Sunday, October 30, 2016

ചോറ്

ലളിതവും ഏകാന്തവുമായ പാചകം  #3 - ചോറ് 


[വീട്ടിൽനിന്ന് അകന്നുകഴിയുന്ന, കനത്ത ഏകാന്തതയനുഭവിക്കുന്ന, എന്നാൽ പാചകത്തിൽ തുടക്കക്കാരായവർക്കുവേണ്ടിയാണ് ഈ പംക്തി. മുന്നറിയിപ്പ്: പാചകത്തിൽ ഞാനൊരു തുടക്കക്കാരനാണ്. ഇവിടെയുള്ള പാചകവിധി പിന്തുടർന്നാലുണ്ടായേക്കാവുന്ന മാനഹാനിക്ക് ഞാനുത്തരവാദിയല്ല. പാചകമറിയുന്നൊരാളുടെ അഭിപ്രായമാരാഞ്ഞശേഷം ചെയ്തുനോക്കുന്നതായിരിക്കും ഉത്തമം.]

തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിൽ കുറെ വെള്ളമെടുക്കുക. കുറച്ചധികമായാലും കുഴപ്പമില്ല. വെള്ളം തിളപ്പിക്കുക. വെള്ളം തിളക്കുമ്പോൾ അതിലേക്ക് കുറച്ച് അരിയിടുക. (അരി അധികം വേണ്ട. കൃത്യമായി എത്ര വേണമെന്ന് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.) അരി പാത്രത്തിന് അടിയിൽ പറ്റിപിടിക്കാനുള്ള സാധ്യത മുൻനിർത്തി ഇടയ്ക്കിടയ്ക്ക് ഇളക്കികൊടുക്കാവുന്നതാണ്. അരി വെന്തോ എന്നറിയാൻ ഒരു തവിയിൽ എടുത്ത് രുചിച്ചുനോക്കുക. അരി വെന്തെന്ന് തോന്നിയാൽ സ്റ്റോവ് ഓഫ് ചെയ്യുക. ഒരു അരിപ്പ ഉപയോഗിച്ച് ചോറിൽനിന്ന് വെള്ളം ഒഴിവാക്കുക.

കുറിപ്പ്: വെള്ളം കുറച്ചാണ് എടുക്കുന്നതെങ്കിൽ ചോറ് പാത്രത്തിന് അടിയിൽ പറ്റിപിടിക്കാൻ സാധ്യതയുണ്ട്. പാചകം ചെയ്യുന്നയാൾ ഒരു പേയിങ് ഗസ്റ്റ് ആണെന്നും മറ്റൊരാളുടെ പാത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും കരുതുക. അങ്ങനെയെങ്കിൽ ഇത്തരം അബന്ധങ്ങളാൽ പാത്രങ്ങൾ ഉപയോഗശൂന്യമായാൽ മനഃപ്രയാസമുണ്ടാകും. അരിയുടെ അളവിന് നാലിരട്ടിയെങ്കിലും വെള്ളം ഉപയോഗിക്കുന്നത് നല്ലതായിരിക്കും.


കോഴിമുട്ട പുഴുങ്ങിയത്

ലളിതവും ഏകാന്തവുമായ പാചകം  #2 - കോഴിമുട്ട പുഴുങ്ങിയത്

[വീട്ടിൽനിന്ന് അകന്നുകഴിയുന്ന, കനത്ത ഏകാന്തതയനുഭവിക്കുന്ന, എന്നാൽ പാചകത്തിൽ തുടക്കക്കാരായവർക്കുവേണ്ടിയാണ് ഈ പംക്തി. മുന്നറിയിപ്പ്: പാചകത്തിൽ ഞാനൊരു തുടക്കക്കാരനാണ്. ഇവിടെയുള്ള പാചകവിധി പിന്തുടർന്നാലുണ്ടായേക്കാവുന്ന മാനഹാനിക്ക് ഞാനുത്തരവാദിയല്ല. പാചകമറിയുന്നൊരാളുടെ അഭിപ്രായമാരാഞ്ഞശേഷം ചെയ്തുനോക്കുന്നതായിരിക്കും ഉത്തമം.]

തയ്യാറാക്കുന്ന വിധം: ചെറിയ ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുക്കുക. അതിൽ കോഴിമുട്ട കഴുകിയശേഷം ഇടുക. കോഴിമുട്ട പൂർണമായും മുങ്ങിക്കിടക്കാവുന്നത്ര വെള്ളം മതിയാവും പാത്രത്തിൽ. വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ സ്റ്റോവ് ഓഫ് ചെയ്യുക. മുട്ട 5 മിനുട്ടുമുതൽ 15 മിനുട്ടുവരെ ചൂടുവെള്ളത്തിൽ തന്നെ കിടക്കട്ടെ (5 മിനുട്ട് കിടന്നാൽ മുട്ട മാർദ്ദവമേറിയും 15 മിനുട്ട് കിടന്നാൽ കട്ടി കൂടിയുമിരിക്കും). അതിനുശേഷം മുട്ട തണുത്ത വെള്ളത്തിലേക്ക് മാറ്റുക. 

Wednesday, October 26, 2016

ഭ്രാന്ത്

എന്തൊരു വെളിച്ചം. കണ്ണിലേക്കുതന്നെ അടിക്കുന്നല്ലോ. ജനൽ തുറന്ന് പുറത്തേക്കിറങ്ങി. കാലു വേദനിച്ചു. നേരെ നടന്നു. മൂക്ക് എവിടെയോ കൊണ്ടിടിച്ചു. ഒരു വശത്തേക്ക് തിരിഞ്ഞു നടന്നു. കയ്യിൽ എന്തോ കടിച്ചു. നിന്നു. പതുക്കെ കയ്യിലേക്ക് നോക്കി. ഒരു കൊതുക്. അടിച്ചു. കൊതുക് മരിച്ചു. കയ്യിൽ ചോരയായി. കുപ്പായത്തിൽ തുടച്ചു. ചോര കുപ്പായത്തിലായി. ആളുകളെന്ത് വിചാരിക്കും. ചോരയായ ഭാഗം കൈ കൊണ്ട് പൊത്തിപ്പിടിച്ചു. ആളുകൾ തുറിച്ചു നോക്കി. ഇഷ്ടമില്ലത്. എന്തിന് തുറിച്ച് നോക്കുന്നു. ഊരിപ്പോയ പാന്റ്സ് വലിച്ചു കയറ്റി. നേരെ നിൽക്കുന്നില്ല. ഒരു വള്ളി പറിച്ച് ചുറ്റിക്കെട്ടി. വല്ലാത്ത ക്ഷീണം. ഇരുന്നു. ഹോൺ ശബ്ദം. എന്തൊരു ശല്യം. കിടന്നു. വല്ലാത്ത ദാഹം. മൊത്തം ഒരു വെള്ള നിറം. കയ്യിൽ എന്തോ തറച്ചിരിക്കുന്നു. വലിച്ചെറിഞ്ഞു. ആരോ ഓടി വന്നു. ഒരു കാൽ പിടിച്ച് വച്ചു. മറ്റേ കാലെടുത്ത് ചവിട്ടി. കയ്യാരോ കട്ടിലിനോട് ചേർത്ത് പിടിച്ചിരിക്കുന്നു. ശക്തിയോടെ പിടച്ചു. രക്ഷയില്ല. മരിക്കും. കൊല്ലാൻ നോക്കുകയാണ്. കയ്യിൽ എന്തോ തറയ്ക്കാൻ നോക്കുന്നു. വിഷം. മരണം. ഹാ!  

Saturday, October 22, 2016

ആദ്യത്തെ കവിത ഒരു മുൻ‌കൂർ ജാമ്യമാണ്.

ദാഹിക്കുമ്പോൾ 
കവിത 
വരളുന്നു.
--------------
ശൂന്യമായ ഹൃദയം 
ആളൊഴിഞ്ഞ വീട് 
എന്നെ പകുക്കാൻ 
ഇനിയെന്തു വേണം.
---------------------
ഞാനും ഞാനുമായുള്ള 
യുദ്ധം കഴിഞ്ഞിട്ടുവേണം 
ഒറ്റയ്ക്കൊന്നു ജീവിക്കാൻ.
----------------------
എവിടെയെവിടെനീ 
യെന്നുതിരയുന്നഞാൻ 
എന്നെത്തിരയുന്ന നീയും 
തിരകളിൽ തിരയാതെ 
നമ്മിൽ തിരഞ്ഞെങ്കി-
ലെന്നുഞാനാശിച്ചുപോയി. 
----------------------
ഹൈക്കു വേണോ? 
അതോ ട്രെക്കോ? 
ഹൈക്കു മതി. 

Thursday, October 6, 2016

ആശാരി

രാത്രി 10 മണി. കുമാരൻ അങ്ങേയറ്റം ഗൗരവമുള്ള ഒരു ജോലി കിടക്കയിൽ ഇരുന്നു ചെയ്യുന്നു. മകളെ ഉറക്കിയശേഷം കുമാരി കുമാരൻ ജോലി ചെയ്തുകൊണ്ടിരുന്ന നെറ്റ്ബുക്ക് എടുത്തുമാറ്റി മടിയിൽ തലവെച്ചു കിടന്നു. ഇത് ന്യായമായും കുമാരന് ഒട്ടുംതന്നെ ഇഷ്ടപ്പെട്ടില്ല. "ഇത് വേഗം മുഴുമിക്കേണ്ട ജോലിയാണ്, എഴുന്നേറ്റ് മാറിക്കിടക്ക്", കുമാരൻ ദേഷ്യപ്പെട്ടു. അത് കാര്യമാക്കാതെ കുമാരി പറഞ്ഞു: "ഒരു കഥ പറഞ്ഞു താ!". "കിള്ളാകുട്ടിയല്ലേ കഥ പറഞ്ഞുതരാൻ, മാറിക്കിടക്ക്‌", കുമാരൻ പറഞ്ഞു നോക്കി. "കഥ പറഞ്ഞുതരുന്നോ ഇല്ല്യോ?". ഇങ്ങനെ ഒരു ചോദ്യം വന്നാൽ പറയുന്നത് ചെയ്തുകൊടുക്കുന്നതാണ് നല്ലതെന്ന് കുമാരൻ പലപ്പോഴും അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുണ്ട്. കൂടുതൽ തർക്കത്തിന് നിൽക്കാതെ കുമാരൻ ചോദിച്ചു:
"എന്ത് കഥയാണ് വേണ്ടത്?"
"ത്രില്ലർ!"
"'ദൃശ്യ'ത്തിലെ കഥ പറഞ്ഞു തന്നാൽ മതിയോ?"
"പോടോ. ആരും കേൾക്കാത്ത ഒരു കഥ പറഞ്ഞു താ".
"ഹും! ചോദിക്കാനെന്തെളുപ്പം!" അൽപനേരം ആലോചിച്ച് കുമാരൻ പറഞ്ഞു: "വേഗം ഉറങ്ങിക്കോണം."
"ഓ, കഥ പറ", ഉറക്കം തുളുമ്പുന്ന കണ്ണുകളാൽ കുമാരന്റെ മുഖത്തുനോക്കി കൈകൾ താലോലിച്ച് കുമാരി പറഞ്ഞു.

ഒരു ദീർഘനിശ്വാസത്തോടെ കുമാരൻ കഥ പറഞ്ഞു തുടങ്ങി.
"വളരെ പണ്ട്, ഒരു നഗരത്തിൽ ഒരു ആശാരിയുണ്ടായിരുന്നു. അതിവിദഗ്ദ്ധൻ. നഗരത്തിന്റെ മുഖച്ഛായതന്നെ ഈ ആശാരി കുറച്ചു വർഷങ്ങൾകൊണ്ട് മാറ്റിക്കളഞ്ഞു. പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ കാണപ്പെട്ട മരത്താൽ തീർത്ത അതിമനോഹരമായ ശില്പങ്ങളും, ചിത്രപണികളും അയാളുടേതായിരുന്നു. പാർക്കുകളിൽ മറ്റൊരിടത്തും കാണാത്തരീതിയിലുള്ള മരത്താൽതീർത്ത കളിയിടങ്ങളും മറ്റും ജനങ്ങളെ അമ്പരപ്പിച്ചു. "

"പെരുന്തച്ചന്റെ കഥയിൽ സസ്പെൻസ് ഒന്നും ഇല്ലല്ലോ?", കുമാരി ഉറക്കച്ചടവോടെ ചോദിച്ചു. "ഇനിയെന്തെങ്കിലും ചോദിച്ചാൽ ഞാൻ കഥ നിർത്തും.", കുമാരൻ കണ്ണുരുട്ടി.

കുമാരൻ കഥ തുടർന്നു. "ഒരുദിവസം മുതൽ ആശാരി പുതിയ ജോലിയൊന്നും ഏറ്റെടുക്കാതെയായി. കുറച്ചു ആഴ്ചകൾക്കുള്ളിൽ ഏറ്റെടുത്ത ജോലിയൊക്കെ മുഴുമിപ്പിക്കുകയും ശിഷ്യരെയൊക്കെ പറഞ്ഞുവിടുകയും ചെയ്തു. ആശാരി ഒറ്റക്കായി. അയാൾ അതിദുർലഭവും കാഠിന്യമേറിയതും വിലകൂടിയതുമായ ഒരു പ്രത്യേകമരത്തിന്റെ തടി വാങ്ങിച്ചു. അതിനയാൾക്ക് തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കേണ്ടിവന്നു. ആ മരത്തടികളിൽ അയാൾ ജോലിചെയ്തു തുടങ്ങി. അയാൾ എന്തു നിർമ്മിക്കുകയാണെന്നറിയാൻ ചിലരൊക്കെ വന്നു നോക്കിയിരുന്നു. എന്നാൽ ആർക്കും ഒന്നും മനസ്സിലായില്ല. അതി സൂക്ഷ്മവും മനോഹരവുമായിരുന്നു അയാൾ ആ തടികളിൽ ചെയ്തുകൊണ്ടിരുന്ന കൊത്തുപണികൾ. എന്നാൽ കൊത്തുപണികളെല്ലാം മരപ്പലകകളുടെ ഒരു വശത്തു മാത്രമായിരുന്നു. അതായാളുടെ മാസ്റ്റർപീസായിരിക്കുമെന്ന് അതുകണ്ടവരെല്ലാം ഉറപ്പിച്ചു."

"മാസങ്ങൾ കടന്നുപോയി. ആശാരി പലപ്പോഴും ഭക്ഷണമുപേക്ഷിച്ചുപോലും ജോലി തുടർന്നു. ഒരു ദിവസം രാവിലെ ആശാരിയെ കാണാതായി. അയാൾ ജോലി ചെയ്തിരുന്നിടത്ത് മരത്തിന്റെ ഒരു പെട്ടി കാണപ്പെട്ടു. എന്നാൽ അതിനുൾവശം കാണാമായിരുന്നില്ല. ഉൾവശം പൊള്ളയാണെങ്കിൽ ഒരാൾക്ക് ചമ്രം പടിഞ്ഞിരിക്കാനുള്ള വലുപ്പം അതിനുണ്ടായിരുന്നു. അതെങ്ങനെ തുറക്കുമെന്ന് ആർക്കും മനസ്സിലായില്ല. ആളുകൾ അത്ഭുതപ്പെട്ടു. ആശാരി ചെയ്ത കൊത്തുപണികളൊന്നും ആ മരപ്പെട്ടിയിൽ കണ്ടില്ല. ഉൾവശത്തുള്ള ഭാഗത്തായിരിക്കും കൊത്തുപണികളെന്ന് ചിലർ അഭിപ്രായപ്പെട്ടു. ആശാരി അതിനുള്ളിലുണ്ടെന്ന് ചില സംസാരമുയർന്നു. പലേമേഖലയിലുമുള്ള വിദഗ്ദ്ധർ അവിടെ വന്നെത്തി. എന്നാൽ അവർക്കൊന്നും ആശാരി അതിലുണ്ടെന്ന് സ്ഥിതീകരിക്കാനായില്ല. മൂന്നു കാര്യങ്ങൾ അവർ ഉറപ്പിച്ചു പറഞ്ഞു: ഒന്ന്, ആശാരി ജോലി ചെയ്തുകൊണ്ടിരുന്ന പ്രത്യേക തരത്തിൽപെട്ട മരത്താൽ തന്നെയാണ് ആ പെട്ടിയും നിർമിച്ചിരിക്കുന്നത്. രണ്ട്, ആശാരി അതിനുള്ളിലുണ്ടെങ്കിൽ, അവിടെകിടന്നു മരിച്ചാൽ തന്നെ ഗന്ധം പോലും പുറത്തുവരാത്തത്ര ഭദ്രമാണ് പെട്ടി. മൂന്ന്, ആ പെട്ടി പൊട്ടിക്കാതെ തുറക്കാൻ കഴിയില്ല". ആളുകൾ നിരാശരായി. പെട്ടി പൊട്ടിക്കാൻ ചിലർ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ ചെയ്യുന്നത് ആശാരിയോട് ചെയ്യുന്ന ഏറ്റവും കടുത്ത നിന്ദയായിരിക്കുമെന്ന് പൊതുവിൽ അഭിപ്രായമുയർന്നു. ഒടുവിൽ ജനങ്ങൾ നിലത്ത് വലിയ ഒരു കുഴി കുഴിച്ച് പെട്ടി അതിൽ വെച്ച് മണ്ണിട്ട് മൂടി."

കുമാരി ഉറങ്ങിയിട്ടുണ്ടായിരുന്നു. കുമാരനും ഉറക്കം വന്നു തുടങ്ങി. ഡിസംബർ ആയില്ലെങ്കിലും തണുപ്പുണ്ട്. കുമാരൻ കുമാരിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.