Sunday, September 25, 2016

ലളിതവും ഏകാന്തവുമായ പാചകം -- ചപ്പാത്തിയും സബ്‌ജിയും

[മുന്നറിയിപ്പ്: പാചകത്തിൽ ഞാനൊരു തുടക്കക്കാരനാണ്. ഇവിടെയുള്ള പാചകവിധി പിന്തുടർന്നാലുണ്ടായേക്കാവുന്ന മാനഹാനിക്ക് ഞാനുത്തരവാദിയല്ല. പാചകമറിയുന്നൊരാളുടെ അഭിപ്രായമാരാഞ്ഞശേഷം ചെയ്തുനോക്കുന്നതായിരിക്കും ഉത്തമം.]

വീട്ടിൽനിന്ന് അകന്നുകഴിയുന്ന, കനത്ത ഏകാന്തതയനുഭവിക്കുന്ന, എന്നാൽ പാചകത്തിൽ തുടക്കക്കാരായവർക്കുവേണ്ടിയാണ് ഈ പംക്തി.

സബ്ജി
വേണ്ട സാധനങ്ങൾ:
1. ഇടത്തരം വലുപ്പമുള്ള ഒരു ഉരുളക്കിഴങ്ങ്
2. ചെറിയ ഒരു സവാള അല്ലെങ്കിൽ വലിയ ഒരു സവാളയുടെ പകുതി
3. ചെറിയ ഒരു കാരറ്റ് അല്ലെങ്കിൽ വലിയ ഒരു കാരറ്റിന്റെ പകുതി
4. കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം:
ഉരുളക്കിഴങ്ങും കാരറ്റും കഴുകി തൊലി ചുരണ്ടികളഞ്ഞശേഷം ചെറുതായി മുറിച്ചിടുക. ഉള്ളിയുടെ പുറത്തെ തൊലി കളഞ്ഞശേഷം അരിയുക. ഇതെല്ലാം ഒരു പാത്രത്തിലെടുത്തശേഷം സ്ററൗവിനു മുകളിൽ വെക്കുക. മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ് എന്നിവ ആവശ്യത്തിന് ഇടുക. വെളിച്ചെണ്ണ കുറച്ച് ഒഴിക്കുക. സ്ററൗ ഓൺ ചെയ്യുക. ഫ്ളയിം നന്നായി കുറച്ചുവെച്ചാൽ മതി. ഒരു തവി കൊണ്ട് പതുക്കെ ഒരു മിനിട്ടുനേരം ഇളക്കുക. അതിനുശേഷം രണ്ടു കപ്പ് വെള്ളം (ഏകദേശം 300 ml) വെള്ളമൊഴിക്കുക. വെള്ളം വറ്റുന്നതുവരെ വേവിക്കുക. ഇടയ്ക്ക് ഇളക്കികൊടുക്കുന്നത് നന്നായിരിക്കും. തയ്യാറായിരിക്കുന്നു സബ്ജി ഒരു കോപ്പയിലേക്ക് മാറ്റുക.

ചപ്പാത്തി 
വാങ്ങാൻ കിട്ടും. ഇന്ത്യൻ സ്റ്റോറുകൾ കുറവും ഇന്ത്യക്കാരെ കണികാണാൻപോലും കിട്ടാത്ത സ്ഥലവുമാണെങ്കിൽ സൂപ്പർമാർക്കറ്റിൽ പോയി 'ടോർട്ടിയ' (Tortilla) സംഘടിപ്പിക്കുക. ചൂടാക്കിയെടുക്കാൻ മറക്കരുത്.



Monday, September 19, 2016

പച്ചക്കറി

ഉരുളക്കിഴങ്ങ്, തക്കാളി, സവാള, കാരറ്റ് എന്നിവ ഓരോന്നു വീതം ഞാൻ ഫ്രിഡ്ജിൽ നിന്നും എടുത്തു. സവാളയും കാരറ്റും പകുതി മുറിച്ച് ബാക്കി തിരികെ വച്ചു. ഒരു കത്തിയെടുത്ത് ഉരുളക്കിഴങ്ങിന്റെ തൊലി ചുരണ്ടിക്കളഞ്ഞു. എന്നിട്ട്, തലങ്ങനേയും വിലങ്ങനേയും മുറിച്ച് കുറുകെ അരിഞ്ഞിട്ടു. തക്കാളി എട്ട് സമഭാഗങ്ങളായി മുറിച്ചിട്ടു. കാരറ്റ് ഞാൻ വട്ടത്തിലുള്ള കഷണങ്ങളായാണ് മുറിച്ചത്. സവാളയുടെ പുറത്തെ തൊലി കളഞ്ഞ ശേഷം ഒന്നു കുറുകെ മുറിച്ച് അരിഞ്ഞിട്ടു. കണ്ണിൽ വെള്ളം നിറഞ്ഞത് ഞാൻ കാര്യമാക്കിയില്ല. ഒരു പാത്രത്തിൽ ഇവയെല്ലാം ഇട്ടതിനുശേഷംകുറച്ച് വെള്ളമൊഴിച്ചു. സ്റ്റൗ ഓൺ ചെയ്ത ശേഷം പാത്രം അതിനു മുകളിൽ വെച്ചു.

വെള്ളം തിളച്ചുതുടങ്ങി. അപ്പോഴാണ് ഞാനൊരു കാര്യം ആലോചിച്ചത്. ഓരോ പച്ചക്കറിക്കും ഓരോ വേവാണല്ലോ. അപ്പോൾ ഓരോന്നും പ്രത്യേകം പ്രത്യേകം വേവിക്കണ്ടേ? അതിനൊന്നും സമയമില്ല. അപ്പോളെന്തു ചെയ്യും? ഉരുളക്കിഴങ്ങാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പച്ചക്കറി. അതിന്റെ വേവാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ഇതു മനസ്സിലാക്കിയ തക്കാളിയും, സവാളയും കാരറ്റും വെള്ളത്തിൽ കിടന്ന് ശബ്ദമുണ്ടാക്കിത്തുടങ്ങി. ഞാനത് കാര്യമാക്കാനേ പോയില്ല. അടുക്കളയിലെ രാജാവ് പാചകക്കാരനാണ്, അല്ലാതെ വെറും പച്ചക്കറിയല്ല. ഉരുളക്കിഴങ്ങിന്റെ വേവാവാറായപ്പോൾ മഞ്ഞപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, വെളിച്ചെണ്ണ ഇവ ചേർത്ത് കുറച്ചുകൂടെ വേവിച്ചു. ഉരുളക്കിഴങ്ങിന്റെ വേവായപ്പോൾ ഞാൻ സ്റ്റൗ ഓഫ് ചെയ്തു.

ചപ്പാത്തിയുടെ കൂട് പൊളിച്ച് മൂന്നെണ്ണം എടുത്തു ചൂടാക്കി. അതിലൊന്നെടുത്ത് കറി കൂട്ടി കഴിച്ചുതുടങ്ങിയപ്പോഴാണ് ഉപ്പിടാൻ മറന്നുപോയത് മനസ്സിലായത്. ആവശ്യത്തിന് ഉപ്പെടുത്തത് കറിയിൽ ചേർത്തശേഷം ഞാനെന്റെ അത്താഴം മുഴുമിച്ചു.


Friday, September 2, 2016

ആത്മശാന്തി

ആകാശത്തിന്റെ അതിരുകളിലൊന്നിൽ ഞാനൊരു ഞാലിപ്പൂവൻ വാഴത്തൈ നട്ടു. നൂറ്റാണ്ടുകളെടുത്ത് അത് കുലച്ചു. കുല മൂക്കാൻ അത്രത്തോളം കാലം പിന്നെയുമെടുത്തു. കുല വെട്ടി. കോടിക്കണക്കിന് പഴങ്ങളുണ്ടായിരുന്നു കുലയിൽ. എന്റെ മുടിയിഴകൾ കുറച്ച് പിഴുത് ഏച്ചുകെട്ടി കുല ഞാൻ ചന്ദ്രനിൽ കെട്ടിത്തുക്കിയിട്ടു. പുക കൊള്ളിയ്ക്കണമല്ലോ. ഞാനൊരു കാടു കത്തിച്ചു. ചന്ദ്രന്റെ സ്ഥാനം മാറി മാറി വരുന്നതിനാൽ കുറെ കാടുകൾ കത്തിക്കേണ്ടി വന്നു. ഒടുവിൽ കുല പഴുത്തു. രണ്ടു പഴങ്ങൾ ചന്ദ്രനു കൊടുത്തു. ബാക്കിയുള്ളതിൽ പകുതി നക്ഷത്രങ്ങൾക്ക് കൊടുത്തു. ബാക്കി ഞാൻ കഴിച്ചു.

ഒരുവിധം വയറു നിറഞ്ഞപ്പോൾ ഞാനുറങ്ങാൻ തീരുമാനിച്ചു. വലതുകാൽ പശ്ചിമഘട്ടത്തിലും, ഇടതുകാൽ പൂർവഘട്ടത്തിലും, തല സത്പുരയിലും കഴുത്ത് വിന്ധ്യയിലും താങ്ങിനിർത്തി. അരഭാഗത്തിന് താങ്ങൊന്നും കിട്ടിയില്ല. കൈ തലഭാഗത്തേക്കുയർത്തി ഹിമാലയൻ നിരകളിൽ നിന്നും ഏതോ ഒരു പർവതം പിഴുതെടുത്ത് അരഭാഗത്ത് ഘടിപ്പിച്ചു. അത് മഞ്ഞുപർവതമായിരുന്നു. വല്ലാത്ത തണുപ്പ്.ഒരുപാട് മരങ്ങളിൽ നിന്ന് ഇലകൾ ഊർന്നെടുത്ത് അതിന്റെ മുകളിൽ വെച്ചു. തണുപ്പിന് അല്പം ആശ്വാസം ലഭിച്ചു. അങ്ങനെ ഞാൻ സുഖകരമായ ഒരു ഉറക്കത്തിലേക്ക് വഴുതിവീണു.

നൂറ്റാണ്ടുകളൊരുപാട് കഴിഞ്ഞുകാണും. വല്ലാത്ത ഒരു അസ്വസ്ഥത തോന്നിയപ്പോഴാണ് കണ്ണു തുറന്നത്. അത്ഭുതം കൊണ്ടുഞാൻ അന്ധാളിച്ചുപോയി. ഒരു ഉറുമ്പ് എന്റെ ഒരു മുടിയിഴയിൽ പിടിച്ച് തലഭാഗത്തേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നു. എന്റെ കൈകളും കാലുകളും എന്റെ മുടിയിഴകൾ കൊണ്ട് കെട്ടിയിട്ടുണ്ട്. സത്പുരയുടെ താഴ്വാരത്തിലൂടെ ഉറുമ്പെന്നെ വലിച്ചുകൊണ്ടുപോയി. അങ്ങനെ ഒരു ഗ്രാമത്തിലെത്തി. അവിടെ ഒരു ചെറിയ പെൺകുട്ടിയും ഒരു ചെറിയ ആൺകുട്ടിയും ചോറും കറിയും വെച്ച് കളിക്കുകയായിരുന്നു. കറി വെക്കാൻ വെച്ച സോഡാമൂടിയിലെ വെള്ളത്തിൽ ഉറുമ്പെന്നെ വലിച്ചുകൊണ്ടിട്ടു. അങ്ങനെ ഞാനും ഉറുമ്പും മുങ്ങിമരിച്ചു. മരിക്കുമ്പോൾ ഞാനെന്റെ തള്ളവിരലുകൾ ഉള്ളംകൈയിലേക്ക് ചേർത്തുവെച്ച് മറ്റുവിരലുകളാൽ ചുറ്റിപിടിച്ചിരുന്നു. പെൺകുട്ടി വിളിച്ചു പറഞ്ഞു: 'ടോ, വീട്ടുകാരാ, കുറച്ച് വെള്ളം കൊണ്ടുവാ. കറിവെക്കാൻ വെച്ച വെള്ളത്തിൽ ഒരു ഉറുമ്പും ഒരു പ്രാണിയും ചത്തു കിടക്കുന്നു.' വീട്ടുകാരൻ ഒരു ചിരട്ടയുമായി വെള്ളമെടുക്കാൻ പോയി. വീട്ടുകാരി ഒരു ചുള്ളിക്കമ്പെടുത്ത് രണ്ടു കുഴി കുഴിച്ച്, അതിലൊന്നിൽ ഉറുമ്പിനെയും മറ്റേതിൽ എന്നെയും വച്ചു. അതിനുശേഷം അവളുടേതായ ഒരു മന്ത്രം ചൊല്ലുകയും മൂന്നുതവണ ഞങ്ങളുടെ കുഴികൾക്കുമുകളിൽ മണ്ണുവിതറുകയും ചെയ്തു. അത്ഭുതാവഹവും മധുരോദാരവുമായ ആ മന്ത്രം കേട്ട് എനിക്ക് ആത്മശാന്തി ലഭിച്ചു. അവൾ കുഴികൾ മൂടി. വീട്ടുകാരൻ കൊണ്ടുവന്ന വെള്ളത്തിൽ കുറച്ചെടുത്ത് കുഴികൾക്കു മുകളിൽ തളിക്കുകയും ബാക്കിയുപയോഗിച്ച് കറി വെക്കുകയും ചെയ്തു.