Monday, February 21, 2011

കാലചക്രം

ഒരു മരം പൂവിട്ട നേരം
പൂങ്കുയില്‍ പാടിത്തുടങ്ങി
കുയിലിന്റെ പാട്ടു കേട്ടപ്പോള്‍
പൂക്കളോ പുഞ്ചിരി തൂകി.

പൂക്കള്‍തന്‍ പുഞ്ചിരി കണ്ട്
വണ്ടുകള്‍ കൂട്ടമായെത്തി
ആനന്ദധാരയാല്‍ പൂക്കളില്‍
തേനോ നിറഞ്ഞു കവിഞ്ഞു.

പൂവില്‍ നിറഞ്ഞ തേനെല്ലാം
വണ്ടുകള്‍ ചുംബിച്ചെടുത്തു
തേനിന്‍ ലഹരിയില്‍ മുങ്ങി
വണ്ടുകള്‍ മൂളിത്തുടങ്ങി.

വണ്ടിന്റെ മൂളിച്ച കേട്ട്
പൂങ്കുയില്‍ പാട്ടങ്ങു നിര്‍ത്തി
തേനൂറും പാട്ടു നിന്നപ്പോള്‍
പൂക്കളോ വാടിക്കൊഴിഞ്ഞു.

പിന്നെയും പൂക്കള്‍ വിരിഞ്ഞു
പിന്നെയും കുയിലുകള്‍ പാടി
പിന്നെയും വണ്ടു തേനുണ്ടു
കാലമോ വീണ്ടും തിരിഞ്ഞു.

Sunday, February 6, 2011

മഹാഭാരതകഥ

മഹാഭാരതത്തിന്റെ സംക്ഷിപ്ത ഗദ്യ രൂപം കമലാ സുബ്രമണ്യം ഇഗ്ലീഷിലെഴുതിയിട്ടുണ്ട്. ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട് അത് തന്റെ 83-ആം വയസ്സില്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. ഡി സി ബുക്സ് പ്രസിദ്ധീകരിയ്ക്കുന്ന ഈ പുസ്തകത്തിന്‌ 325 രൂപയാണ് വില.

വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ് വായിക്കുന്നതെന്ന് ഒരിടത്തുപോലും തോന്നിയില്ല. മാത്രമല്ല, ഭാഷയുടെ ലാളിത്യവും എടുത്തുപറയേണ്ടത് തന്നെ. വിവര്‍ത്തനത്തിന്റെ സാങ്കേതികമായ പൂര്‍ണതയ്ക്കു പകരം സാഹിത്യത്തിനും ആശയ സത്തയ്ക്കുമാണ് മുന്‍ഗണന കൊടുത്തിരിയ്ക്കുന്നത്. ഭഗവത്ഗീത വിവര്‍ത്തനം ചെയ്യപ്പെട്ട കുറച്ചു താളുകള്‍ ഒരു പക്ഷെ ഫലത്തില്‍ പല ഗീതാവിവര്‍ത്തനങ്ങളെയും കവച്ചു വെയ്ക്കും.