Sunday, October 24, 2010

ഹൃദയങ്ങള്‍

ഒരു ദിവസം രാത്രി, കുമാരി കുമാരനോടു കുമാരന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സംഭവമേതെന്നു ചോദിച്ചു. കുമാരന്‍ മറുപടി പറഞ്ഞു തുടങ്ങി.
'അതു ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിന്നെ കെട്ടുന്നതിനു മുന്‍പു നടന്ന സംഭവമാണ്.'
ഇതു കേട്ടപ്പോള്‍ കുമാരിയുടെ മുഖമൊന്നു വാടി. അതു ശ്രദ്ധിക്കാതെ കുമാരന്‍ തുടര്‍ന്നു.
'എന്റെ ഒരു സുഹൃത്ത്‌ ഒരു മൈനെര്‍ സര്‍ജറി കഴിഞ്ഞ് post operation icu -ല്‍ വിശ്രമിക്കുകയായിരുന്നു. എന്റെ മറ്റൊരു സുഹൃത്തും ഞാനും കൂടെ അവനെ കാണാന്‍ പോയി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഘു ഭക്ഷണവും അവനുവേണ്ടി ഞങ്ങള്‍ കരുതിയിരുന്നു. ഞങ്ങള്‍ അവനോടു കാര്യങ്ങള്‍ തിരക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. അവന്‍ അതു കഴിച്ചു തുടങ്ങി. ഞാന്‍ അരികിലുള്ള മെഡിക്കല്‍ ഉപകരണങ്ങളൊക്കെ ശ്രദ്ധിക്കുകയായിരുന്നു. പെട്ടെന്നു എന്റെ കൂടെ വന്ന സുഹൃത്തിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നതായി എന്റെ കണ്ണില്‍ പെട്ടു. അവന്‍ എങ്ങോട്ടാണ് നോക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. അപ്പോള്‍ അവിടെ ഒരമ്മ നാലോ അഞ്ചോ വയസ്സുള്ള മകനെയെടുത്തു ഉലാത്തുന്നത്‌ കണ്ടു. മകന്റെ രണ്ടു കൈയിലും പ്ലാസ്റ്ററിട്ടിട്ടുണ്ടായിരുന്നു. കാലിലും മുഖത്തു ചുണ്ടിനരികെ കവിളിലും മുറിവു വെച്ചുകെട്ടിയിരിക്കുന്നു. അവന്റെ മുഖം ക്ഷീണിച്ചു കാണപ്പെട്ടു. അവന്റെയും അമ്മയുടെയും കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. ആ അമ്മ എന്റെ കൂടെ വന്ന സുഹൃത്തിനെ ശ്രദ്ധിക്കുന്നതായി ഞാന്‍ കണ്ടു. വേദനയോടെയുള്ള ഒരു മന്ദഹാസം അവരുടെ മുഖത്തു വിരിഞ്ഞു. എന്റെ സുഹൃത്തിനു തീരെ അപരിചിതരായ ആ അമ്മയും മകനും സഹാനുഭൂതിയുണര്‍ത്തിയ എന്റെ സുഹൃത്തിന്റെ ഹൃദയവും അതു മനസ്സിലാക്കിയ ആ അമ്മയുടെ ഹൃദയവും ഞാന്‍ കണ്ടു. ആ നിമിഷം ഏറ്റവും ഉദാത്തമായി എനിക്കു തോന്നി.'

ഇതു കേട്ടു കിടന്ന കുമാരിയുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നതായി കുമാരന്‍ കണ്ടു.

No comments:

Post a Comment