Tuesday, January 17, 2012

ദി കിഡ്നാപ്പ്ഡ് സെല്‍ഫ്

ഞാന്‍ എന്നെ തട്ടിക്കൊണ്ടുപോയി അജ്ഞാതമായ ഒരു സ്ഥലത്തെത്തിച്ചു. എന്നിട്ട് പോലീസിനെ വിളിച്ചിങ്ങനെ പറഞ്ഞു :
"ഞാന്‍ എന്നെ തട്ടിക്കൊണ്ടു പോയിരിക്കുകയാണ്. ഇന്നു രാത്രി എട്ടു മണിക്ക് മുന്‍പ് അഞ്ചു ലക്ഷം രൂപ തന്നാല്‍ മോചിപ്പിക്കാം."
"തന്നില്ലെങ്കില്‍?"
"എന്റെ പൊടി പോലും കാണില്ല."
"അതിരിക്കട്ടെ പണമെവിടെ എത്തിക്കണം?"
"ഞാന്‍ താമസിക്കുന്നതിന്റെ അടുത്തുള്ള പാലത്തിനു ചുവട്ടിലുള്ള കുമാരേട്ടന്റെ കടയില്‍ കൊടുത്താല്‍ മതി."
"അതിനു നിങ്ങള്‍ താമസിക്കുന്നതെവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ലല്ലോ."
"വിശദ വിവരങ്ങള്‍ ഞാന്‍ മെസ്സേജ് ചെയ്യാം. മൊബൈല്‍ നമ്പര്‍ പറയൂ."
ഞാന്‍ എന്റെ അഡ്രസ്സും പാസ്പോര്‍ട്ട് നമ്പറും ഫേസ്ബുക്ക് ഐ ഡി യും ചിരിക്കുന്ന ഒരു ഫോട്ടോയും  പോലീസിന് മെസ്സേജ് ചെയ്തു. പക്ഷെ പോലീസുകാര്‍ പൊതുവേ ബുദ്ധിമാന്മാരാണല്ലോ. എന്റെ മൊബൈല്‍ ഫോണ്‍ ട്രേസ്
ചെയ്യും. ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു, പുതിയ അജ്ഞാതമായ സ്ഥലത്തേക്ക് മാറി.

എട്ടു മണിയാവാറായി. എന്നെ തിരിച്ചറിയാതിരിക്കാനായി ആള്‍മാറാട്ട കിറ്റ് തുറന്നു വേഷം മാറി. വെളുത്ത താടിയും മുടിയും കീറിയ വസ്ത്രങ്ങളും ഒരു ഭാണ്ഡക്കെട്ടുമായിരുന്നു എന്റെ വേഷം. കുമാരേട്ടന്റെ കടയ്ക്കു മുന്‍പിലെത്തി. ഞാന്‍ ചുമച്ചു ചുമച്ചു ചോദിച്ചു:
"ആ വീട്ടില്‍ താമസിക്കുന്ന ബ്ലോഗ്ഗര്‍ ഇപ്പോള്‍ സ്ഥലത്തില്ലേ?"
"ഇന്നു രാവിലെ മുതല്‍ അയാളെ കാണാതായിരിക്കുകയാണ്. പോലീസ് വന്ന് അന്വേഷിച്ചിരുന്നു."
"പോലീസെന്തു പറഞ്ഞു?"
"വിവരമെന്തെങ്കിലും കിട്ടിയാല്‍ അറിയിക്കാന്‍ പറഞ്ഞു."
"വേറൊന്നും പറഞ്ഞില്ലേ?"
"ഇല്ല."

ഞാന്‍ തിരിച്ച് അജ്ഞാത സ്ഥലത്തേക്ക് നടന്നു. ഇനിയെന്തു ചെയ്യും? പൌരന്റെ ജീവന് വില കല്‍പ്പിക്കാത്ത ഭരണകൂടം! എന്റെ വിദ്യാഭ്യാസ ലോണ്‍ അടച്ചു തീര്‍ക്കാനുള്ള പണം മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ. എനിക്ക് എന്നോടുതന്നെയും ചില കടമകളുണ്ടല്ലോ. അല്ലെങ്കില്‍ എത്രയെങ്കിലും ചോദിക്കാമായിരുന്നു. ഞാന്‍ തിരിച്ച് അജ്ഞാത സ്ഥലത്തെത്തി. ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു. പോലീസിനെ വിളിച്ചു.
"ഞാന്‍ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ്. എന്നെ വന്നു രക്ഷിക്കൂ.."
"ആരാണ് നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്?"
"ഞാന്‍ തന്നെ."
"നിങ്ങളെവിടെയാണിപ്പോള്‍"
അതിനു മറുപടി പറയാന്‍ സമ്മതിക്കാതെ ഞാനെന്റെ വായ പൊത്തി, ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു. വീണ്ടും താവളം മാറി.

പുതിയ താവളത്തില്‍ ഞാനല്‍പ്പം വിശ്രമിച്ചു. പോലീസ് എങ്ങനെയായിരിക്കും ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുക? ഒന്നു കൂടെ കുമാരേട്ടന്റെ കടയില്‍ ചെന്നു നോക്കുക തന്നെ. ഞാന്‍ ആള്‍മാറാട്ട കിറ്റ് തുറന്ന് വീണ്ടും വേഷം മാറി. ഇത്തവണ ഒരു ഊശാന്‍ താടിയും എണ്ണ തേയ്ക്കാത്ത മുടിയും കണ്ണടയും മുഷിഞ്ഞ കുര്‍ത്തയും ജീന്‍സും ആയിരുന്നു വേഷം. പോക്കറ്റില്‍ മൂര്‍ച്ചയുള്ള ഒരു കത്തിയും കരുതി. കടയിലെത്തി ഒരു ചായ കുടിച്ച ശേഷം താടിയുഴിഞ്ഞു കൊണ്ട് കുമാരേട്ടനോട് ഇങ്ങനെ ചോദിച്ചു:
"ആ വീട്ടിലുള്ള ബ്ലോഗ്ഗര്‍ അവിടെയില്ലല്ലോ. എവിടെപ്പോയെന്നറിയാമോ?"
"അയാളെ രാവിലെ മുതല്‍ കാണാനില്ല. പോലീസ് അന്വേഷിക്കുന്നുണ്ട്."
"പോലീസ് ഇവിടെ വന്നിരുന്നോ?"
"ഒരു തവണ വന്നിരുന്നു."
ഞാന്‍ അവിടെ നിന്നും നിരാശനായി പതുക്കെ തിരിച്ചു നടന്നു. അടുത്തൊരു കുറ്റിക്കാട് കണ്ടു. ഉടന്‍ തന്നെ ഞാന്‍ എന്നെ ബലമായി അങ്ങോട്ട്‌ കൊണ്ടുപോയി, പോക്കറ്റില്‍ കരുതിയിരുന്ന കത്തിയെടുത്തു ആഞ്ഞു കുത്തി. അല്‍പ നിമിഷത്തിനുള്ളില്‍ ശ്വാസം നിന്നു. ഞാന്‍ എന്റെ ദേഹവുമെടുത്ത് നേരെ പോലീസ് സ്റ്റേഷനിലെത്തി. പോലീസിനോട് നടന്ന കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. പോലീസ് അതെല്ലാം ക്ഷമയോടെ കേട്ട ശേഷം ഒന്നും തന്നെ പറയാതെ എന്നെ വിട്ടയച്ചു.

അത്യന്തം നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ ഞാന്‍ ഏറെക്കുറെ സമാധാനത്തോടെ ജീവിക്കുന്നു. ഉള്ളിലുള്ള വേര്‍പിരിയലുകളും കൂടിച്ചേരലുകളും സംഘട്ടനങ്ങളും ഇല്ലാതാക്കാന്‍ കഠിനമായി ശ്രമിക്കുന്നതോടൊപ്പം കേന്ദ്ര ഗവര്‍മെന്റിന്റെ പണം കൊണ്ട് ദേശസാല്‍കൃത ബാങ്കിലെ ലോണ്‍ തിരിച്ചടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

No comments:

Post a Comment