അടുത്ത വീട്ടിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മിടുക്കിയായ പൊന്നു കുമാരന്റെ വീട്ടിൽ വരുകയും കുമാരനെ അന്വേഷിക്കുകയും ചെയ്തു. ലോകം മുഴുവൻ തന്റെ ശാന്തത ഭഞ്ജിക്കാൻ ശ്രമിക്കുകയാണെന്നമട്ടിൽ മനസ്സില്ലാമനസ്സോടെ കുമാരൻ ഉറക്കമുണർന്ന് പുറത്തേക്കിറങ്ങിവന്നു. അവൾക്ക് ഇംഗ്ലീഷിൽ ഒരു പ്രസംഗം തയ്യാറാക്കികൊടുക്കണം. 'കലയ്ക്കും സ്പോർട്സിനും നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം', ഇതായിരുന്നു വിഷയം. കുമാരന്റെയുള്ളിൽ അമർഷം നീറിപ്പുകഞ്ഞു. കുട്ടികളെ വഴിതെറ്റിക്കുന്ന നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെപ്പറ്റിയാണെങ്കിൽ ആ നിമിഷം ഒരൊന്നാന്തരം പ്രസംഗം കുമാരൻ തയ്യാറാക്കികൊടുത്തേനെ. സ്പോർട്സിനോ കലയ്ക്കോ കുമാരന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമൊന്നുമില്ല. നാട്ടിലുള്ളപ്പോൾ കുമാരൻ വീട്ടിനു പുറത്തിറങ്ങാറില്ല; എന്തിന്, മുറിയ്ക്ക് പുറത്തുപോലും വല്ലപ്പോഴുമേ വരൂ. ഇനി കലയെപ്പറ്റി പറയുകയാണെങ്കിൽ കുമാരി സമയമെടുത്ത് തയ്യാറാക്കുന്ന ചിത്രങ്ങൾ (എന്റെ അഭിപ്രായത്തിൽ കുമാരി ഒരു നല്ല കലാകാരിയാണ്. ലാൻഡ്സ്‌കേപ്സ് ചെയ്യാനാണ് കൂടുതൽ മിടുക്ക്) ചുമരിൽ തൂക്കാൻ മനസ്സിലാമനസ്സോടെയാണ് കുമാരൻ സമ്മതിക്കാറ്. കളങ്കമില്ലാത്ത വെള്ളചുമരാണ് ഏറ്റവും മനോഹരം എന്നാണു കുമാരന്റെ പക്ഷം. ഇതിനെല്ലാമുപരി ഒരു ലേഖനമോ പ്രസംഗമോ തയ്യാറാക്കിയുള്ള ശീലമൊന്നും കുമാരനില്ല.
അമർഷം കുമാരന്റെ കണ്ണുകളിലൂടെ നുരഞ്ഞുപൊങ്ങി. കണ്ണുകൾ ചുവന്നു. എന്നാൽ അമർഷം മുഖത്തറിയാതിരിക്കാൻ കുമാരൻ ആവുന്നതും ശ്രമിച്ചു. 'നോ' പറയുന്നത് കുമാരന് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊന്നുവിനോട് രണ്ടുമണിക്കൂർ കഴിഞ്ഞുവരാൻ കുമാരൻ പറഞ്ഞു. കുമാരൻ തന്റെ മുറിയിലേക്ക് പോയി. കൂടെ കുമാരിയും ചെന്നു. കുമാരൻ വെറുതെ കട്ടിലിൽ കിടക്കുന്നതുകണ്ട് കുമാരി പറഞ്ഞു: 'നമ്മുടെ പൊന്നുവല്ലേ. ഒന്നെഴുതികൊടുക്ക്'. 'അത്ര നിർബന്ധമാണെങ്കിൽ നീയെഴുതിക്കൊടുക്ക്', കുമാരൻ ദേഷ്യത്തോടെ പറഞ്ഞു. പറഞ്ഞിട്ട് കാര്യമില്ലെന്നുള്ള രീതിയിൽ കുമാരി മുറിയ്ക്ക് പുറത്തുപോയി.
അഭിമാനക്ഷതം കുമാരന് സഹിക്കില്ല. പറഞ്ഞ വാക്ക് പാലിക്കുക എന്നത് വളരെ പ്രാധാന്യമുള്ളതാണ്. കുമാരൻ എഴുന്നേറ്റ് ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രസംഗമെഴുതാൻ തുടങ്ങി. അറിയാത്ത ഏതൊക്കെയോ ആൾക്കാർ കലയെപ്പറ്റിയും സ്പോർട്സിനെപറ്റിയും പറഞ്ഞത് മഹത്തരമായ വചനങ്ങളാണെന്ന മട്ടിൽ കുമാരൻ പ്രസംഗത്തിലുൾപ്പെടുത്തി. പുട്ടിന് തേങ്ങയെന്നപോലെ ചില കടുകട്ടി വാക്കുകൾ ഇടയ്ക്കിടയ്ക്ക് തിരുകികയറ്റി. അവ കുമാരനും പുതിയ വാക്കുകളായിരുന്നു. അധികമൊന്നും സംസാരിച്ചോ എഴുതിയോ ശീലമില്ലാത്ത കുമാരൻ വളരെ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗമൊതുക്കി കുറച്ചുമുൻപ് ഭഞ്ജിക്കപ്പെട്ട ഉറക്കം തുടർന്നു.
സംതൃപ്തമായ ഒരുറക്കത്തിനുശേഷം ഉണർന്നപ്പോൾ പൊന്നുവിന്റെ ശബ്ദം കോലായിൽനിന്ന്(*) കേട്ടു. കുമാരൻ ധൃതി കൂട്ടാതെ പ്രസംഗമെടുത്ത് ചെന്നു. പൊന്നു വന്നതേയുള്ളൂ. അവളോട് കുമാരൻ ഇരിക്കാൻ പറഞ്ഞു. കുമാരന്റെ ദേഷ്യമൊക്കെ നല്ലൊരുറക്കത്തോടെ പമ്പകടന്നിട്ടുണ്ടായിരുന്നു. കുമാരൻ തന്റെ പ്രസംഗം വളരെ ഭവ്യതയോടെ പൊന്നുവിന് കൊടുത്തു. വായിച്ച് നോക്കി സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞു. പ്രസംഗം വായിക്കുന്തോറും പൊന്നുവിന്റെ മുഖത്തിൽ പ്രകടമായ ചില വിചിത്രഭാവങ്ങൾ കുമാരനെ ഉത്കണ്ഠാകുലനാക്കി. കുളിക്കുകയായിരുന്ന കുമാരി കുളികഴിഞ്ഞു തോർത്തുമുണ്ട് മുടിയിൽചുറ്റി കൈയിലൊരു കടലാസുമായി വന്നു. 'എന്തായിത്!', കുമാരനമ്പരന്നു. 'പ്രസംഗം', എന്നു പറഞ്ഞു കുമാരി കടലാസ് പൊന്നുവിന് കൊടുത്തു. കുമാരൻ ആകെ വിളർത്തു. കുമാരനെഴുതിയ പ്രസംഗം വായിച്ച് കരയാറായിരുന്ന പൊന്നു ആർത്തിയോടെ കുമാരി കൊടുത്ത പ്രസംഗം വായിച്ചു. കുമാരൻ വിയർത്തുകൊണ്ടിരുന്നു. വായിച്ചു കഴിഞ്ഞു പൊന്നു സന്തോഷത്തോടെ പറഞ്ഞു: "ചേച്ചി എഴുതിയതാണോ? കൊള്ളാം. എനിക്കിതുമതി. ചേട്ടനെഴുതിയത് കുറച്ച് ബുദ്ധിമുട്ടുള്ളതാ". "മോൾ ചേട്ടനെഴുതിയതും കൂടെ എടുത്തോ. എന്നിട്ട് രണ്ടും കൂടെ മിക്സ് ചെയ്ത് പ്രസംഗിച്ചോ", കുമാരി പറഞ്ഞു. പൊന്നു കുമാരന്റെ പ്രസംഗം എടുത്തില്ലെങ്കിൽ അന്നു മുഴുവൻ കുമാരൻ മൂഡോഫ് ആയി ഇരിക്കുമെന്ന് കുമാരിക്ക് അറിയാമായിരുന്നു. പൊന്നു രണ്ടു പ്രസംഗവുമെടുത്ത് അവളുടെ വീട്ടിലേക്ക് പോയി. കുമാരൻ ഒന്നും സംസാരിക്കാതെ നേരെ സുഹൃത്തായ എന്റെ വീട്ടിലേക്ക് വന്നു. കാര്യം മുഴുവൻ ഞാൻ ചോദിച്ച് മനസ്സിലാക്കി കുമാരനെ സമാധാനിപ്പിച്ചു വിട്ട്, ഉടനെത്തന്നെ ഇവിടെ എഴുതുകയും ചെയ്തു.
* കോലായിയെ ഉമ്മറം എന്ന് ചില പച്ചപ്പരിഷ്ക്കാരികൾ പറയാറുണ്ട്. ഞാനാക്കൂട്ടത്തിലുള്ളവനല്ല.
അമർഷം കുമാരന്റെ കണ്ണുകളിലൂടെ നുരഞ്ഞുപൊങ്ങി. കണ്ണുകൾ ചുവന്നു. എന്നാൽ അമർഷം മുഖത്തറിയാതിരിക്കാൻ കുമാരൻ ആവുന്നതും ശ്രമിച്ചു. 'നോ' പറയുന്നത് കുമാരന് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊന്നുവിനോട് രണ്ടുമണിക്കൂർ കഴിഞ്ഞുവരാൻ കുമാരൻ പറഞ്ഞു. കുമാരൻ തന്റെ മുറിയിലേക്ക് പോയി. കൂടെ കുമാരിയും ചെന്നു. കുമാരൻ വെറുതെ കട്ടിലിൽ കിടക്കുന്നതുകണ്ട് കുമാരി പറഞ്ഞു: 'നമ്മുടെ പൊന്നുവല്ലേ. ഒന്നെഴുതികൊടുക്ക്'. 'അത്ര നിർബന്ധമാണെങ്കിൽ നീയെഴുതിക്കൊടുക്ക്', കുമാരൻ ദേഷ്യത്തോടെ പറഞ്ഞു. പറഞ്ഞിട്ട് കാര്യമില്ലെന്നുള്ള രീതിയിൽ കുമാരി മുറിയ്ക്ക് പുറത്തുപോയി.
അഭിമാനക്ഷതം കുമാരന് സഹിക്കില്ല. പറഞ്ഞ വാക്ക് പാലിക്കുക എന്നത് വളരെ പ്രാധാന്യമുള്ളതാണ്. കുമാരൻ എഴുന്നേറ്റ് ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രസംഗമെഴുതാൻ തുടങ്ങി. അറിയാത്ത ഏതൊക്കെയോ ആൾക്കാർ കലയെപ്പറ്റിയും സ്പോർട്സിനെപറ്റിയും പറഞ്ഞത് മഹത്തരമായ വചനങ്ങളാണെന്ന മട്ടിൽ കുമാരൻ പ്രസംഗത്തിലുൾപ്പെടുത്തി. പുട്ടിന് തേങ്ങയെന്നപോലെ ചില കടുകട്ടി വാക്കുകൾ ഇടയ്ക്കിടയ്ക്ക് തിരുകികയറ്റി. അവ കുമാരനും പുതിയ വാക്കുകളായിരുന്നു. അധികമൊന്നും സംസാരിച്ചോ എഴുതിയോ ശീലമില്ലാത്ത കുമാരൻ വളരെ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗമൊതുക്കി കുറച്ചുമുൻപ് ഭഞ്ജിക്കപ്പെട്ട ഉറക്കം തുടർന്നു.
സംതൃപ്തമായ ഒരുറക്കത്തിനുശേഷം ഉണർന്നപ്പോൾ പൊന്നുവിന്റെ ശബ്ദം കോലായിൽനിന്ന്(*) കേട്ടു. കുമാരൻ ധൃതി കൂട്ടാതെ പ്രസംഗമെടുത്ത് ചെന്നു. പൊന്നു വന്നതേയുള്ളൂ. അവളോട് കുമാരൻ ഇരിക്കാൻ പറഞ്ഞു. കുമാരന്റെ ദേഷ്യമൊക്കെ നല്ലൊരുറക്കത്തോടെ പമ്പകടന്നിട്ടുണ്ടായിരുന്നു. കുമാരൻ തന്റെ പ്രസംഗം വളരെ ഭവ്യതയോടെ പൊന്നുവിന് കൊടുത്തു. വായിച്ച് നോക്കി സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞു. പ്രസംഗം വായിക്കുന്തോറും പൊന്നുവിന്റെ മുഖത്തിൽ പ്രകടമായ ചില വിചിത്രഭാവങ്ങൾ കുമാരനെ ഉത്കണ്ഠാകുലനാക്കി. കുളിക്കുകയായിരുന്ന കുമാരി കുളികഴിഞ്ഞു തോർത്തുമുണ്ട് മുടിയിൽചുറ്റി കൈയിലൊരു കടലാസുമായി വന്നു. 'എന്തായിത്!', കുമാരനമ്പരന്നു. 'പ്രസംഗം', എന്നു പറഞ്ഞു കുമാരി കടലാസ് പൊന്നുവിന് കൊടുത്തു. കുമാരൻ ആകെ വിളർത്തു. കുമാരനെഴുതിയ പ്രസംഗം വായിച്ച് കരയാറായിരുന്ന പൊന്നു ആർത്തിയോടെ കുമാരി കൊടുത്ത പ്രസംഗം വായിച്ചു. കുമാരൻ വിയർത്തുകൊണ്ടിരുന്നു. വായിച്ചു കഴിഞ്ഞു പൊന്നു സന്തോഷത്തോടെ പറഞ്ഞു: "ചേച്ചി എഴുതിയതാണോ? കൊള്ളാം. എനിക്കിതുമതി. ചേട്ടനെഴുതിയത് കുറച്ച് ബുദ്ധിമുട്ടുള്ളതാ". "മോൾ ചേട്ടനെഴുതിയതും കൂടെ എടുത്തോ. എന്നിട്ട് രണ്ടും കൂടെ മിക്സ് ചെയ്ത് പ്രസംഗിച്ചോ", കുമാരി പറഞ്ഞു. പൊന്നു കുമാരന്റെ പ്രസംഗം എടുത്തില്ലെങ്കിൽ അന്നു മുഴുവൻ കുമാരൻ മൂഡോഫ് ആയി ഇരിക്കുമെന്ന് കുമാരിക്ക് അറിയാമായിരുന്നു. പൊന്നു രണ്ടു പ്രസംഗവുമെടുത്ത് അവളുടെ വീട്ടിലേക്ക് പോയി. കുമാരൻ ഒന്നും സംസാരിക്കാതെ നേരെ സുഹൃത്തായ എന്റെ വീട്ടിലേക്ക് വന്നു. കാര്യം മുഴുവൻ ഞാൻ ചോദിച്ച് മനസ്സിലാക്കി കുമാരനെ സമാധാനിപ്പിച്ചു വിട്ട്, ഉടനെത്തന്നെ ഇവിടെ എഴുതുകയും ചെയ്തു.
* കോലായിയെ ഉമ്മറം എന്ന് ചില പച്ചപ്പരിഷ്ക്കാരികൾ പറയാറുണ്ട്. ഞാനാക്കൂട്ടത്തിലുള്ളവനല്ല.
