Thursday, November 30, 2017

അല

അലകളടങ്ങിയ കടലിന്നാഴ-
ത്തട്ടിലിരിക്കും പൊട്ടിയ ചില്ലിൻ 
വക്കിൽതട്ടി മുറിഞ്ഞൊരു വാലി-
ന്നൂറിവരുന്ന രക്തം കണ്ടു 
ഭയന്നൊരു മീനിൻ വെപ്രാളത്തി-
ലലകളുയർന്നാക്കടലിൻ 
ശാന്തതയില്ലാതായി!

Sunday, November 19, 2017

മരം

നീ പൂക്കുവാൻ പോകുന്നു,
കാത്തിരിക്കുക!

നിന്റെ ശിഖരങ്ങളിൽ 
എന്റെ മൊട്ടുകൾ വിടരും;
നിന്റെ പൂക്കളിൽ 
ഞാൻ നിറവും മണവുമാകും. 

നീ തളിർക്കുവാൻ പോകുന്നു,
കാത്തിരിക്കുക!

നിന്റെയിലകളിൽ 
ഞാൻ പച്ചയായ് തുടിക്കും;
നിന്റെ വേരുകളിൽ 
ഞാൻ മണ്ണായലിയും.

നിന്നിലൂടെ ഞാൻ ജീവിക്കും; 
നിന്റെ വിത്തുകളിലൂടെ... 
അതിൽനിന്നുമുണരുന്ന 
നാമ്പുകളിലൂടെ... 




Sunday, November 5, 2017

ഭാര്യ

ഒരു സാധാരണ ദിവസത്തിന്റെ അവസാനം. മങ്ങിയ നഗരവെളിച്ചം. മനുഷ്യർ ഇണകളായും ഒറ്റയ്ക്കും അവരവരുടെ കൂടുകളിലേയ്ക്ക് മടങ്ങുന്നു. ഭാര്യ അടുത്തുണ്ടായിരുന്നെങ്കിലെന്ന് എന്നത്തേയും പോലെ അപ്പോഴും ഞാൻ ആഗ്രഹിച്ചു. ഒന്നു ഫോൺ ചെയ്താലോ? വേണ്ട ഉറങ്ങിക്കാണും. മനുഷ്യസ്പർശം ജീവിതത്തിൽ എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്ക് മനസ്സിലാവുന്നത് ഇക്കാലത്താണ്. ഭാര്യയുടെതു മാത്രമല്ല. കൂട്ടുകാരന്റേത്, മാതാപിതാക്കളുടേത്, സഹോദരങ്ങളുടേത്, കുട്ടികളുടേത്...സ്നേഹത്തോടെയുള്ള ഒരു സ്പർശം സങ്കടങ്ങളെ ഒരു മാജിക്കിലെന്ന പോലെ അപ്രത്യക്ഷമാകുന്നു. എന്തൊരു നശിച്ച ഒറ്റപ്പെടലാണ്! ചെയ്യുന്ന ജോലിയുടെ പ്രത്യേകതയാലും ഉൾവലിഞ്ഞ സ്വഭാവമായതിനാലും  ഇവിടെ വന്നതിനു ശേഷം സുഹൃത്തുക്കളെയൊന്നും കിട്ടിയിട്ടില്ല. മീനിനെ കരയിലെടുത്തിട്ടപോലെ. പലപ്പോഴും ചുറ്റും നടക്കുന്നതെല്ലാം ഒരു സ്വപ്നമെന്നു തോന്നി. എ സർറിയലിസ്റ്റിക് ലൈഫ്!

ബസിൽ വലിയ തിരക്കൊന്നുമില്ല. ഒരു വശത്തിരിക്കുന്ന ഇണകൾ അവരുടെ സ്നേഹം ചുണ്ടുകളിലൂടെ പങ്കുവെക്കുന്നു. എന്റെ എതിർഭാഗത്ത് നിൽക്കുന്ന യുവതിയെ ഞാൻ ശ്രദ്ധിച്ചു. ഹങ്കേറിയൻസ് പൊതുവെ സുന്ദരികളും സുന്ദരന്മാരുമാണ് എന്നാണ് എന്റെയൊരു നിരീക്ഷണം. ചിലപ്പോൾ വെറുതെ തോന്നുന്നതായിരിക്കും. സുന്ദരിയായ അവളുടെ നഗ്നമായ കഴുത്തിലും തുടകളിലും ടാറ്റൂ പതിച്ചിരിക്കുന്നു. അതവളുടെ ഭംഗി കൂട്ടുന്നതായി എനിക്ക് തോന്നി. ഞാനവളെ ശ്രദ്ധിക്കുന്നത് അവൾ കണ്ടു. കണ്ണുകളിടഞ്ഞപ്പോൾ ഞാൻ പരിഭ്രമത്തോടെ ദൃഷ്ടി മാറ്റി. എനിക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തിയപ്പോൾ ഞാനിറങ്ങി, പുറകെത്തന്നെ അവളും. ഫ്‌ളാറ്റിലേയ്ക്ക് കുറച്ച് ദൂരമേയുള്ളൂ. വഴിയിൽ ആരുമില്ല. ഞാൻ വേഗം നടന്നു. അവൾ പുറകെ വരുന്നതായി എനിക്ക് മനസ്സിലായി. "ഹലോ...", പുറകിൽ നിന്ന് വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. "യു ഹാവ് എ വാച്ച്‌? ടൈം?", ഹങ്കേറിയൻ ചുവയുള്ള ഇംഗ്ലീഷിൽ അവൾ ചോദിച്ചു. കീശയിൽ നിന്നും ഫോണെടുത്ത് സമയം നോക്കി ഞാൻ പറഞ്ഞു: "ടെൻ തേർട്ടി". പറഞ്ഞത് മനസ്സിലാവാത്തത് പോലെ അവൾ അടുത്തേക്ക് വന്നു ചോദിച്ചു: "വാട്ട്?". ഞാൻ ഫോൺ കാണിച്ചു കൊടുത്തു. പെട്ടെന്ന് അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു: "യു ലൈക് മി? യു ലിവ് ഹിയർ? ഐ വെരി ഗുഡ്. യു വെരി ഹാപ്പി. യു വാണ്ട്? ബിസിനസ്?". "ഹൌ മച്ച്?", ഞാൻ ചോദിച്ചു. "ട്വന്റി തൗസന്റ് ഫൊറിന്ത്", അവൾ പറഞ്ഞു. ഞാൻ പേഴ്സ് എടുത്തു നോക്കി. ഇരുപത്തിനായിരത്തിന്റെയും അയ്യായിരത്തിന്റെയും ഓരോ നോട്ടുകൾ. അയ്യായിരം ഫൊറിന്തിന്റെ നോട്ടെടുത്ത് ഞാനവൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: "ഗിവ്മി എ ഹഗ്". ഞങ്ങൾ കെട്ടിപ്പിടിച്ചു. അവളെ വേർപെടുത്തി ഞാൻ പറഞ്ഞു: "ഡോണ്ടുഇറ്റ് ടുനൈറ്റ്. ഗോ ആൻഡ് സ്ലീപ് വെൽ." അവളുടെ കണ്ണുകൾ നനഞ്ഞ പോലെ എനിക്ക് തോന്നി. വെറുതെ തോന്നിയതായിരിക്കാം. എന്റെ കണ്ണുകൾ തീർച്ചയായും നനഞ്ഞിരുന്നു. "സിയാ" എന്നു വിടപറഞ്ഞു ഞാൻ നേരെ ഫ്ലാറ്റിലേക്ക് നടന്നു.