Monday, May 31, 2010

സൂഫി പറഞ്ഞ കഥ

1993 ലാണ് കെ പി രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ' പ്രസിദ്ധീകരിക്കപ്പെടുന്നത്. ഈ വര്‍ഷം, പ്രിയനന്ദനന്‍ അത് സിനിമയാക്കി.

ആദ്യ വാചകത്തില്‍ തന്നെ കഥാകൃത്ത് നയം വ്യക്തമാക്കുന്നു:
'നേരിന്റെയും യുക്തിയുടെയും ചതുരങ്ങളില്‍ മനം മടുത്ത ഞങ്ങള്‍ നാട്ടുകാര്‍ക്ക് കടപ്പുറത്തൊരു ജാറം പൊന്തിയതറിഞ്ഞു വലിയ സന്തോഷമായി. അന്ധവിസ്വാസമെങ്കില്‍ അന്ധവിശ്വാസം തന്നെ.'
പിന്നീട് കാണുന്നത് വാക്കുകളുടെ കുത്തൊഴുക്കാണ്. അവ അസാധാരണമായ രീതിയില്‍ സംയോജിപ്പിച്ച് വാചകങ്ങളുണ്ടാക്കിയിരിക്കുന്നു. വാചകങ്ങളുടെ പ്രത്യേക വിന്യാസത്തിലൂടെ അപൂര്‍വമായ കഥാപ്രപഞ്ചവും.

വളരെ വര്‍ഷങ്ങള്‍ക്കുമുന്പുള്ള കേരളത്തിലെ ഹിന്ദു-മുസ്ലീം സമൂഹമാണ് പശ്ചാത്തലം. മിശ്രവിവാഹവും, മതാതീതമായ വിശ്വാസങ്ങളുടെ ഉല്‍പ്പാദനവും കഥാതന്തുക്കളാവുന്നു.

കുറിപ്പ്: കഥാകൃത്ത്‌ കെ പി രാമനുണ്ണി കുറച്ചു ദിവസങ്ങളായി തുടര്‍ന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിച്ചു. മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ഷര്‍മിള, Armed Forces (Special Powers) Act, 1958 നെതിരെ പത്ത് വര്‍ഷമായ് തുടരുന്ന സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ സമരം.

Friday, May 28, 2010

കാക്കനാടന്റെ 'ഏഴാം മുദ്ര'

തെക്കന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭക്തിയുടെയും, ഭക്തിയില്ലായ്മയുടേയും കഥ. ഭക്തര്‍ അവന്റെ രണ്ടാം വരവിനായ് കാത്തിരിക്കുന്നു. പാപഭാരം അവരെ തളര്‍ത്തുന്നു. ഭക്തിയും ഭ്രാന്തും തിരിച്ചറിയാത്ത വിധം കൂടിക്കുഴഞ്ഞിരിക്കുന്നു. കലുഷമായ സമൂഹത്തിന്റെ സാഹസികമായ ആവിഷ്ക്കാരം.

Monday, May 17, 2010

അഗ്നിസാക്ഷി

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ഈ കൃതിയെക്കുറിച്ച് മുന്‍പേ കേട്ടിരുന്നെങ്കിലും ഇപ്പോളാണു വായിച്ചത്. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയില്‍ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥ അനുബന്ധ കഥകളോടൊപ്പം പ്രതിപാദിച്ചിരിക്കുന്നു. കഥാകാരിയുടെ തന്നെ അഭിപ്രായത്തില്‍ ഏതാണ്ട് നാല്‍പ്പതു വര്‍ഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്മ്മക്ക്റിപ്പുകൂടിയാണ് ഈ നോവല്‍. അടുക്കും ചിട്ടയോടും കൂടെ ഒരു കഥ എങ്ങനെയെഴുതാമെന്നതിനു ഈ കഥ ഒരു ഉത്തമ ഉദാഹരണമാണ്.

കുറിപ്പ്:
* 1976ലെ വയലാര്‍ അവാര്‍ഡ് ഈ കൃതിയ്ക്ക് ലഭിച്ചു.
* ചെറിയ പുസ്തകം പോലും പല സമയങ്ങളിലായി വായിച്ചു തീര്ക്കാറുള്ള ഞാന്‍, ഈ നോവല്‍ ഒറ്റയിരുപ്പിനു (അക്ഷരാര്‍ഥത്തില്‍) വായിച്ചു തീര്‍ത്തു.

Thursday, May 13, 2010

വര

ഞാനൊരു വര വരച്ചു. അതൊരു നേര്‍രേഖയാണെന്ന് ഞാനുറച്ചു വിശ്വസിച്ചു. എന്നാല്‍ അതങ്ങനെയല്ല എന്നും, പലയിടത്തും അതിനു വളവുകളുണ്ടെന്നും പലരും പറഞ്ഞു. അതു കേട്ടു കേട്ട് എനിയ്ക്കു സംശയമായി. ഞാന്‍, ആ വരയുടെ, നേരെയല്ല എന്നു തോന്നിയ ഭാഗങ്ങള്‍ മായ്ക്കുകയും, പകരം ചെറിയ നേര്‍രേഖകള്‍ വരച്ച് ആദ്യത്തെ വരയെ നേരെയാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. ഒടുവില്‍ ശേഷിച്ചത് ഒരു നേര്‍രേഖയ്ക്കു പകരം പല രേഖകളായിരുന്നു. മാത്രമല്ല, ശേഷിച്ച ഓരോ രേഖയും പഴയ രേഖയുടെ ചെറിയ രൂപങ്ങളായിരുന്നു!