Sunday, September 23, 2012

മറ്റൊരു പ്രണയ കവിത

രാജ്ഞിയെ ഞാന്‍
'രാജ്ഞി'യെന്ന
കവിത കേള്‍പ്പിച്ചു.

കവിത കേട്ടു
രാജ്ഞിയപ്പോള്‍
മുഖം വീര്‍പ്പിച്ചു.

എന്തു പറ്റീ-
യെന്റെപൊന്നേ-
യെന്നു ചോദിച്ചു.

രാജ്ഞി പക്ഷെ
മറുപടി
തന്നതേയില്ല.

എന്തു പറ്റീ-
യെന്നു വീണ്ടും
ഞാന്‍ ചോദിച്ചു.

രാജ്ഞി പക്ഷെ
കനപ്പിച്ചു
നിന്നതേയുള്ളൂ.

എന്റെ കരളേ-
യെന്റെ ഹൃദയം
വിങ്ങിനീറുന്നു;

നിന്മൊഴിയില്‍
വീണലിയാന്‍ 
കാത്തിരിക്കുന്നു.

എന്നു ഞാനാ-
കണ്ണില്‍നോക്കി
പറഞ്ഞൊപ്പിച്ചു.

അതുകേട്ടു
രാജ്ഞിയപ്പോള്‍
മുഖത്തുനോക്കി.

രാജ്ഞിയായ
ഞാനെങ്ങനെ
ചൂല്‍തൊടുമെന്ന്,

രാജാവായ
അങ്ങുതന്നെ
പറഞ്ഞുതരൂ.

പരിഭവത്താല്‍
തുടുത്തൊരാ
മുഖത്തുനിന്നും

പക്ഷെ, കുളിരേകും
ചെറുചിരി
ഉതിര്‍ന്നിരുന്നു. 
 








Thursday, September 20, 2012

രാജ്ഞി



കാടുമൂടിക്കിടന്ന
എന്റെ മനസ്സിലേയ്ക്ക്
അവളൊരു
ചൂലുമായ് കടന്നുവന്നു.

എല്ലാം വൃത്തിയാക്കിയപ്പോള്‍
ഒരു മൂലയ്ക്കായ് 
ആരും ഇതുവരെ ഇരിയ്ക്കാത്ത
ഒരു സിംഹാസനം കണ്ടു.

അവളതന്റെ
ഹൃദയഭാഗത്തേക്ക്  നിരക്കിയിട്ട്
അധികാരത്തോടെ
ഇരിപ്പുറപ്പിച്ചു.