Saturday, October 2, 2010

അഞ്ചു വികൃതികള്‍

കാണാന്‍ രസമുള്ള കാഴ്ചകള്‍ ഈയിടെയായി കാണാറേയില്ലെന്ന് കണ്ണുകള്‍ പരാതി പറഞ്ഞു. അവനു ദേഷ്യമാണ് വന്നത്. കണ്‍പോളകള്‍ അവന്‍ മുറുക്കെ അടച്ചു. അപ്പോള്‍, കേള്‍ക്കാനിമ്പമുള്ളതൊന്നും കേള്‍ക്കാറേയില്ലെന്നായി ചെവികള്‍. ഒട്ടും അമാന്തിക്കാതെ തന്റെ ചെറുവിരലുകള്‍ അവന്‍ ചെവിയില്‍ തിരുകി. അങ്ങനെ അല്പമൊന്നാശ്വസിച്ചിരിയ്ക്കെ, മൂക്ക് അതിന്റെ ദ്വാരങ്ങള്‍ വികസിപ്പിച്ചുകൊണ്ട്‌ 'എന്നുമുള്ള പൂക്കളുടെ സുഗന്ധം എവിടെ.. എവിടെ..' എന്നു തിരഞ്ഞു തുടങ്ങി. കുറച്ചു നേരത്തെയ്ക്കെങ്കിലും ആശ്വാസം കൊതിച്ചുകൊണ്ട് അവന്‍ ധാരാളം ശ്വാസം ഉള്ളിലേയ്ക്കെടുത്തു, പതിയെ ഉച്ച്വസിച്ചുകൊണ്ടിരുന്നു. അസംതൃപ്തരായ രസമുകുളങ്ങളെ വഹിച്ച് വായില്‍ ഉഴറി നടക്കുന്ന നാവിനെ അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത്. ഒരു നിമിഷനേരത്തേയ്ക്ക്‌ പുറത്തേയ്ക്കു വന്ന നാവിനെ അവന്‍ തന്ത്രപൂര്‍വ്വം പല്ലുകളാല്‍ കടിച്ചു പിടിച്ചു. അപ്പോഴേയ്ക്കും, ഒരു സ്നേഹസ്പര്‍ശത്തിനായി അവന്റെ ത്വക്ക് കരഞ്ഞു തുടങ്ങിയിരുന്നു. ദേഹമാസകലം വിയര്‍പ്പായി പടര്‍ന്ന കണ്ണുനീര്‍ എന്തു ചെയ്യണമെന്നറിയാതെ അവന്‍ വിഷമിച്ചു നിന്നുപോയി.

No comments:

Post a Comment