Saturday, September 11, 2010

ഇന്നലെ നടന്ന ഒരു സംഭവത്തില്‍ കുമാരനുള്ള പങ്ക്

പേര് പഴയതാണെങ്കിലും കുമാരന്‍ യൌവനതീഷ്ണനാണ്. വലിയ ധൈര്യശാലിയായ കുമാരന് ഒരു പൂച്ചയെപ്പോലും പേടിയില്ല. അതില്‍ അഭിമാനം മാത്രമല്ല അല്പം അഹങ്കാരം കൂടിയുണ്ട്, കുമാരന്.

കുമാരനെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ ദിവസം സംഭവബഹുലമായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതും, നട്ടുച്ചയ്ക്ക് നടന്നതുമായ സംഭവമിതാണ് : കുമാരന്‍ ഉച്ച സമയത്ത് കോഴിക്കോട് നഗരത്തിലെ ഒരു പ്രധാനപ്പെട്ട ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ മുന്‍പില്‍ ചെറിയ ഒരു ആള്‍കൂട്ടം - ആറേഴു പേര്‍ കാണും. നടുവിലായി ഒരാള്‍ ഫുട്പാത്തില്‍ വീണു കിടക്കുന്നു. ലുങ്കിയും ഷര്‍ടുമാണ് വേഷം. മേല്‍ച്ചുണ്ട് അല്പം പൊട്ടുകയും വീങ്ങുകയും ചെയ്തിട്ടുണ്ട്. കൈകളിലും വസ്ത്രങ്ങളിലും ചളി പറ്റിയിട്ടുണ്ട്. വെയിലിനു നല്ല ചൂടുമുണ്ട്. ഒരാള്‍ ഒരു കുപ്പിയിലെ വെള്ളം അയാളുടെ വായിലേയ്ക്ക് ഒഴിച്ചു കൊടുത്തു. അതു അയാള്‍ക്ക്‌ അല്പം ഉണര്‍വ് നല്‍കിയെന്നു തോന്നുന്നു. അയാള്‍ വേദനയാലെന്നോണം ശബ്ദമുണ്ടാക്കുകയും ചരിഞ്ഞു കിടക്കുകയും ചെയ്തു.

കുമാരന്‍ അടുത്തു നിന്നയാളോട് കാര്യം തിരക്കി. രാവിലെ മുതലേ അയാളവിടെ കിടക്കുകയായിരുന്നെന്നു അവനറിഞ്ഞു. അപ്പോള്‍ കുമാരന്‍ പോലീസിനെ വിവരമറിയിക്കുന്നത് നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. അതു കേട്ട ഒരാള്‍ വെറുതെ റിസ്ക്‌ എടുക്കേണ്ട എന്നു അവനെ ഉപദേശിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍ക്ക് നേരിടേണ്ടി വന്ന ഭവിഷ്യത്തുകളെ പറ്റി പത്രത്തില്‍ വന്ന വാര്‍ത്തയാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയത്. ഇനിയുമൊരാള്‍, പോലീസിനെ സംഭവത്തിലേയ്ക്ക് വലിച്ചിഴച്ചാലത്തെ അപകട സാധ്യത വിവരിച്ചു. എന്നാല്‍ ഒരു പൂച്ചയെപ്പോലും ഭയമില്ലാത്ത കുമാരനുണ്ടോ പോലീസിനെ ഭയം? ഉടനെ തന്നെ കുമാരന്‍ തന്റെ മൊബൈലില്‍ നിന്നു 100 - ലേയ്ക്ക് വിളിച്ചു. അപ്രതീക്ഷിതമായി മറ്റെയറ്റത്ത് ഒരു കിളിനാദം. കുമാരന്‍ കാര്യം പറഞ്ഞു. സംഭവമെവിടെയാണെന്നു അവര്‍ അന്വേഷിച്ചു. കുമാരന് കൃത്യമായി സ്ഥലം പറയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അടുത്തു നിന്നയാള്‍ കുമാരനെ അടുത്തുള്ള കെട്ടിടത്തിലെ ബാര്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു. കുമാരന്‍ അതു അടയാളമായി പറഞ്ഞു. ഉടനെത്തന്നെ പോലീസിനെ അറിയിക്കാമെന്ന് പറഞ്ഞ് മറ്റെയറ്റത്ത് കോള്‍ നിര്‍ത്തി.

അപ്പോഴേയ്ക്കും കുമാരന് അവിടെ നായകസ്ഥാനം ലഭിച്ചിരുന്നു. കുമാരന്‍ വീണു കിടന്നയാളെ വെയിലത്ത് നിന്നു തണലിലേക്ക്‌ മാറ്റി കിടത്താന്‍ ശ്രമിച്ചു.  അപ്പോള്‍ അവനെക്കാള്‍ പ്രായം കുറഞ്ഞ എന്നാല്‍ അവനെപ്പോലെ തന്നെ  യൌവനതീഷ്ണരായ മൂന്നു പേര്‍ അവനെ സഹായിക്കാന്‍ മുന്നോട്ടു വന്നു. അവര്‍ അയാളെ പിടിച്ചു തണലിലേക്ക്‌ മാറ്റിക്കിടത്തി.

പെട്ടെന്നു ഒരാള്‍ അങ്ങോട്ട്‌ വരികയും വീണു കിടന്നയാളോട് സംസാരിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. തണലിലെത്തിയപ്പോഴെയ്ക്കും അയാളുടെ സ്ഥിതി കുറച്ചു കൂടെ മെച്ചപ്പെട്ടിരുന്നു. അയാള്‍ പതിയെ സംസാരിച്ചു തുടങ്ങി. തമിഴിലായിരുന്നു സംസാരം. അല്പസ്വല്പം തമിഴറിയാവുന്ന കുമാരന്‍ അപ്പോള്‍ അവിടെ വന്നയാളുമായ് സംസാരിച്ചു. വീണു കിടക്കുന്നയാളുടെ പരിചയക്കാരനായിരുന്നു അയാള്‍. സംസാരത്തില്‍ നിന്നും മദ്യമായിരുന്നു വില്ലന്‍ എന്നു കുമാരന് മനസ്സിലായി.

കുമാരന്‍ തിരക്കില്‍ നിന്നും അല്പം മാറി നിന്നു. വീണുകിടന്നയാളെ തണലിലേക്ക്‌  മാറ്റി കിടത്താന്‍ സഹായിച്ച മൂന്നു പേരും അവനെ സമീപിച്ചു. അതിലൊരുവന്‍ കുമാരന്റെ കൈ പിടിച്ചു നന്ദി പറഞ്ഞു. അവന്റെ കണ്ണുകളിലെ അതിരറ്റ സന്തോഷം കുമാരന്‍ ശ്രദ്ധിച്ചു. അവനെന്തിന് ഇത്രയധികം സന്തോഷിയ്ക്കുകയും തന്നോടു നന്ദി പറയുകയും ചെയ്യുന്നു? ബാല്യം കൈവിടാത്ത അവരിലെ സന്തോഷം കുമാരനിലെയ്ക്കും പടര്‍ന്നു. അവര്‍ സന്തോഷത്തോടെ പിരിഞ്ഞു. അപ്പോഴും പോലീസ് എത്തിയിട്ടുണ്ടായിരുന്നില്ല.

ഒരു നല്ല കാര്യം ചെയ്യുന്നതിനോടനുബന്ധിച്ചു ഉണ്ടാകാവുന്ന ഏറ്റവും മോശപ്പെട്ട കാര്യം നല്ലതു ചെയ്യുന്നു എന്ന വിചാരമാണെന്ന് ഏതോ ബ്ലോഗ്ഗര്‍ എഴുതിവെച്ചത് കുമാരന്റെ മനസ്സില്‍ ഓടിയെത്തി. ആ വിചാരം എങ്ങനെ ഒഴിവാക്കാം എന്നു ചിന്തിച്ച് കുമാരന്‍ പിന്നെയും ഫുട്പാത്തിലൂടെ നടന്നു.   

No comments:

Post a Comment