"ഗുരോ, എനിക്കൊരു ആഗ്രഹമുണ്ട്."
"പറയൂ ശിഷ്യാ."
"എനിക്ക് ഒരുപാടുകാലം ജീവിക്കണം. പറ്റുമെങ്കിൽ ഒരായിരം വർഷം. സന്തോഷത്തോടെ."
ഗുരു അട്ടഹസിച്ചുകൊണ്ട് പറഞ്ഞു:
"നീയനശ്വരതയിലേക്കുള്ള വഴി ചോദിക്കുമെന്നാണ് ഞാൻ കരുതിയത്. സാരമില്ല. നിന്റെ ആഗ്രഹം സാധ്യമാണ്!"
വിടർന്ന കണ്ണുകളോടെ ശിഷ്യൻ ചോദിച്ചു: "എങ്ങനെ?"
"ശ്രദ്ധിച്ച് കേൾക്കണം. ഞാൻ പറയാം."
ശിഷ്യൻ നിവർന്ന് ചമ്രം പടിഞ്ഞിരുന്ന് കാതു കൂർപ്പിച്ച് ശ്രദ്ധിച്ചിരുന്നു.
"ഞാൻ പറയാൻ പോകുന്നത് ഒരു രഹസ്യമൊന്നുമല്ല. എങ്കിലും അറിയാവുന്നവർ പോലും പലപ്പോഴും മറക്കുന്ന ഒരു കാര്യം."
"വേഗം പറയൂ ഗുരോ."
"സമയം ആപേക്ഷികമാണെന്ന് ശിഷ്യനറിയാമല്ലോ?"
"അറിയാം. ഓരോരുത്തരും അവരുടേതായ സമയത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നു."
"എന്നാൽ ഓരോരുത്തരുടേയും സമയം അവരത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ദീർഘിച്ചും ശുഷ്കിച്ചുമിരിക്കും."
"എന്നു വെച്ചാൽ?"
"ഒരു നല്ല സിനിമ കാണുമ്പോൾ ശിഷ്യൻ സമയം പോവുന്നതറിയാറുണ്ടോ?"
"ഇല്ല."
"നിനക്കിഷ്ടമുള്ളവരുടെ കൂടെ ഇരിക്കുമ്പോൾ ഒരു ദിവസം പോലും എത്ര ചെറുതാണ്?!"
"പക്ഷെ, അതു വെറും തോന്നലല്ലേ? എനിക്ക് തോന്നിയില്ലെങ്കിലും ഒരു ദിവസം ഒരു ദിവസം തന്നെയല്ലേ?"
"അല്ല! നിന്റെ ഒരു ദിവസം എത്രയാണെന്ന് നിർണയിക്കുന്നത് നീ തന്നെയാണ്."
"ഗുരു പറഞ്ഞു വരുന്നത്?"
"പറയാം. ഒരു നല്ല സിനിമ കാണുന്നതിനും പ്രിയപ്പെട്ടവരുടെ കൂടെ ഇരിക്കുന്നതിനും പൊതുവായി എന്താണുള്ളത്?"
"ആ രണ്ടു സമയത്തും ഞാൻ അതിൽ വളരെ മുഴുകിയിരിക്കുകയായിരിക്കും."
"ശരിയാണ്. നീയെന്താണോ ചെയ്യുന്നത് അതിൽ ആവോളം മുഴുകുക. ഇതാണ് നിന്റെ ആഗ്രഹം നിറവേറാനുള്ള വഴി."
വിലപ്പെട്ട എന്തോ നേടിയ സന്തോഷം ശിഷ്യനിൽ നിറഞ്ഞു. അപ്പോൾ കണ്ണുകളടച്ച് "for the time you feel is the time you spend" എന്നു മന്ത്രിച്ച് ഗുരു ധ്യാനനിമഗ്നയായി.
ശിഷ്യൻ ഗുരുവിനെ സൂക്ഷിച്ചു നോക്കി. തന്നേക്കാൾ എത്രയോ വർഷമായി ജീവിക്കുന്നവൾ. എങ്കിലും ഒരു യുവതി തന്നെയായിരിക്കുന്ന ഗുരുവിന്റെ മുഖത്തിൽ നിന്നും പ്രസരിക്കുന്ന ജീവൻ തന്നെ അനുഗ്രഹിക്കുന്നതായറിഞ്ഞ് അവനും ധ്യാനത്തിൽ മുഴുകി.