട്ടിൽ കുമാരൻ പ്രസംഗത്തിലുൾപ്പെടുത്തി. പുട്ടിന് തേങ്ങയെന്നപോലെ ചില കടുകട്ടി വാക്കുകൾ ഇടയ്ക്കിടയ്ക്ക് തിരുകികയറ്റി. അവ കുമാരനും പുതിയ വാക്കുകളായിരുന്നു. അധികമൊന്നും സംസാരിച്ചോ എഴുതിയോ ശീലമില്ലാത്ത കുമാരൻ വളരെ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗമൊതുക്കി കുറച്ചുമുൻപ് ഭഞ്ജിക്കപ്പെട്ട ഉറക്കം തുടർന്നു.

സംതൃപ്തമായ ഒരുറക്കത്തിനുശേഷം ഉണർന്നപ്പോൾ പൊന്നുവിന്റെ ശബ്ദം കോലായിൽനിന്ന്(*) കേട്ടു. കുമാരൻ ധൃതി കൂട്ടാതെ പ്രസംഗമെടുത്ത് ചെന്നു. പൊന്നു വന്നതേയുള്ളൂ. അവളോട് കുമാരൻ ഇരിക്കാൻ പറഞ്ഞു. കുമാരന്റെ ദേഷ്യമൊക്കെ നല്ലൊരുറക്കത്തോടെ പമ്പകടന്നിട്ടുണ്ടായിരുന്നു. കുമാരൻ തന്റെ പ്രസംഗം വളരെ ഭവ്യതയോടെ പൊന്നുവിന് കൊടുത്തു. വായിച്ച് നോക്കി സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞു. പ്രസംഗം വായിക്കുന്തോറും പൊന്നുവിന്റെ മുഖത്തിൽ പ്രകടമായ ചില വിചിത്രഭാവങ്ങൾ കുമാരനെ ഉത്കണ്ഠാകുലനാക്കി. കുളിക്കുകയായിരുന്ന കുമാരി കുളികഴിഞ്ഞു തോർത്തുമുണ്ട് മുടിയിൽചുറ്റി കൈയിലൊരു കടലാസുമായി വന്നു. 'എന്തായിത്!', കുമാരനമ്പരന്നു. 'പ്രസംഗം', എന്നു പറഞ്ഞു കുമാരി കടലാസ് പൊന്നുവിന് കൊടുത്തു. കുമാരൻ ആകെ വിളർത്തു. കുമാരനെഴുതിയ പ്രസംഗം വായിച്ച് കരയാറായിരുന്ന പൊന്നു ആർത്തിയോടെ കുമാരി കൊടുത്ത പ്രസംഗം വായിച്ചു. കുമാരൻ വിയർത്തുകൊണ്ടിരുന്നു. വായിച്ചു കഴിഞ്ഞു പൊന്നു സന്തോഷത്തോടെ പറഞ്ഞു: "ചേച്ചി എഴുതിയതാണോ? കൊള്ളാം. എനിക്കിതുമതി. ചേട്ടനെഴുതിയത് കുറച്ച് ബുദ്ധിമുട്ടുള്ളതാ". "മോൾ ചേട്ടനെഴുതിയതും കൂടെ എടുത്തോ. എന്നിട്ട് രണ്ടും കൂടെ മിക്സ് ചെയ്ത് പ്രസംഗിച്ചോ", കുമാരി പറഞ്ഞു. പൊന്നു കുമാരന്റെ പ്രസംഗം എടുത്തില്ലെങ്കിൽ അന്നു മുഴുവൻ കുമാരൻ മൂഡോഫ് ആയി ഇരിക്കുമെന്ന് കുമാരിക്ക് അറിയാമായിരുന്നു. പൊന്നു രണ്ടു പ്രസംഗവുമെടുത്ത് അവളുടെ വീട്ടിലേക്ക് പോയി. കുമാരൻ ഒന്നും സംസാരിക്കാതെ നേരെ സുഹൃത്തായ എന്റെ വീട്ടിലേക്ക് വന്നു. കാര്യം മുഴുവൻ ഞാൻ ചോദിച്ച് മനസ്സിലാക്കി കുമാരനെ സമാധാനിപ്പിച്ചു വിട്ട്, ഉടനെത്തന്നെ ഇവിടെ എഴുതുകയും ചെയ്തു.

* കോലായിയെ ഉമ്മറം എന്ന് ചില പച്ചപ്പരിഷ്ക്കാരികൾ പറയാറുണ്ട്. ഞാനാക്കൂട്ടത്തിലുള്ളവനല്ല.

പുഴ

ബസ്സങ്ങനെ കുലുങ്ങികുലുങ്ങി പുഴക്കരയിലുള്ള സ്റ്റോപ്പിൽ നിർത്തി. വൈകുന്നേരം വരെ ജോലി ചെയ്ത് ക്ഷീണിച്ചവരായിരുന്നു ബസ്സിലധികവും. അവരെല്ലാം പുഴയെ ആർത്തിയോടെ നോക്കി. അവർക്കെല്ലാം പുഴയിലേക്കെടുത്തു ചാടാനും, മുങ്ങികുളിക്കാനും, ആർത്തുല്ലസിക്കാനും കൊതിയുണ്ടായിരുന്നു. ഇതെല്ലാം എത്ര കണ്ടതാണെന്ന മട്ടിൽ ബസ്സ് കുലുങ്ങികുലുങ്ങി വീണ്ടും ഓടിത്തുടങ്ങി.

Wednesday, July 27, 2016

മായ

മായ എന്റെ അനുജത്തിയാണ്. സാധാരണ അനുജത്തിമാരോട് തോന്നാറുള്ള ഇഷ്ടമോ വാത്സല്യമോ എനിക്കവളോടില്ല. മറിച്ച് അവളെകാണുമ്പോഴും അവളെകുറിച്ചോർക്കുമ്പോഴും എനിക്ക് അത്ഭുതവും ദേഷ്യവുമാണുണ്ടാകാറ്. ഇതിനുള്ള വ്യക്തവും ശക്തവുമായ നിരവധി കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

എനിക്ക് ബോധമുദിച്ച് തുടങ്ങിയ പ്രായമായപ്പോഴാണ് മായ ജനിച്ചത്. തുടക്കത്തിൽ ഒരു കൂട്ടുകാരിയെ കിട്ടിയ സന്തോഷമുണ്ടായിരുന്നെങ്കിലും അച്ഛനമ്മമാരുടെ സ്നേഹം മുഴുവൻ അവൾ പിടിച്ച് പറ്റുമോ എന്നുള്ള കുശുമ്പും എനിക്കുണ്ടായിരുന്നു. കുറച്ച് ആഴ്ചകൾ അങ്ങനെ സന്തോഷകരമായി കടന്നുപോയി. അവൾ മുട്ടിടിഴഞ്ഞു തുടങ്ങിയ കാലം മുതലാണ് എന്റെ കഷ്ടകാലം തുടങ്ങിയത്. അവൾ മുട്ടിടിഴഞ്ഞ ആദ്യ ദിവസം ചെയ്ത കാര്യം എന്താണെന്നറിയാമോ? ഒരു കയറിന്റെ കഷണമെടുത്ത് മുട്ടിടിഴഞ്ഞുവന്ന് എന്റെ ഷൂവിനുള്ളിലിട്ടു. നഴ്‌സറി സ്‌കൂളിൽ പോകാൻ തിരക്കിട്ട് ഷൂ ഇട്ടപ്പോൾ പാമ്പാണെന്ന് കരുതി ഞാനാർത്തുവിളിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. അതിനു ശേഷം ഓരോ ദിവസവും എന്നെ കഷ്ടപ്പെടുത്തുന്നതിലും ബുദ്ധിമുട്ടിക്കുന്നതിലും പേടിപ്പിക്കുന്നതിലുമായിരുന്നു മായയുടെ മുഴുവൻ ശ്രദ്ധയും. ജീവനുള്ള പല്ലി, എട്ടുകാലി എന്നിവയെ കുഞ്ഞികൈകളാൽ പിടിച്ച് ഞാനുറങ്ങുമ്പോൾ എന്റെ മുഖത്തിടുക തുടങ്ങിയ കലാപരിപാടികൾ ദിവസവും തുടർന്നുപോന്നു. അവളോടുള്ള സ്നേഹകൂടുതൽ കാരണം എന്റെ പരാതികൾ അച്ഛനമ്മമാർ വകവെച്ചില്ല.

അവൾ വലുതാവുന്തോറും അവളുടെ വികൃതിയുടെ ആഴവും പരപ്പും കൂടിവന്നു. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു കത്തുകിട്ടി. ഒരു പ്രണയലേഖനം. തന്നത് എന്റെ ക്ലാസിൽ പഠിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി. പകർത്തിയെഴുതാൻ എന്റെ നോട്ടുബുക്ക് വാങ്ങിയശേഷം കത്ത് അതിനുള്ളിൽ വെക്കുകയാണ് ചെയ്തത്. വീട്ടിലെത്തിയപ്പോഴാണ് ഞാനിത് കണ്ടത്. അവളുടെ കൈപ്പട തന്നെ. പിറ്റേ ദിവസം അതിന് പ്രാണായാർദ്രമായ ഒരു മറുപടി ഞാനവൾക്ക് നൽകി. എന്നെ ഹെഡ്‌മാസ്റ്റർ വിളിപ്പിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ഞാൻ മനസ്സിലാക്കിയത്. ഒരു കാര്യം ഞാൻ മനസ്സിലാക്കി. കത്ത് അവളെഴുതിയതല്ല. ഹെഡ്‌മാസ്റ്റർ എന്നെ പൊതിരെ തല്ലുകയും മുന്നറിയിപ്പ് നൽകി വിടുകയും ചെയ്തു. വീട്ടിലെത്തി ഞാൻ മായയെ ചോദ്യം ചെയ്തു. അവളാണ് എന്നെ പറ്റിക്കാൻ ക്ലാസ്മേറ്റിന്റെ കൈപ്പടയിൽ എനിക്ക് കത്തെഴുതിയതെന്ന് എനിക്ക് മനസ്സിലായി. എന്റെ ക്ലാസ്മേറ്റിനെ ഇതുവരെ അറിയാത്ത മായ എങ്ങനെ അവളുടെ കൈപ്പടയിൽ അവളുടെ പേരുവെച്ച് കത്തെഴുതി എന്ന് ആലോചിക്കുമ്പോൾ അത്ഭുതവും ഭയവുമാണ് എന്റെ മനസ്സിൽ കടന്നുവരുന്നത്.

എൻജിനീയറിങ് കഴിഞ്ഞതിനുശേഷം എനിക്കൊരു ജോലി കിട്ടി. വീട്ടിലെത്തിയപ്പോൾ മായയുടെ നേതൃത്വത്തിൽ എനിക്ക് വൻ സ്വീകരണമാണ് നൽകിയത്. അവൾ എനിക്കുവേണ്ടി ഗംഭീരമായ ഒരു സദ്യയൊരുക്കി. പുതിയ വസ്ത്രങ്ങൾ വാങ്ങിതന്നു. അതിനുശേഷം എന്നെ പിടിച്ചിരുത്തി സംസാരിച്ചു തുടങ്ങി. എന്നിൽ അഹങ്കാരം ജനിപ്പിക്കതക്ക രീതിയിൽ ഞാൻ നേടിയത് വലിയ ഒരു നേട്ടമാണെന്നും അത് മറ്റാർക്കും അത്ര എളുപ്പമല്ലെന്നും അവൾ എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. തെറ്റാണെങ്കിൽകൂടി കാര്യങ്ങൾ ആൾക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ അവളേക്കാൾ കഴിവുള്ള മറ്റൊരാളെയും ഞാനിതുവരെ കണ്ടിട്ടില്ല. രണ്ടു മണിക്കൂറോളം സംസാരിച്ച് അവൾ മനപ്പൂർവം എന്നെ ഒരു അഹങ്കാരിയാക്കി മാറ്റി. അഹങ്കാരത്തിന് ക്ഷതം പറ്റുമ്പോഴുള്ള വേദന ചെറുതല്ലല്ലോ! പല സംഭവങ്ങളാലും എന്റെ അഹങ്കാരം തകർന്ന് തരിപ്പണമായി. ഇതെനിക്ക് മാനസികമായി വലിയ ആഘാതമായി. പിന്നെയും പിന്നെയും മായയൊരുക്കുന്ന കെണിയിൽ വീഴുന്നത് ഞാനൊരു പതിവാക്കി.

ഞാൻ രാവും പകലും ജോലി ചെയ്ത് നന്നായി പണം സമ്പാദിച്ചു. എന്നെ പഠിപ്പിക്കാൻ എന്റെ അച്ഛനമ്മമാർക്ക് ഒരുപാട് പണമൊന്നും ചെലവായിട്ടില്ല. ഞാൻ കഷ്ടപ്പെട്ട് എപ്പോഴും ഗവൺമെന്റ് സ്‌കൂളുകളിലെ കോളജിലുമാണ് പഠിച്ചത്. എന്നാൽ മായ ഒട്ടും തന്നെ പഠിക്കുന്നതിൽ ശ്രദ്ധ കാണിച്ചില്ല. അവളുടെ ബുദ്ധിശക്തിയെക്കുറിച്ച് വായനക്കാർക്ക് സംശയമൊന്നുമുണ്ടാകില്ലല്ലോ? അവൾ മനപ്പൂർവം പഠിക്കാത്തതായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ എൻട്രൻസ് എഴുതുന്നതിൽ അവൾ ഒട്ടും തന്നെ താല്പര്യം കാണിച്ചില്ല. എന്നാൽ തനിക്ക് പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ചേരണമെന്ന് വാശി പിടിക്കുകയും ചെയ്തു. വലിയ സമ്പാദ്യമൊന്നുമില്ലാത്ത ഞങ്ങളുടെ അച്ഛനമ്മമാരോട് ഇങ്ങനെ വാശി പിടിക്കുന്നത് എന്റെ സമ്പാദ്യം മുഴുവൻ അടിച്ചെടുക്കാനാണെന്നതിനു സംശയമൊന്നുമില്ലല്ലോ. അങ്ങനെ തന്നെ സംഭവിച്ചു. അവൾ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ എംബിബിഎസിനു ചേർന്നു. എന്റെ അക്കൗണ്ട് കാലിയായി. മാത്രമല്ല ഞാൻ വലിയൊരു തുകയ്ക്ക് കടക്കാരനുമായി.

മായയുടെ ശല്യം ഇപ്പോഴും പൂർവാധികം ശക്തിയോടെ തുടരുന്നു. അവളെങ്ങനെയാണ് ഈ മായാജാലമൊക്കെ പഠിക്കുന്നതെന്നാണ് എനിക്കത്ഭുതം. അവളെക്കുറിച്ചോർക്കുമ്പോഴേ എനിക്കിപ്പോൾ ദേഷ്യമാണ്. അവളുടെ മായാജാലത്തിൽ നിന്നെങ്ങനെ രക്ഷപ്പെടാമെന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. 

Sunday, July 17, 2016

ഫലേച്ഛ കൂടാതെയുള്ള കർമം

ഫലേച്ഛ കൂടാതെയുള്ള കർമമാണ് കർമവുമായുള്ള ബന്ധനം ഇല്ലാതാക്കുവാൻ ഉചിതമെന്ന് മിക്കവരും കേട്ടുകാണും. കുമാരനും കുമാരന്റെ സുഹൃത്തായ ഞാനും ഇത് കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. കുമാരൻ ഇതെങ്ങനെ പ്രാവർത്തികമാക്കൻ ശ്രമിക്കുന്നു എന്നതിനെകുറിച്ചാണ് ഈ ലേഖനം.

1. വൃദ്ധർക്കും മറ്റ് ബുദ്ധിമുട്ടുള്ളർക്കും ബസുകളിൽ സീറ്റൊഴിഞ്ഞു കൊടുക്കുന്നത് നമ്മുടെ നാട്ടിൽ ഒരു പതിവ് കാഴ്ചയാണ്. ഇന്ത്യയിൽ തന്നെ മറ്റുചിലയിടങ്ങളിൽ ഇതത്രത്തോളമൊരു കീഴ്വഴക്കമായി ഞാൻ കണ്ടിട്ടില്ല. കുമാരൻ ഇത് വളരെ ശ്രദ്ധയോടെ ചെയ്യുന്ന ഒരാളാണ്. കുമാരൻ ബസിൽ കയറി സീറ്റിലിരിക്കുകയാണെന്ന് വിചാരിക്കുക. ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്നവരെ കുമാരൻ ശ്രദ്ധിക്കും. അതിൽ വൃദ്ധരോ കുഞ്ഞുങ്ങളുമായുള്ളവരോ ഉണ്ടെങ്കിൽ കുമാരനായിരിക്കും ആദ്യമെഴുന്നേറ്റ് അവർക്ക് സീറ്റ് കൈമാറുന്നത്. ഇവർക്കൊക്കെയുള്ള റിസേർവ്ഡ് സീറ്റുകളിൽ ആരെങ്കിലും ഇരിക്കുന്നോ എന്നൊന്നും കുമാരൻ ശ്രദ്ധിക്കില്ല. സീറ്റ് കൈമാറികഴിഞ്ഞാൽപിന്നെ കുമാരൻ അവരുടെ മുഖത്ത് നോക്കുകപോലുമില്ല. അവരുടെ നന്ദിപ്രകടനം തന്നെ കർമബന്ധനത്തിൽ പെടുത്തിയാലോ! ഇത് പലപ്പോഴും ശ്രദ്ധിച്ചപ്പോഴാണ് എനിക്ക് ഇതിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയമുണർന്നത്. താൻ ഫലേച്ഛ കൂടാതെ കർമം ചെയ്യുന്നവനാണെന്ന് മറ്റുള്ളവർ കരുതുന്നതിൽ കുമാരൻ രഹസ്യമായി സന്തോഷിക്കുന്നുണ്ടോ? അല്ലെങ്കിൽ അങ്ങനെയുള്ള ഒരു പ്രശസ്തിക്ക് വേണ്ടിയാണോ കുമാരൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്?

2. റോഡിന്റെ അരികിലുള്ള ഫുട്പാത്തിലൂടെ നടക്കുമ്പോൾ നമ്മൾ പലപ്പോഴും എതിരെ വരുന്നവർക്ക് ഏത് വശം മാറികൊടുക്കണമെന്നതിൽ ഒരു കൺഫ്യൂഷൻ വരാറുണ്ട്. ഇത് പലപ്പോഴും രണ്ട് പേരുടെയും പരസ്പരമുള്ള ക്ഷമാപണത്തിലാണ് അവസാനിക്കാറ്. കുമാരന്റെ കൂടെ ഒരുപാട് നടന്നതിൽ നിന്ന് എനിക്ക് മനസ്സിലായത് കുമാരനിത് മറ്റുള്ളവരെക്കാൾ കൂടുതൽ തവണ പറ്റുന്നു എന്നതാണ്. ഇത് ക്ഷമാപണം നടത്തി മറ്റുള്ളവരുടെ മനസ്സിൽ തന്നെപ്പറ്റി നല്ല ഒരു അഭിപ്രായം ഉണ്ടാക്കിയെടുക്കാനാണോ എന്ന് ഞാൻ സംശയിക്കുന്നു.

3. കുമാരൻ പലരെയും പണം, പുസ്തകങ്ങൾ, ഉപദേശങ്ങൾ എന്നിവയൊക്കെ നൽകി സഹായിക്കാറുണ്ട്. ഇത് മൂന്നാമതൊരാൾ അറിയാതിരിക്കാൻ കുമാരൻ വളരെയധികം ശ്രമിക്കാറുണ്ട്. വലത്തെകൈ കൊടുക്കുന്നത് ഇടത്തെകൈ അറിയരുതെന്നാണ് കുമാരന്റെ പ്രമാണം. എന്നാൽ ഇതിലുള്ള ഒരു പ്രശ്നം ഇക്കാര്യം മൂന്നാമൊതൊരാൾ മിക്കവാറും അറിഞ്ഞിരിക്കും എന്നതാണ്. മാത്രമല്ല മൂന്നാമൊതൊരാൾ അറിഞ്ഞ കാര്യം കുമാരൻ അറിയുന്നില്ല എന്ന കാര്യം ആ മൂന്നാമൊതൊരാൾ അറിയുകയും ചെയ്തിരിക്കും. ഈ ഒരു സാഹചര്യം തന്റെ ഉപബോധമനസ്സിന്റെ മാന്ത്രികതയാൽ കുമാരൻ സൃഷ്ടിക്കുന്നതാണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ കിട്ടുന്ന `ഇമേജ്' ചെറുതല്ല എന്നത് വ്യക്തമാണല്ലോ.

വിസ്തരഭയത്താൽ കൂടുതലെഴുതുന്നില്ല. ഇതൊക്കെ കുമാരൻ ബോധപൂർവം ചെയ്യുന്നതാണോ അല്ലെങ്കിൽ ഇതൊക്കെ എനിക്ക് വെറുതെ തോന്നുന്നതാണോ എന്നെനിക്കറിയില്ല. ഇതിൽ ഗവേഷണം നടത്തി സത്യം കണ്ടുപിടിക്കാനും ഞാനാളല്ല. ഒരു മനഃശാസ്ത്രജ്ഞന് ഇതിൽ കൂടുതൽ പറയാനുണ്ടാകും.

Saturday, July 16, 2016

ഇത്രയും പൊരുത്തമുള്ള രണ്ട് വ്യജ്ഞനാക്ഷരങ്ങൾ വേറേതുണ്ട്?

മന
മനു
മനം
മാന (വിവരിച്ചു പറയൽ)
മാനി
മാനോ? (അതോ മുയലോ?)
മാനം
മിന (വേല)
മീന
മീനം
മീനോ?
മുന
മുനി
മെന (വൃത്തിയും മെനയും!)
മേന (ഹിമവാന്റെ ഭാര്യ)
മേനി
മൈന
മോന (മുൻഭാഗം)
മോനി (എന്റെ ഒരു സുഹൃത്തിന്റെ വിളിപ്പേര്)
മോനെ (പോ മോനെ ദിനേശാ!)
മൗനം
മൗനി
---------------------
നമ (മനസ്സ്)
നാമി (വിഷ്ണു)
നാമം
നിമ (എത്ര സുന്ദരികൾക്ക് ഈ നാമമുണ്ട്!)
നിമി (കണ്ണു ചിമ്മൽ)
നിമം (ആണി)
നേമം (സമയം)
നേമി (പിന്നേം വിഷ്ണു. വേറെയും കുറെ അർത്ഥമില്ലാതില്ല.)
നൗമി (ഞാൻ നമസ്കരിക്കുന്നു)
നുമ (പുതിയ വാക്കാണ്, ക്ഷമിക്കണം. അർത്ഥം ആലോചിച്ച് പറയാം.)

Thursday, July 14, 2016

എന്റെ ഹൃദയം

കുറെ കൊല്ലമായ് കേൾക്കുന്നു, ഒരേ താളത്തിലുള്ള എന്റെ ഹൃദയത്തിന്റെ മിടിപ്പ്. ഇടയ്ക്ക് മുറുകും, ഇടയ്ക്ക് അയയും. അത്രതന്നെ. എന്തൊരു ബോറാണത്! എനിക്ക് കലശലായ ദേഷ്യം വന്നു. ഞാനെന്റെ ഹൃദയത്തെ ശ്വാസകോശവും ഡയഫ്രവും ഉപയോഗിച്ച് ഞെരുക്കി. പ്രധാന ഞെരമ്പുകൾ രക്തയോട്ടം നിലയ്ക്കാൻവേണ്ടി അമർത്തിപ്പിടിച്ചു. മുഷ്ടി ചുരുട്ടി ഹൃദയഭാഗത്ത് ആഞ്ഞിടിച്ചു. പെട്ടെന്നാണ് അതു സംഭവിച്ചത്; എന്റെ ഹൃദയം പൊട്ടിത്തെറിച്ചു. കടുത്ത വേദനയിൽ ഞാൻ പുളഞ്ഞു. കൈപ്പത്തികൾ എന്റെ ഹൃദയഭാഗത്ത്അമർത്തി ഞാൻ കുഴഞ്ഞുവീണു. അപ്പോൾ കുറെ കാര്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി. ആദ്യമായി ഞാൻ എന്റെ ഹൃദയഭാഗത്തുനിന്ന് ചിന്തിച്ചു. എന്നെയെങ്ങനെ എന്റെ ഹൃദയം ഇത്രയും കാലം സഹിച്ചു! എന്റെ ഹൃദയത്തിന് ഒരുപാട് പഴി ഞാൻ കേൾപ്പിച്ചിട്ടുണ്ട്. കടുത്ത ഹൃദയമുള്ളവനാണെന്ന് ഒരുപാട് പേരെ കൊണ്ടു പറയിപ്പിച്ചിട്ടുണ്ട്. എന്നിട്ടും എന്റെ കലകളെ എന്റെ ഹൃദയം പോഷിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഒന്ന് മുറുകി മിടിക്കുമെന്നല്ലാതെ എന്നെ ഒരു തരത്തിലും എന്റെ ഹൃദയം ബുദ്ധിമുട്ടിച്ചിട്ടില്ല. അനാവശ്യമായ വികാരത്തള്ളിച്ചകളാലും വിഷാദമൂർച്ഛകളാലും ഞാനെന്റെ ഹൃദയത്തെ ഒരുപാട് പരവശയാക്കി. ഒന്നും സമയത്ത് ചെയ്യാതെ ഓരോന്ന് ചെയ്യേണ്ടുന്നതിന്റെ അവസാനനിമിഷങ്ങളിൽ തുമ്പിയെ കല്ലെടുപ്പിക്കുന്നതുപോലെ ജോലി ചെയ്യിപ്പിച്ചു. എന്നാൽ എല്ലാത്തിനും എന്റെ ഹൃദയം എനിക്ക് കൂട്ടുനിന്നു. ഇപ്പോഴാദ്യമായാണ് എന്റെ ഹൃദയം പൊട്ടിത്തെറിക്കുന്നത്. പാവം! സാരമില്ല, എന്റെ ഹൃദയം മിടിക്കുന്നുണ്ട്. എന്നെയപ്പോഴേക്കും ആരോ ഡോക്ടറുടെ അടുത്തെത്തിച്ചു. ഞാൻ ജീവിച്ചു; എന്റെ ഹൃദയവും. ഒരേ താളത്തിലുള്ള എന്റെ ഹൃദയമിടിപ്പിന്റെ മാധുര്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു. ഇനി ഞങ്ങൾ ഒരേ താളത്തിൽ മിടിക്കുമെന്നെനിക്കുറപ്പുണ്ട്!  

Thursday, July 7, 2016

ഡോ. കുമാരൻ

"ഹലോ...കുമാരാ..."
""
"ഹലോ...കേൾക്കുന്നില്ലേ?"
""
"ഹലോ...കുമാരനല്ലേ..."
""
"ഹലോ...ഹലോ..."
"എന്നെ ഇനി ഡോക്ടർ കുമാരൻ എന്ന് വിളിച്ചാലേ വിളി കേൾക്കൂ."
(ഫോൺകോൾ കട്ടാവുന്നു..പിന്നെയും അതേ നമ്പറിൽ നിന്ന് കോൾ വരുന്നു...)
"ഹലോ...ഡോക്ടർ കുമാരനല്ലേ?"
"യെസ്, സ്പീക്കിങ്..."
ഇങ്ങനെയാണ് താൻ ഡോക്ടറേറ്റ് നേടിയ കാര്യം ഒരൊന്നാന്തരം അഹങ്കാരിയായ കുമാരൻ മാലോകരിൽ പലരേയും അറിയിച്ചത്."

Tuesday, July 5, 2016

രഹസ്യം

"ഞാനൊരു രഹസ്യം പറയാം."
"പറഞ്ഞോ."
"ആരോടും പറയരുത്."
"ഇല്ല."
"പേടിക്കരുത്."
"രഹസ്യം കേൾക്കുമ്പോളെന്തിനാ പേടിക്കുന്നത്?"
"അതു കേൾക്കുമ്പോൾ മനസ്സിലാവും."
"പേടിക്കാതെ നോക്കാം."
"എന്നാ പറയട്ടെ?"
"പറഞ്ഞോന്ന്."
"നാളെ പറയാം."
"ഇടി കിട്ടും. വേഗം പറ."
"നാളെ പറയാമെന്ന് പറഞ്ഞില്ലേ!"
"പിന്നെയെന്തിനാ ഇന്നിങ്ങനെയൊക്കെ പറയാൻ വന്നത്?"
"അതിനിപ്പോഴെന്താ, നാളെ പറയാം."
"ശരിക്കും ഞാനിടിക്കും."
"എന്നാലതൊന്ന് കാണണമല്ലോ."
അങ്ങനെ കുമാരൻ കുമാരിയെ ഇടിച്ചു. കുമാരി തിരിച്ചിടിച്ചു, കരാട്ടെ സ്റ്റൈലിൽ. കുമാരൻ അന്തം വിട്ടപ്പോഴേക്കും കുമാരി കുമാരനെ മലർത്തിയടിച്ചിട്ടുണ്ടായിരുന്നു. കിടക്കയിൽ കുമാരന്റെ കഴുത്തിന് കൈ ചേർത്ത് പിടിച്ച് കുമാരി ചോദിച്ചു: "ഇപ്പൊ രഹസ്യം മനസ്സിലായില്ലേ?" "ഭവതി കരാട്ടെയാണല്ലേ?", കുമാരൻ പറഞ്ഞൊപ്പിച്ചു. കഴുത്തിൽ ചേർത്തുപിടിച്ച കൈ മാറ്റി, അത്ഭുതത്തോടെ തന്നെ നോക്കുന്ന കണ്ണടക്കി ഒരുമ്മ കൊടുത്ത് കുമാരി പറഞ്ഞു: "അതെ!". ആ സംഭവത്തിനു ശേഷം ആ വീട്ടിൽ കുറച്ചു കാലത്തേക്കെങ്കിലും പതിവിലും കവിഞ്ഞ ഒരു ശാന്തത കളിയാടി.

Sunday, July 3, 2016

മൃഗമനുഷ്യർ

"ചില മനുഷ്യർക്ക് ചില മൃഗങ്ങളുടെ ഛായയുള്ളതായ് എനിക്ക് തോന്നാറുണ്ട്."
"ശരീരത്തിനോ മനസ്സിനോ?"
"മനസ്സിന്. ശരീരം പലപ്പോഴും മനസ്സിന്റെ വികലമായ ഒരു പ്രതിഫലനം ആണ്. അതുകൊണ്ട് ചിലപ്പോൾ ശരീരത്തിനും."
"ഏതൊക്കെ മൃഗങ്ങളേയാണ്നീ മനുഷ്യരിൽ കാണാറുള്ളത്?"
"കരടി, മുയൽ, ആന, ആമ, സിംഹം, പന്നി, കുറുക്കൻ, പുലി, എരുമ, ആട്, പൂച്ച തുടങ്ങി എനിക്കറിയാവുന്നവയിൽ മിക്കവയും."
"എന്നെ കണ്ടിട്ട് എന്തു തോന്നുന്നു?"
"നീ ഏറെക്കുറെ ഒരു മനുഷ്യൻ തന്നെയാണ്."
"അപ്പോൾ നീയോ?"
"ഞാൻ മിക്കദിവസവും ഇതിൽ ഏതെങ്കിലും ഒരു മൃഗമെങ്കിലുമായി മാറാറുണ്ട്!"