Thursday, April 30, 2015

കാണേണ്ടത്

കണ്ടുകൊണ്ടങ്ങിരുന്നാലോ 
കണ്ടതായിത്തീരുമോ 
കണ്ടില്ലെന്നിരിക്കിലും 
കാണേണ്ടതാകാതിരിക്കുമോ


Saturday, April 18, 2015

നര

"ചിന്തിക്കുന്നവർക്ക് മുടി നരയ്ക്കും."
"ഹും."
"എന്താ ഒന്നും പറയാനില്ലേ?"
"മര്യാദയ്ക്ക് ഡൈ ചെയ്ത് നടന്നോളണം. കുറഞ്ഞത് ഹെന്നയെങ്കിലും."
"ചിന്തിക്കുന്നവർക്ക് മുടി നരയ്ക്കും എന്നതിനെപ്പറ്റി ഭവതിയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം."
"എന്റെ മെഡിക്കൽ സയൻസ് അങ്ങനെ പറയുന്നില്ല."
"എന്റെ മെഡിക്കൽ സയൻസോ?"
"അതെ, എന്റെ മെഡിക്കൽ സയൻസ്. "
"ഇന്നലെ വായിച്ചുകൊണ്ടിരുന്ന ബുക്കിന്റെ ഫോർത്ത് ചാപ്റ്റർ എടുത്ത് വായിച്ചു നോക്ക്."
"ഏത് ബുക്കിന്റെ?"
"അത് എന്നോടാണോ ചോദിക്കുന്നത്, കൊള്ളാം."
"ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല."
"അത് തന്നെയാ എനിക്കും പറയാനുള്ളത്. ചിന്തിക്കുന്നവർക്ക് മുടി നരയ്ക്കും. ചിന്തിക്കാത്തവർക്ക് അത് പറഞ്ഞാൽ മനസ്സിലാവണമെന്നില്ല."
"ഇന്ന് രണ്ടിലൊന്നറിയും."
"രണ്ടിലൊന്നോ?"
"അതെ. നാളെ ഭവാൻ ഹെന്നയാണോ അതോ ഡൈ ആണോ ചെയ്യുന്നതെന്ന്."
"അത് നാളെ അറിഞ്ഞാൽ പോരെ?"
"അങ്ങനെയെങ്കിൽ അങ്ങനെ."
"എനിക്ക് മറ്റൊരു പ്രധാന കാര്യം പറയാനുണ്ട്."
"ചിന്തിക്കുന്ന കാര്യമാണെങ്കിൽ മിണ്ടണ്ട."
"ചിന്തിക്കുന്ന കാര്യത്തെപ്പറ്റി ഡോക്ടർസിനോട് സംസാരിക്കുന്നത് ഞാൻ മതിയാക്കി. ഇത് വേറൊരു കാര്യമാണ്."
"ഞാനുറങ്ങുന്നതിന് മുൻപ് പറഞ്ഞാൽ കേൾക്കാം."
"എന്റെയീ ചെറുപ്രായത്തിൽ മുടി നരച്ചും നരപ്പിച്ചും നടക്കുന്നതാണ് ഇപ്പോഴത്തെ ഫേഷൻ. ഇനി പറ, ഞാൻ ഡൈയോ ഹെന്നയോ ചെയ്ത് ഓൾഡ്‌ ഫേഷൻ ആകണോ?"

Wednesday, April 15, 2015

കൈനീട്ടം


വലതുകൈ സാവധാനം ഷർട്ടിന്റെ ഇടതു പോക്കറ്റിലേക്കു നീണ്ടു. ചൂണ്ടുവിരലും നടുവിരലും ചേർന്ന് ഒരു നൂറു രൂപ പുറത്തെടുത്തു. വളരെ സാവധാനം വലതുകൈ നൂറു രൂപ ഇടതു ഭാഗത്തേയ്ക്ക് നീട്ടി. ഇടതുകൈ അല്പം നാണത്തോടെ പതുക്കെ വലതുകൈക്കടുത്തുവന്നു. പെട്ടെന്ന് വലതുകൈ പിൻവലിഞ്ഞു. വലതുകൈ ഇടതുകൈയ്യോട് ആംഗ്യത്താൽ ചോദിച്ചു: "ഇടതു കൈകൊണ്ടാണോടാ കൈനീട്ടം വാങ്ങുന്നത്?". ഇടതുകൈ ഒന്നു ഞെട്ടുകയും സങ്കടത്തോടെ പതുക്കെ പതുക്കെ പാന്റ്സിന്റെ ഇടതു പോക്കറ്റിൽ പോയൊളിക്കുകയും ചെയ്തു. വലതുകൈ നൂറു രൂപ തിരികെ ഷർട്ടിന്റെ ഇടതു പോക്കറ്റിൽ നിക്ഷേപിച്ചു.

Tuesday, April 14, 2015

ഏറ്റവും വിഷമുള്ള പാമ്പ്‌

ശിഷ്യൻ ചോദിച്ചു: "ഗുരോ, ഏറ്റവും വിഷമുള്ള പാമ്പ്‌ ഏതാണ്?"
അൽപനേരം ധ്യാനത്തിൽ മുഴുകിയ ശേഷം കണ്ണു തുറന്ന് ഗുരു പറഞ്ഞു: "സംശയം. സംശയമാണ് ഏറ്റവും വിഷമുള്ള പാമ്പ്‌. ഇഴഞ്ഞടുക്കുന്നത് അറിയുകയേയില്ല. വിഷം തീണ്ടിയാൽ പിന്നെ വിഷമിറക്കാൻ ഏറ്റവും മിടുക്കനായ വൈദ്യനുപോലും അതികഠിനമായ് പരിശ്രമിക്കേണ്ടിവരും."
ശിഷ്യൻ: "ആരാണ് ഏറ്റവും വലിയ വിഷവൈദ്യൻ?"
ഗുരു: "സംശയമെന്ത്, വിവേകം. യുക്തിബോധത്തോടെ ചിന്തിച്ച്, ശരിയും തെറ്റും വേർതിരിച്ചറിഞ്ഞ് സംശയമകറ്റാവുന്നതേയുള്ളൂ. പറഞ്ഞല്ലോ, അതികഠിനമാണത്."
ഗുരു വീണ്ടും കണ്ണുകളടച്ചു. ധ്യാനിച്ചുകൊണ്ടുതന്നെ ഗുരു മൊഴിഞ്ഞു: "How pitiful the life of a skeptic! How pitiful!!"

Monday, April 13, 2015

കുപ്പായങ്ങൾ

പല തരത്തിലുള്ളവരുമായ് പല തരത്തിൽ ഇടപെട്ട്, പല ദിക്കുകളിൽ സഞ്ചരിച്ച്, പലതരം ചിന്തകളാൽ മനസ്സുലച്ച് മുറിയിലെത്തി ഞാൻ കുപ്പായമഴിചു മാറ്റാൻ തുടങ്ങി. ഉള്ളി തൊലിയുരിയുന്നപോലെ ഒന്നിനുള്ളിൽ ഒന്നായി കുപ്പായങ്ങൾ പ്രത്യക്ഷപെട്ടുകൊണ്ടേയിരുന്നു. കുപ്പായങ്ങളെല്ലാമഴിച്ചുമാറ്റിയപ്പോൾ ഞാനില്ലായിരുന്നു. 

Wednesday, April 8, 2015

പരന്നൊഴുകുന്ന പുഴ

ഒഴുകിപ്പരന്നു തെളിയാം 
എന്നടിത്തട്ടിലൊളിപ്പിച്ചതെല്ലാം.
ഉരുണ്ടു മിനുസമാം സ്വപ്നവും,
നീന്തിത്തുടിക്കുന്ന തൃഷ്ണയും,
നാമ്പായ് വിടർന്ന പ്രതീക്ഷയും,
ഏറ്റം തരിയായ ഭാവവും.

ഒഴുകിപ്പരന്നു തെളിയാം 
എന്നോടൊത്തൊഴുകുന്നതെല്ലാം.
വെറുമൊരു കുമിളയാം തൃപ്തിയും,
എല്ലാം വിഴുങ്ങുന്ന ഭീതിയും,
പിന്നെയൊഴുക്കായ സ്നേഹവും,
നിന്നിലേക്കെത്തുന്ന പാതയും.

ആഴമില്ലാതെയൊഴുകുവാനെത്ര 
ആയാസമാണെന്നുകണ്ടോ!


Monday, April 6, 2015

ചരട്

"ഒരു ത്രെഡ് ഉണ്ട്."
"വൈകണ്ട, മുത്തുചേർത്ത് മാലയാക്കൂ."
"അതിന് നിന്റെ സഹായം വേണം."
"തീർച്ചയായും. കഥയെഴുതാനുള്ള എന്റെ അസാധാരണമായ കഴിവിന്റെ വളരെ ചെറിയൊരംശം അതിനുവേണ്ടി ഞാൻ ഉപയോഗിക്കുന്നതായിരിക്കും. ത്രെഡ് നോക്കട്ടെ."
"മനുവിന് ഒരു ദിവസം ഒരു ബാഗ് കളഞ്ഞുകിട്ടുന്നു."
"മുഴുവൻ പണമോ സ്വർണമോ ആയിരിക്കും."
"അല്ല. നാലു പോസ്റ്റൽ കവറുകൾ മാത്രം."
"കവറിനുള്ളിലെന്തെങ്കിലുമുണ്ടോ?"
"തീർച്ചയായും. ഒരേ പോലെയുള്ള നാലു കവറിലും കത്തുകളാണെന്ന് മനുവിന് തോന്നി."
"അഡ്രസ്‌?"
"നാലിലും To-address ഉണ്ട്. കേരളത്തിലെ നാല് ജില്ലകളിലേക്കാണ്. എന്നാൽ ഒന്നിലും From-address ഇല്ല."
"എന്നിട്ട് മനുവെന്തു ചെയ്തു?"
"അടുത്തുള്ള പോസ്റ്റ്‌ ഓഫീസിൽ കയറി സ്പീഡ് പോസ്റ്റ്‌ അയച്ചു."
"ഇതാണോ ത്രെഡ്?"
"തോക്കിൽ കയറി വെടിവെക്കല്ലേ. സ്പീഡ് പോസ്റ്റ്‌ അയക്കുമ്പോൾ From-address വേണമെന്ന് അറിയാമല്ലോ?"
"From-address ആയി മനുവിന്റെ അഡ്രസ്‌ കൊടുത്തുകാണും."
"കറക്റ്റ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മനുവിനെത്തേടി മൂന്നുപേർ വന്നു."
"കത്തുകിട്ടിയവർ? നാലു കത്തുകളല്ലേ അയച്ചത്?"
"അതെ. അയച്ചത് നാല്. തേടി വന്നവർ മൂന്ന്."
"സസ്പെൻസ് ത്രില്ലെർ ആണെല്ലോ! എന്നിട്ട്?"
"മൂന്നു പേരും മനുവിനോട് കാര്യങ്ങൾ വിശദീകരിച്ചു. മൂന്നുപേർക്കും കിട്ടിയ കത്തുകളിൽ ഒരേ സന്ദേശമായിരുന്നു - ഇന്ന ദിവസം ഇന്ന സമയം ഇന്ന സ്ഥലത്ത് എത്തിച്ചേരാൻ."
"കൊള്ളാലോ. ഇത് ഏത് സിനിമയുടെ കഥയാ? ഇന്നലെ കണ്ടു എന്നു പറഞ്ഞ ഗ്രീക്ക് സിനിമയുടെ കഥയാണോ?"
"എന്നാ ശരി. നമുക്ക് പിന്നെ സംസാരിക്കാം. എനിക്കുറക്കം വരുന്നു."
"അതുവിട്, ബാക്കിപ്പറ, പ്ലീസ്."
"മനുവിനെ തേടിവന്ന മൂന്നുപേർ അങ്ങനെ പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു."
"അവർക്ക് പരസ്പരം അറിയാമായിരുന്നോ?"
"ഇല്ല. അത്ര തിരക്കില്ലാത്ത ഒരു റസ്റ്റോറന്റിൽ എത്തിച്ചേരാനായിരുന്നു സന്ദേശം. അവിടെ കണ്ട് സംസാരിച്ചപ്പോഴാണ് അവർ പരസ്പരം അറിയുന്നതും, അവർക്ക് കിട്ടിയ സന്ദേശം ഒന്നാണെന്ന് അറിയുന്നതും."
"എന്നിട്ട്?"
"കത്തയച്ച ആളെ അവരവിടെ പ്രതീക്ഷിച്ചു കാണുമല്ലോ? അതാണവർ മനുവിനെ തിരഞ്ഞ് വന്നത്."
"സന്ദേശം എഴുതിയത് മനുവല്ല എന്നും നാലാമാതൊരാൾക്ക് കൂടി സന്ദേശം പോയിട്ടുണ്ടെന്നും മനു അവരോട് പറഞ്ഞു അല്ലേ?"
"അതെ. നാലാമത്തേതും അതേ  സന്ദേശമായിരിക്കുമെന്ന് അവർ ചിന്തിച്ചു. മനുവിനെ കാണാൻ വന്ന മൂന്നു പേർ അടുത്തടുത്ത ജില്ലകാരാണ്. അതിലൊരാളുടെ ജില്ലയിലാണ് അവർ കണ്ടുമുട്ടിയ റസ്റ്റോറന്റ്. നാലാമത്തെ ജില്ല ഏറ്റവും ദൂരെയുള്ളതാണെന്ന് സ്പീഡ് പോസ്റ്റ്‌ സ്ലിപ്പിൽ നിന്ന് അവർ മനസ്സിലാക്കി."
"അപ്പോൾ അതായിരിക്കും നാലാമത്തെയാൾ വരാതിരിക്കാനുള്ള കാരണം."
"നാലാമത്തെയാൾ റസ്റ്റോറന്റിൽ എത്തിയില്ലെന്ന് അവർക്കുറപ്പൊന്നുമില്ല. സംഭവവശാൽ ഈ മൂന്നുപേരെ അയാൾ കണ്ടുമുട്ടിയില്ലെന്ന് വരാമല്ലോ."
"അതും ആവാം. എന്നിട്ട്?"
"മനുവിനും ആ മൂന്നുപേർക്കും സത്യമറിയാനുള്ള ആകാംഷയായി. മറ്റൊരൊഴിവു ദിവസം എല്ലാവരും കൂടി നാലാമത്തെയാളുടെ അടുത്തേക്ക് പോയി."
"എന്നിട്ട്?"
"ഓ പിന്നെപ്പറയാം. എനിക്കുറക്കം വരുന്നു."
"പ്ലീസ്, ത്രെഡ് കമ്പ്ലീറ്റ് ചെയ്യ്‌. സസ്പെൻസ് അറിയാതെ എനിക്കുറക്കം വരില്ല എന്ന് നിനക്കറിയില്ലേ?"
"അതെനിക്കറിയാമല്ലോ. അതല്ലേ ഞാൻ ബാക്കി പറയാത്തത്."
"നിന്നെ ഞാൻ ഹെല്പ് ചെയ്തതുതന്നെ."
"നമുക്കു കാണാം. ഹാവ് എ സ്ലീപ്‌ലെസ്സ് നൈറ്റ്‌. ഗുഡ് നൈറ്റ്‌."
"ഹും. കാണാം. ഗുഡ് നൈറ്റ്‌."