ആകാശത്തിന്റെ അതിരുകളിലൊന്നിൽ ഞാനൊരു ഞാലിപ്പൂവൻ വാഴത്തൈ നട്ടു. നൂറ്റാണ്ടുകളെടുത്ത് അത് കുലച്ചു. കുല മൂക്കാൻ അത്രത്തോളം കാലം പിന്നെയുമെടുത്തു. കുല വെട്ടി. കോടിക്കണക്കിന് പഴങ്ങളുണ്ടായിരുന്നു കുലയിൽ. എന്റെ മുടിയിഴകൾ കുറച്ച് പിഴുത് ഏച്ചുകെട്ടി കുല ഞാൻ ചന്ദ്രനിൽ കെട്ടിത്തുക്കിയിട്ടു. പുക കൊള്ളിയ്ക്കണമല്ലോ. ഞാനൊരു കാടു കത്തിച്ചു. ചന്ദ്രന്റെ സ്ഥാനം മാറി മാറി വരുന്നതിനാൽ കുറെ കാടുകൾ കത്തിക്കേണ്ടി വന്നു. ഒടുവിൽ കുല പഴുത്തു. രണ്ടു പഴങ്ങൾ ചന്ദ്രനു കൊടുത്തു. ബാക്കിയുള്ളതിൽ പകുതി നക്ഷത്രങ്ങൾക്ക് കൊടുത്തു. ബാക്കി ഞാൻ കഴിച്ചു.
ഒരുവിധം വയറു നിറഞ്ഞപ്പോൾ ഞാനുറങ്ങാൻ തീരുമാനിച്ചു. വലതുകാൽ പശ്ചിമഘട്ടത്തിലും, ഇടതുകാൽ പൂർവഘട്ടത്തിലും, തല സത്പുരയിലും കഴുത്ത് വിന്ധ്യയിലും താങ്ങിനിർത്തി. അരഭാഗത്തിന് താങ്ങൊന്നും കിട്ടിയില്ല. കൈ തലഭാഗത്തേക്കുയർത്തി ഹിമാലയൻ നിരകളിൽ നിന്നും ഏതോ ഒരു പർവതം പിഴുതെടുത്ത് അരഭാഗത്ത് ഘടിപ്പിച്ചു. അത് മഞ്ഞുപർവതമായിരുന്നു. വല്ലാത്ത തണുപ്പ്.ഒരുപാട് മരങ്ങളിൽ നിന്ന് ഇലകൾ ഊർന്നെടുത്ത് അതിന്റെ മുകളിൽ വെച്ചു. തണുപ്പിന് അല്പം ആശ്വാസം ലഭിച്ചു. അങ്ങനെ ഞാൻ സുഖകരമായ ഒരു ഉറക്കത്തിലേക്ക് വഴുതിവീണു.
നൂറ്റാണ്ടുകളൊരുപാട് കഴിഞ്ഞുകാണും. വല്ലാത്ത ഒരു അസ്വസ്ഥത തോന്നിയപ്പോഴാണ് കണ്ണു തുറന്നത്. അത്ഭുതം കൊണ്ടുഞാൻ അന്ധാളിച്ചുപോയി. ഒരു ഉറുമ്പ് എന്റെ ഒരു മുടിയിഴയിൽ പിടിച്ച് തലഭാഗത്തേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നു. എന്റെ കൈകളും കാലുകളും എന്റെ മുടിയിഴകൾ കൊണ്ട് കെട്ടിയിട്ടുണ്ട്. സത്പുരയുടെ താഴ്വാരത്തിലൂടെ ഉറുമ്പെന്നെ വലിച്ചുകൊണ്ടുപോയി. അങ്ങനെ ഒരു ഗ്രാമത്തിലെത്തി. അവിടെ ഒരു ചെറിയ പെൺകുട്ടിയും ഒരു ചെറിയ ആൺകുട്ടിയും ചോറും കറിയും വെച്ച് കളിക്കുകയായിരുന്നു. കറി വെക്കാൻ വെച്ച സോഡാമൂടിയിലെ വെള്ളത്തിൽ ഉറുമ്പെന്നെ വലിച്ചുകൊണ്ടിട്ടു. അങ്ങനെ ഞാനും ഉറുമ്പും മുങ്ങിമരിച്ചു. മരിക്കുമ്പോൾ ഞാനെന്റെ തള്ളവിരലുകൾ ഉള്ളംകൈയിലേക്ക് ചേർത്തുവെച്ച് മറ്റുവിരലുകളാൽ ചുറ്റിപിടിച്ചിരുന്നു. പെൺകുട്ടി വിളിച്ചു പറഞ്ഞു: 'ടോ, വീട്ടുകാരാ, കുറച്ച് വെള്ളം കൊണ്ടുവാ. കറിവെക്കാൻ വെച്ച വെള്ളത്തിൽ ഒരു ഉറുമ്പും ഒരു പ്രാണിയും ചത്തു കിടക്കുന്നു.' വീട്ടുകാരൻ ഒരു ചിരട്ടയുമായി വെള്ളമെടുക്കാൻ പോയി. വീട്ടുകാരി ഒരു ചുള്ളിക്കമ്പെടുത്ത് രണ്ടു കുഴി കുഴിച്ച്, അതിലൊന്നിൽ ഉറുമ്പിനെയും മറ്റേതിൽ എന്നെയും വച്ചു. അതിനുശേഷം അവളുടേതായ ഒരു മന്ത്രം ചൊല്ലുകയും മൂന്നുതവണ ഞങ്ങളുടെ കുഴികൾക്കുമുകളിൽ മണ്ണുവിതറുകയും ചെയ്തു. അത്ഭുതാവഹവും മധുരോദാരവുമായ ആ മന്ത്രം കേട്ട് എനിക്ക് ആത്മശാന്തി ലഭിച്ചു. അവൾ കുഴികൾ മൂടി. വീട്ടുകാരൻ കൊണ്ടുവന്ന വെള്ളത്തിൽ കുറച്ചെടുത്ത് കുഴികൾക്കു മുകളിൽ തളിക്കുകയും ബാക്കിയുപയോഗിച്ച് കറി വെക്കുകയും ചെയ്തു.
ഒരുവിധം വയറു നിറഞ്ഞപ്പോൾ ഞാനുറങ്ങാൻ തീരുമാനിച്ചു. വലതുകാൽ പശ്ചിമഘട്ടത്തിലും, ഇടതുകാൽ പൂർവഘട്ടത്തിലും, തല സത്പുരയിലും കഴുത്ത് വിന്ധ്യയിലും താങ്ങിനിർത്തി. അരഭാഗത്തിന് താങ്ങൊന്നും കിട്ടിയില്ല. കൈ തലഭാഗത്തേക്കുയർത്തി ഹിമാലയൻ നിരകളിൽ നിന്നും ഏതോ ഒരു പർവതം പിഴുതെടുത്ത് അരഭാഗത്ത് ഘടിപ്പിച്ചു. അത് മഞ്ഞുപർവതമായിരുന്നു. വല്ലാത്ത തണുപ്പ്.ഒരുപാട് മരങ്ങളിൽ നിന്ന് ഇലകൾ ഊർന്നെടുത്ത് അതിന്റെ മുകളിൽ വെച്ചു. തണുപ്പിന് അല്പം ആശ്വാസം ലഭിച്ചു. അങ്ങനെ ഞാൻ സുഖകരമായ ഒരു ഉറക്കത്തിലേക്ക് വഴുതിവീണു.
നൂറ്റാണ്ടുകളൊരുപാട് കഴിഞ്ഞുകാണും. വല്ലാത്ത ഒരു അസ്വസ്ഥത തോന്നിയപ്പോഴാണ് കണ്ണു തുറന്നത്. അത്ഭുതം കൊണ്ടുഞാൻ അന്ധാളിച്ചുപോയി. ഒരു ഉറുമ്പ് എന്റെ ഒരു മുടിയിഴയിൽ പിടിച്ച് തലഭാഗത്തേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നു. എന്റെ കൈകളും കാലുകളും എന്റെ മുടിയിഴകൾ കൊണ്ട് കെട്ടിയിട്ടുണ്ട്. സത്പുരയുടെ താഴ്വാരത്തിലൂടെ ഉറുമ്പെന്നെ വലിച്ചുകൊണ്ടുപോയി. അങ്ങനെ ഒരു ഗ്രാമത്തിലെത്തി. അവിടെ ഒരു ചെറിയ പെൺകുട്ടിയും ഒരു ചെറിയ ആൺകുട്ടിയും ചോറും കറിയും വെച്ച് കളിക്കുകയായിരുന്നു. കറി വെക്കാൻ വെച്ച സോഡാമൂടിയിലെ വെള്ളത്തിൽ ഉറുമ്പെന്നെ വലിച്ചുകൊണ്ടിട്ടു. അങ്ങനെ ഞാനും ഉറുമ്പും മുങ്ങിമരിച്ചു. മരിക്കുമ്പോൾ ഞാനെന്റെ തള്ളവിരലുകൾ ഉള്ളംകൈയിലേക്ക് ചേർത്തുവെച്ച് മറ്റുവിരലുകളാൽ ചുറ്റിപിടിച്ചിരുന്നു. പെൺകുട്ടി വിളിച്ചു പറഞ്ഞു: 'ടോ, വീട്ടുകാരാ, കുറച്ച് വെള്ളം കൊണ്ടുവാ. കറിവെക്കാൻ വെച്ച വെള്ളത്തിൽ ഒരു ഉറുമ്പും ഒരു പ്രാണിയും ചത്തു കിടക്കുന്നു.' വീട്ടുകാരൻ ഒരു ചിരട്ടയുമായി വെള്ളമെടുക്കാൻ പോയി. വീട്ടുകാരി ഒരു ചുള്ളിക്കമ്പെടുത്ത് രണ്ടു കുഴി കുഴിച്ച്, അതിലൊന്നിൽ ഉറുമ്പിനെയും മറ്റേതിൽ എന്നെയും വച്ചു. അതിനുശേഷം അവളുടേതായ ഒരു മന്ത്രം ചൊല്ലുകയും മൂന്നുതവണ ഞങ്ങളുടെ കുഴികൾക്കുമുകളിൽ മണ്ണുവിതറുകയും ചെയ്തു. അത്ഭുതാവഹവും മധുരോദാരവുമായ ആ മന്ത്രം കേട്ട് എനിക്ക് ആത്മശാന്തി ലഭിച്ചു. അവൾ കുഴികൾ മൂടി. വീട്ടുകാരൻ കൊണ്ടുവന്ന വെള്ളത്തിൽ കുറച്ചെടുത്ത് കുഴികൾക്കു മുകളിൽ തളിക്കുകയും ബാക്കിയുപയോഗിച്ച് കറി വെക്കുകയും ചെയ്തു.

No comments:
Post a Comment