Wednesday, August 10, 2016

മണ്ണാച്ഛൻ

എന്റെ മുറിയിൽ ഒരു മണ്ണാച്ഛൻ ഉണ്ടായിരുന്നു. അത് മുറിയുടെ മൂലയ്ക്ക് വല കെട്ടുകയും ചെറിയ പ്രാണികളെയും മറ്റും പിടിച്ച് തിന്നുകയും ചെയ്തുപൊന്നു. ഒരു ദിവസം വെറുതെ കിടക്കുമ്പോൾ ഞാൻ ആ മണ്ണാച്ഛനെ കണ്ടു. എനിക്കതിനോട് അതിയായ സഹാനുഭൂതി തോന്നി. എനിക്കത് എന്തൊരു വലിയ സേവനമാണ് ചെയ്യുന്നത്! ചെറിയ പ്രാണികൾ ഒരുപാടുള്ള സ്ഥലമാണ് എന്റേത്. അവയിൽ മുറിയിലെത്തുന്ന വിരുതന്മാരെ നിയന്ത്രിക്കുന്നതിൽ ആ മണ്ണാച്ഛൻ ചെറുതല്ലാത്ത പങ്കു വഹിച്ചിരുന്നു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ വലത്തെ തുടയിൽ എന്തോ കടിച്ച ഒരു കല, നല്ല ചൊറിച്ചിലും. പതിയെ പതിയെ ആ കലയുടെ ചുറ്റിലും കുത്തുകുത്തായി ചിണർത്തു പൊന്തി. 'മണ്ണാച്ഛനാണ്, വേഗം പോയ് ഡോക്ടറെ കാണിക്ക്', വീട്ടുകാർ പറഞ്ഞു. ഞാൻ പോയി ഒരു ആയുർവേദ ഡോക്ടറെ കണ്ടു. 'മണ്ണാച്ഛനാണ്, കുറച്ച് കൂടിയ ഇനമാണ്. പതിനാല് പൊതി കഷായം എഴുതുന്നുണ്ട്. നല്ല കയ്പുണ്ടാകും. കുറച്ച് കൽക്കണ്ടവും വാങ്ങിക്കോളൂ.' ഞാൻ കഷായവും കൽക്കണ്ടവും വാങ്ങി വീട്ടിലെത്തി. മുറിയിൽ കയറിയപ്പോൾ ആ മണ്ണാച്ഛനുണ്ട് സുഖമായി വലയിൽ ഇരിക്കുന്നു. ഞാനൊരു ചൂലെടുത്ത് അതിനെ അടിച്ചു കൊന്നു. അന്നത്തെ ഉറക്കം അത്ര സുഖകരമായിരുന്നില്ല. അത് ചൊറി, കയ്പ്, പ്രാണികൾ, കുറ്റബോധം ഇവയിലേതൊക്കെകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല.

No comments:

Post a Comment