Friday, September 2, 2011

ഓണമാണുണ്ണീ... (പുതുക്കിയത്)

ഓണക്കാലമായിട്ടും ഉത്സാഹമില്ലാതെ കിടന്നുറങ്ങുന്ന ഉണ്ണിയോട് അമ്മ: (കഴിഞ്ഞ ഓണത്തിനു എഴുതിത്തുടങ്ങിയത് ഈ ഓണക്കാലത്ത് മുഴുമിക്കുന്നു. അധികമൊന്നും സംസാരിക്കാത്ത അമ്മ വളരെക്കുറച്ചേ ഉണ്ണിയോട് പറഞ്ഞുള്ളൂ.)

ഓണമാണുണ്ണീയുറങ്ങാതെ
ഓടിക്കളിച്ചു രസിച്ചാട്ടെ.
തകര്‍ത്തലയ്ക്കും മഴപോയി
പൂവും നിറവും വന്നല്ലോ.

ഓണപ്പൂക്കളമിട്ടില്ലേലും,
ഓണപ്പാട്ടുകള്‍ പാടീല്ലേലും
ഓടിച്ചെന്നാമ്മൈതാനത്ത്
കൂട്ടുകാരൊപ്പം കളിച്ചാട്ടെ.

ചിന്നും ചിങ്ങമഴകൊണ്ട്
ചിന്തയേതുമില്ലാതെ
നിന്റെ കൈകാല്‍ കുഴയുവോളം
ഓടിത്തിമിര്‍ത്തു രസിച്ചാട്ടെ.

എന്റെ നെഞ്ചിന്‍തുടിപ്പുവിട്ട്
നീ പറന്നകലുമ്പോള്‍,
ഈ കളിയും ചിരിയുമെല്ലാം
നിന്റെ കാലിനു ശക്തിയേകും.

നിന്നെക്കുറിച്ചെന്റെ സ്വപ്നമെല്ലാം
നിന്റെ സ്വപ്‌നങ്ങള്‍ മാത്രമാണ് ;
അതിന്റെ പൂവും തളിരുമെല്ലാം
നിന്മനസ്സില്‍ വിടരേണ്ടതും.

ഓണമാണുണ്ണീയുറങ്ങാതെ,
ഓരോന്നോര്‍ത്തുകിടക്കാതെ,
ഓര്‍മ്മകള്‍ പേറി നടക്കാതെ,
ഓടിക്കളിച്ചു രസിച്ചാട്ടെ!

No comments:

Post a Comment