Monday, August 30, 2010

ഒരു കൂടിക്കാഴ്ച

തന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയവളുടെ നെറ്റിയിലേക്കു വീണു കിടന്ന മുടി പതിയെ മാടിയൊതുക്കി, നെറുകയില്‍ ചുംബിച്ച ശേഷം അവനിങ്ങനെ പറഞ്ഞു: "രാജാവിനെ വിവാഹം ചെയ്തു രാജ്ഞിയായ് ജീവിക്കുക. നിനക്കു നല്ലതു വരട്ടെ." സ്തബ്ധയായ് നിന്നു പോയ അവള്‍, നടന്നകലുന്ന അവനെ തന്നെ നോക്കി നിന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി. അവന്‍ ഏകനായിരുന്നു, എന്നാല്‍ അവള്‍ ഏകയായിരുന്നില്ല. പെട്ടെന്നുതന്നെ അവര്‍ക്കു പരസ്പരം മനസ്സിലായി. അവള്‍, തന്റെ കൂടെയുള്ളവരെ അവനുവേണ്ടി ഇങ്ങനെ പരിചയപ്പെടുത്തി: "ഇത് എന്റെ ഭര്‍ത്താവ്. ഈ പഞ്ചായത്തിന്റെ, പ്രജകള്‍ തിരഞ്ഞെടുത്ത രാജാവാണ്.  ഇത് രാജകുമാരന്‍. ആ കാണുന്ന പള്ളിക്കൂടത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഇവന്‍ അനന്തരാവകാശിയാകണോ എന്ന കാര്യം അവനും പ്രജകള്‍ക്കുമായി വിട്ടു കൊടുത്തിരിയ്ക്കുകയാണ്. " എന്നിട്ടവള്‍ തന്റെ ഭര്‍ത്താവിനോടായി ഇങ്ങനെ പറഞ്ഞു: "ഇദ്ദേഹമാണ് നിങ്ങളെ വിവാഹം ചെയ്യാന്‍ എന്നെ ഉപദേശിച്ചത്. രാജഗുരുവാക്കിയാല്‍ നന്നായിരിക്കും."

ചരിത്രമറിയാവുന്ന അവളുടെ ഭര്‍ത്താവ് ചിരിക്കുക മാത്രം ചെയ്തു. നിറഞ്ഞ പുഞ്ചിരിയോടെ അവന്‍ അയാള്‍ക്ക്‌ കൈ കൊടുത്തു. എന്നിട്ട് തന്റെ പോക്കറ്റിലുണ്ടായിരുന്ന മിട്ടായിയെടുത്ത്, ആ സംഭാഷണം കൌതുകപൂര്‍വ്വം കേട്ടുകൊണ്ടുനിന്ന കുട്ടിക്ക് കൊടുത്തു. കുട്ടിയുടെ കവിളില്‍ സ്നേഹപൂര്‍വ്വം തലോടിയ ശേഷം അവന്‍ നടന്നകന്നു.

Friday, August 20, 2010

ഓണമാണുണ്ണീ...

ഓണക്കാലമായിട്ടും ഉത്സാഹമില്ലാതെ കിടന്നുറങ്ങുന്ന ഉണ്ണിയോട് അമ്മ:
"ഓണമാണുണ്ണീയുറങ്ങാതെ,
ഓടിക്കളിച്ചു രസിച്ചാട്ടെ!"

ഉണ്ണി ഉണര്‍ന്നുകാണുമോ? ഇല്ലെങ്കില്‍ വേറെ എന്തെല്ലാം അമ്മ പറഞ്ഞു കാണും?

Monday, August 2, 2010

ഒരു ഭണ്ഡാരവും മൂന്നു ദൈവങ്ങളും

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനൊരു കാഴ്ച കണ്ടു. അതിങ്ങനെയായിരുന്നു: റോഡരികില്‍ ഒരു ചെറിയ അമ്പലം. റോഡിനു വളരെ അടുത്തായി ആ അമ്പലത്തിന്റെ വകയായ ഒരു ഭണ്ഡാരം. ചതുരാകൃതിയിലുള്ള അതിനു മൂന്നു ഭാഗത്തും ദ്വാരങ്ങള്‍. ഓരോ ദ്വാരത്തിനും ചുവടെയായി ഒരു ദൈവത്തിന്റെ ചിത്രം. മൂന്നും വ്യത്യസ്ത ദൈവങ്ങളായിരുന്നു.

ഇഷ്ട ദൈവം ഏതായാലും പണം എത്തിച്ചേരുന്നത് ഒരിടത്താണ് എന്ന നിലയില്‍, അമ്പല കമ്മറ്റിക്കാര്‍ ഈ ഭണ്ഡാരം വഴി അദ്വൈതം എന്ന ആശയം വളരെ ലളിതമായി ഭക്ത ജനങ്ങള്‍ക്ക്‌ പകര്‍ന്നു കൊടുക്കുന്നതായി എനിയ്ക്ക് തോന്നി.

 

കച്ചവടക്കാരനും കൊള്ളക്കാരനും

"ഞാനൊരു കഥ പറയട്ടെ?"
"തീര്‍ച്ചയായും."
"വളരെ ചെറിയ ഒരു കഥയാണ്‌. പണ്ട് ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാള്‍ സത്യസന്ധനാണ് എന്നതിലുപരി, ഒരു സ്ഥിതപ്രജ്ഞനായിരുന്നു."
"സ്ഥിതപ്രജ്ഞന്‍ എന്ന് വച്ചാല്‍?"
"വിഷമസന്ധികളിലും മനസ്സ് ഇടറാതെ പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പറയാം."
"ശരി, എന്നിട്ട്?"
"ഒരു ദിവസം അയാള്‍ പട്ടണത്തില്‍ നിന്ന് കച്ചവടവും കഴിഞ്ഞു, തന്റെ ഗ്രാമത്തിലേയ്ക്ക് വരുകയായിരുന്നു. പട്ടണത്തെയും ഗ്രാമത്തെയും വേര്‍തിരിക്കുന്നത് ഒരു കാടാണ്. കാട്ടിലൂടെ നടന്നു വേണം ഗ്രാമത്തിലെത്താന്‍. നേരം സന്ധ്യയായി. അയാള്‍ കാട്ടിലൂടെ നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൊള്ളക്കാരന്‍ മുന്‍പില്‍ ചാടി വീണു. അയാളുടെ വലതു കയ്യില്‍ ഒരു കത്തിയുമുണ്ടായിരുന്നു."
"എന്നിട്ട്?"
"കൊള്ളക്കാരന്‍ കത്തി കാട്ടി കച്ചവടക്കാരന്റെ കൈയിലുള്ള പണം ആവശ്യപ്പെട്ടു."
"അയാളുടെ കൈയ്യില്‍ പണം ഉണ്ടായിരുന്നോ?"
"തീര്‍ച്ചയായും. കച്ചവടത്തില്‍ നിന്നുള്ള വിറ്റുവരവ്  അയാള്‍ വീട്ടിലേയ്ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. ഇത് കൊള്ളക്കാരന്‍ എങ്ങനെയോ മനസ്സിലാക്കിയിട്ടുമുണ്ടായിരുന്നു."
"ശരി, എന്നിട്ട്?"
"കച്ചവടക്കാരന്‍ കൊള്ളക്കാരനോട്  ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ക്ക് എന്റെ കൈയ്യില്‍ നിന്നും പണം കിട്ടാന്‍ രണ്ടു വഴികളുണ്ട്. ഒന്ന്, നിങ്ങള്‍ക്ക് എന്നെ കൊല്ലാം. രണ്ടു, നിങ്ങളുടെ ആയുധം നിങ്ങള്‍ കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞാല്‍ പണം ഞാന്‍ സ്വമനസ്സാലെ തരാം.' കൊള്ളക്കാരന്‍ ധീരനായിരുന്നു."
"അങ്ങനെയാണ് എങ്കില്‍ അയാള്‍ രണ്ടാമത്തെ വഴി സ്വീകരിച്ചു കാണും."
"അതെ. കച്ചവടക്കാരനുമായി ഒരു മല്ലയുദ്ധം പ്രതീക്ഷിച്ചുകൊണ്ട് അയാള്‍ തന്റെ കത്തി കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ കൊള്ളക്കാരനെ അമ്പരപ്പിച്ചു കൊണ്ട് തന്റെ പണസഞ്ചി കച്ചവടക്കാരന്‍ അയാള്‍ക്ക്‌ കൊടുത്തു. എന്നിട്ട് നടന്നു പോകാന്‍ തുടങ്ങി. എന്നാല്‍ കൊള്ളക്കാരന്‍ കച്ചവടക്കാരനെ തടഞ്ഞു വച്ചു."
"ഇനി അയാള്‍ക്ക്‌ എന്താണ് വേണ്ടത്?"
"ഇതു തന്നെ കച്ചവടക്കാരന്‍ കൊള്ളക്കാരനോട് ചോദിച്ചു."
"എന്നിട്ട്?"
"എന്നാല്‍ കൊള്ളക്കാരന്‍ ഒന്നും സംസാരിയ്ക്കാതെ പണസഞ്ചി കച്ചവടക്കാരന്റെ കാല്‍ക്കല്‍ വച്ചിട്ട് നടന്നു പോയി."
"അയാള്‍ കൊള്ളക്കാരനല്ലാതായി എന്നാണോ നിങ്ങള്‍ പറയുന്നത്?"
"അതെനിയ്ക്കറിയില്ല. പക്ഷെ അയാള്‍ ഒരു നിമിഷ നേരത്തേയ്ക്ക് എങ്കിലും കൊള്ളക്കാരനല്ലാതായി മാറി."
"കൊള്ളാം. എന്റെ കൂട്ടുകാരായ കുട്ടികള്‍ക്ക് ഇതു തീര്‍ച്ചയായും ഇഷ്ടപ്പെടും. ഞാനിതവര്‍ക്ക് പറഞ്ഞു കൊടുക്കാം."