Saturday, December 12, 2015

പഴയ രീതിയിലുള്ള ഒരു പ്രണയലേഖനം

ഞാൻ കുമാരന്റെയും കുമാരിയുടെയും വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ രണ്ടുപേരും കൂടെ ഒരു കടലാസിനു വേണ്ടി പിടിവലി നടത്തുന്നതാണ് കണ്ടത്.

ഞാൻ: "എന്താ രണ്ടുപേരും കൂടെ രാവിലെത്തന്നെ?"
കുമാരൻ: "പ്രത്യേകിച്ചൊന്നുമില്ല."
കുമാരി: "പ്രത്യേകിച്ചുണ്ട്."
ഞാൻ: "എന്നാൽ ഞാനും കേൾക്കട്ടെ. എന്താ ആ കടലാസ്?"
കുമാരി: "കുമാരൻ എനിക്കയച്ച ആദ്യ പ്രണയലേഖനം!"
ഞാൻ: "എന്താ കുമാരാ, അപ്പറഞ്ഞത് ശരിയാണോ?"
കുമാരൻ: "ആർക്കും ഒരബദ്ധമൊക്കെ പറ്റില്ലേ?"
കുമാരി: "അബദ്ധം! എനിയ്ക്കാകെ അയച്ച ഒരു പ്രണയലേഖനമാണ്‌. അതിനുശേഷം ഇത്രത്തോളം സ്നേഹത്തോടെ സംസാരിച്ചിട്ടുപോലുമില്ല."

അപ്പോഴേക്കും കുമാരി അത് കൈക്കലാക്കി എനിക്കുതന്നു. ഞാനത് ഉച്ചത്തിൽ വായിച്ചു:

"എന്റെ എത്രയും പ്രിയപ്പെട്ട, എല്ലാമെല്ലാമായ കുമാരി,
ഞാന്‍ നിന്നെ പ്രേമിക്കുന്നു - അഗാധവും തീവ്രവുമായ്. ഇത് വളരെ അടിസ്ഥാനപരവും വ്യക്തവുമായ ഒരു വസ്തുതയാണ്. നിന്റെ ഹൃദയം മിടിക്കുമ്പോള്‍ എന്നില്‍ രക്തം ഒഴുകുന്നതരത്തില്‍ എന്റെ ഹൃദയം നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. എന്റെ ജീവതാളമിപ്പോള്‍ ഒന്നായ്ച്ചേര്‍ന്ന ആ ഹൃദയമിടിപ്പുകളാണ്...

എന്റെ പൊന്നേ,
നിന്നോടുള്ള പ്രണയം പൂര്‍ണമായ്‌ സംവദിക്കാന്‍ എന്റെ വാക്കുകള്‍ അശക്തങ്ങളാണെന്ന് ഞാന്‍ കരുതുന്നു. വാക്കുകള്‍ പ്രവൃത്തികളിലേക്കും പ്രവൃത്തികള്‍ കൂടിച്ചേരലുകളിലേക്കും വഴിതുറക്കുന്ന, വരാന്‍ പോകുന്ന സുന്ദര നാളുകളില്‍ എന്റെ പ്രണയം നിന്നിലേക്ക്‌ ഒരു കവിത പോലെ ഒഴുകുമെന്നും ഞാന്‍ കരുതുന്നു...

പ്രിയേ,
എന്റെ മനസ്സും ശരീരവും നിനക്കായ്‌ കാത്തിരിക്കുന്നു. നിന്റെ മനസ്സിലേയും ശരീരത്തിലേയും ഓരോ അംശത്തിലും എന്റെ പ്രണയം ചേര്‍ക്കാന്‍ എന്റെ ഹൃദയം വെമ്പുന്നു. തണുപ്പില്‍ പരസ്പരം ചൂടേകിയും, ചൂടില്‍ പരസ്പരം കുളിരേകിയും, കൈ കോര്‍ത്തുപിടിച്ച് ഇനിയുള്ള വഴിയില്‍ നമുക്കൊരുമിച്ചു നടക്കാം...

നിറഞ്ഞു തുളുമ്പുന്ന പ്രണയത്തോടെ,
കുമാരിയുടെ സ്വന്തം
<സൈന്‍>
കുമാരൻ"

അല്പം നാണത്തോടെ കുമാരിയും അതിൽക്കൂടുതൽ നാണത്തോടെ കുമാരനും ഇതു കേട്ടുനിന്നു.

ഞാൻ: "എന്താ കുമാരാ ഇത്. ഇങ്ങനെയാണോ പ്രണയലേഖനം എഴുതുന്നത്? ഒരു ഇരുപത് വർഷം മുൻപേ ഇത് അഡ്ജസ്റ്റ് ചെയ്യാം."
കുമാരൻ: "നാല് കൊല്ലം മുൻപാണ്." കുമാരൻ ന്യായീകരിക്കാൻ ശ്രമിച്ചു. കുമാരി ഊറിച്ചിരിച്ചു.
ഞാൻ: "കുമാരൻ ബഷീറിനെ ഒരുപാട് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു."
കുമാരൻ ഒന്നും പറഞ്ഞില്ല. അപ്പോൾ അവരുടെ കുഞ്ഞുവാവ മുട്ടിലിഴഞ്ഞ് വീട്ടിനകത്തുനിന്നും പുറത്തേയ്ക്ക് വന്നു. ജാള്യത മറയ്ക്കാൻ പാടുപെട്ട കുമാരൻ കുട്ടിയെ എടുത്ത് താലോലിച്ചു. 'അമ്മയോട് മിണ്ടണ്ട കെട്ടോ' എന്നൊക്കെ കുമാരൻ മകളോട് പറഞ്ഞെങ്കിലും അവൾ കുമാരിയ്ക്ക് നേരെ കൈനീട്ടി.

No comments:

Post a Comment