Wednesday, December 30, 2015

രോഗാതുരനായ കുമാരൻ


കുമാരന് വരാത്ത രോഗങ്ങളില്ല. ഉദാഹരണത്തിന്, ഒരു ഒഴിവു ദിവസം കുമാരനും കുമാരിയും തമ്മിൽ നടന്ന സംഭാഷണം കേട്ടു നോക്കൂ.

"എന്തു പറ്റി?"
"ഭയങ്കര ക്ഷീണം."
"എന്താ കാര്യം?"
"ബ്ലഡ്‌ കാൻസർ."
"കൂടുതലുണ്ടോ?"
"ഹമ്.."
"ഡോക്ടറെ കാണണ്ടേ?"
"കാണണം."
"എന്നാൽ പോകാം. വാ.."
"ഇപ്പൊ വേണ്ട."
"അതെന്താ?"
"എത്രത്തോളം പൊകുമെന്ന് നോക്കാലോ."
"ഓ..ശരി."

ഇങ്ങനെ ഏതെങ്കിലും ഒരു അസുഖമുണ്ടെന്ന വിചാരം കുമാരന് ഒരാഴ്ചയോളം നീണ്ട് നില്ക്കും. അതു കഴിഞ്ഞാൽ മറ്റെന്തെങ്കിലും അസുഖമായിരിക്കും. കണ്ണിന് ചെറിയൊരു വേദന വന്നപ്പോൾ കുമാരൻ പറഞ്ഞത് തനിക്ക് ഗ്ലോക്കോമയാണെന്നാണ്. ഇങ്ങനെ ഒരു കാരണവുമില്ലാതെ കുമാരന് വന്ന രോഗങ്ങളാണ് കിഡ്നി സ്റ്റോണ്‍, ഹെർണിയ, ഹൃദയ വാൽവിലെ ദ്വാരം, അപ്പെന്റിസൈറ്റിസ്, ബ്രെയിൻ ട്യൂമർ, വെള്ളപ്പാണ്ട്, സെർവിക്കൽ സ്പോണ്ടേലോസിസ് തുടങ്ങിയവ. ചില രോഗങ്ങളുടെ പേരുപോലും ശരിയായ് പറയാനറിയാത്ത കുമാരനെ പകുതി ഡോക്ടറായ കുമാരി തിരുത്തും. ആദ്യമൊക്കെ രോഗമൊന്നുമില്ലെന്ന് കുമാരി പറയാറുണ്ടായിരുന്നു. എന്നാൽ കുമാരൻ അതൊരിക്കലും സമ്മതിച്ചു കൊടുത്തിരുന്നില്ല. പിന്നെപിന്നെ മുകളിൽ കൊടുത്ത പോലെയാണ് കുമാരി പ്രതികരിക്കാറ്.

തനിക്ക് രോഗമാണെന്ന് എപ്പോഴം പറഞ്ഞിരുന്ന നല്ല ആരോഗ്യവതിയായ ഒരു മുത്തശ്ശി കുമാരനുണ്ടായിരുന്നു. കുമാരൻ കുഞ്ഞായിരുന്നപ്പോൾ ആ മുത്തശ്ശി കുമാരന്റെ വീട്ടിൽ വന്ന് കുറച്ചു കാലം താമസിച്ചു. ചിലപ്പോൾ കുമാരന്റെ അച്ഛൻ തീരെ നിർദോഷകരമായ ഏതെങ്കിലും അരിഷ്ടം മുത്തശ്ശിക്ക് വാങ്ങിക്കൊടുക്കും. മരുന്നെന്ന് പറഞ്ഞാൽ മുത്തശ്ശിക്ക് ജീവനായിരുന്നു. ആയുർവേദമാണോ അലോപ്പതിയാണോ എന്നൊന്നും നോട്ടമില്ല. തൊണ്ണൂറ് വയസ്സ് കഴിഞ്ഞാണ് ആ മുത്തശ്ശി മരിച്ചത്. ആ മുത്തശ്ശിയുടെ സ്വഭാവമാണ് കുമാരന് എന്ന് കുമാരന്റെ അമ്മ എപ്പോഴും പറയും. ആ മുത്തശ്ശിയെ കുമാരിയും കണ്ടിട്ടുണ്ട് (ബന്ധുക്കളായ കുമാരനും കുമാരിയും പ്രേമിച്ച് കല്യാണം കഴിച്ച കഥ ഞാൻ പറഞ്ഞതല്ലേ?). അതിനാൽ അമ്മായിയമ്മയ്ക്കും മരുമകൾക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്.

ചില വിശദാംശങ്ങൾ ഇനിയും ലഭ്യമല്ലാത്തതിനാൽ, കുമാരന്റെ ഈ സ്വഭാവം ബുദ്ധിമതിയായ കുമാരി മാറ്റിയെടുത്ത സംഭവബഹുലമായ കഥ പിന്നെയെപ്പോഴെങ്കിലും പറയാമെന്ന് വിചാരിക്കുന്നു.

No comments:

Post a Comment