Saturday, August 6, 2011

വിന്‍ വിനും തിരുവോണം ബമ്പറും

"പ്രതീക്ഷാ നിര്‍ഭരമായ ജീവിത വീക്ഷണവും യാദൃശ്ചികതയും മാത്രമാണ് ഭാഗ്യത്തിന്റെ വഴികാട്ടികള്‍. മറ്റൊരു രഹസ്യവുമതിലില്ല."
"എന്നാല്‍ യാദൃശ്ചികത തന്നെ രഹസ്യമയമല്ലേ?"
"ആയിരിയ്ക്കാം, മനുഷ്യസമൂഹത്തിനു പൊതുവായ് പൂര്‍ണമായ്‌ ബോധ്യമാകാത്ത കാര്യങ്ങളെല്ലാം രഹസ്യമാണെന്ന് കരുതുകയാണെങ്കില്‍."
"ഭാഗ്യത്തെപ്പറ്റി പറഞ്ഞപ്പോഴാണോര്‍ത്തത്, ഞാനും ഭാര്യയും തമ്മില്‍ ഇന്നലെയൊരു വഴക്കുണ്ടായി."
"എന്താ കാര്യം?"
"ഞാന്‍ ലോട്ടറി കാര്യത്തില്‍ കുറച്ചു താല്‍പ്പര്യമുള്ളവനാണെന്ന് നിനക്കറിയാമല്ലോ?"
"നന്നായറിയാം."
"200 രൂപയുടെ 5 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ടിക്കറ്റെടുക്കുന്ന കാര്യം ഞാന്‍ ഭാര്യയോട്‌ പറഞ്ഞു."
"എന്നിട്ടോ?"
"അവളതിനെ ശക്തിയായ് എതിര്‍ക്കുകയും ആ 200 രൂപയ്ക്ക് മകനെന്തെങ്കിലും വാങ്ങിച്ചു കൊടുത്താല്‍ മതിയെന്നും പറഞ്ഞു."
"എന്നിട്ടെന്തു തീരുമാനിച്ചു?"
"ഒന്നും തീരുമാനിച്ചില്ല. ഇപ്പോള്‍ മകനും അവളും ലോട്ടറി എടുക്കേണ്ടെന്നും ഞാന്‍ എടുക്കണമെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു."
"നിന്റെ മകന്‍ പക്ഷെ സംസാരിയ്ക്കാറായിട്ടില്ലല്ലോ?"
"ഇല്ല. അവന്‍ 'ള്ളേ' എന്ന് ശബ്ദമുണ്ടാക്കുന്നത് അവള്‍ക്കനുകൂലമായാണെന്നാണ്‌ അവള്‍ പറയുന്നത്."
"കൊള്ളാം. യാദൃശ്ചികമായാകണം, എന്റെ വീട്ടിലും ഇതുപോലൊരു സംഭവമുണ്ടായി."
"എന്തു സംഭവിച്ചു?"
"തിരുവോണം ബമ്പര്‍ എടുക്കാമെന്ന് ഭാര്യയും 20 രൂപ വിലയുള്ള ഒരു വിന്‍ വിന്‍ ടിക്കറ്റെടുത്താല്‍ മതിയെന്ന് ഞാനും. വഴക്ക് അല്‍പ്പം ഉച്ചത്തിലാണ്. അപ്പോള്‍ അഞ്ചാം ക്ലാസുകാരി മകള്‍ വന്ന് ഒരു നിര്‍ദേശം വെച്ചു. അപ്പോഴാണ്‌ അവളുടെ മുന്‍പില്‍ വെച്ചാണ് വഴക്കടിച്ചതെന്ന് ഞങ്ങള്‍ ഓര്‍ത്തത്‌."
"എന്തായിരുന്നു മകളുടെ നിര്‍ദേശം?"
"അവള്‍ എന്റെ കണ്ണട മൂക്കില്‍ വെച്ച ശേഷം അതിനു മുകളിലൂടെ ഞങ്ങളെ നോക്കിക്കൊണ്ട്‌ അല്‍പ്പം ഗൌരവത്തോടെ പറഞ്ഞു: 'നിങ്ങളിങ്ങനെ ശബ്ദമെടുത്താല്‍ എനിയ്ക്ക് പഠിയ്ക്കാന്‍ കഴിയില്ല. അതിനാല്‍ ഈ വഴക്ക് അവസാനിപ്പിക്കേണ്ട ആവശ്യം എന്റേതു കൂടിയാകുന്നു. എനിയ്ക്കൊരു നിര്‍ദേശമുണ്ട്.' 'ശരി, കേള്‍ക്കട്ടെ'യെന്നു ഞങ്ങള്‍. അവള്‍ തുടര്‍ന്നു: 'എന്റെ അഭിപ്രായത്തില്‍ ഒരു തിരുവോണം ബമ്പര്‍ ടിക്കറ്റിനേക്കാളും പത്ത് വിന്‍ വിന്‍ ടിക്കറ്റെടുക്കുന്നതായിരിയ്ക്കും നല്ലത്.' 'അതെങ്ങനെ', ഞാന്‍ ചോദിച്ചു. 'നിങ്ങളുടെ വഴക്ക് തീര്‍ക്കാന്‍ ഞാനൊരു നിര്‍ദേശം വെച്ചെന്നു മാത്രം. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.', എന്നു പറഞ്ഞവള്‍ പഠിയ്ക്കാന്‍ തുടങ്ങി. അപ്പോളെനിയ്ക്കൊരു ആശയം തോന്നി. ഞാന്‍ മകളെ പൊക്കിയെടുത്ത് ഭാര്യയെയും കൂട്ടി കംപ്യുട്ടര്‍ ഓണ്‍ ചെയ്ത് കേരള ലോട്ടറിയുടെ വെബ്സൈറ്റില്‍ നിന്ന് തിരുവോണം ബമ്പറിന്റെയും വിന്‍ വിന്‍ ലോട്ടറിയുടെയും സമ്മാന ഘടന ഡൌണ്‍ലോഡ് ചെയ്തു. മകള്‍ ഓടിപ്പോയി അവളുടെ പുതിയ കാല്ക്കുലേറ്റര്‍ എടുത്തു വന്ന് കണക്കു കൂട്ടാന്‍ തയ്യാറായിരുന്നു. ഭാര്യയാണെങ്കില്‍ ഒരു പേനയും കടലാസുമായി നിരീക്ഷണങ്ങളെഴുതാന്‍ തയ്യാറായി."
"നിങ്ങളെന്തൊക്കെയാണ് നിരീക്ഷിച്ചത്?"
"വിന്‍ വിന്‍ ടിക്കറ്റിനു 20 രൂപയാണെന്നറിയാമല്ലോ. തിരുവോണം ബമ്പറിനു 200 രൂപയും."
"അറിയാം."
"മൊത്തം 63 ലക്ഷം ടിക്കറ്റുള്ള വിന്‍ വിന്‍ 99555 സമ്മാനങ്ങളിലായി 41020000 രൂപ സമ്മാനമായി കൊടുക്കുന്നു."
"തിരുവോണം ബമ്പറോ?"
"തിരുവോണം ബമ്പറിനു മൊത്തം 35 ലക്ഷം ടിക്കറ്റാണുള്ളത്. 35721 സമ്മാനങ്ങളിലായി 119150000 രൂപ സമ്മാനമായി കൊടുക്കുകയും ചെയ്യുന്നു."
"ഇനി താരതമ്യം ചെയ്യാന്‍ എളുപ്പമാണല്ലോ?"
"അതെ. എല്ലാ ടിക്കറ്റുകളും വിട്ടഴിയുന്നുവെന്നു വിചാരിയ്ക്കാം. എന്തെങ്കിലും സമ്മാനം കിട്ടാന്‍ രണ്ടിലും എത്ര സാധ്യതയുണ്ടെന്ന് നോക്കാം."
"ഒരു വിന്‍ വിന്‍ ടിക്കറ്റിന് ഏതെങ്കിലും ഒരു സമ്മാനം കിട്ടാന്‍ 99555 / 63 L അതായത് 0.016 ഉം തിരുവോണം ബമ്പറിന് 0.010 (35721 / 35 L) ഉം. അല്ലെ?"
"അതെ. വിന്‍ വിന്‍ സാധ്യത ആയിരത്തില്‍ പതിനാറ് ആണെങ്കില്‍ ഓണം ബംപറിന്റെ കാര്യത്തില്‍ ആയിരത്തില്‍ പത്ത് ടിക്കറ്റിനെ സമ്മാന സാധ്യതയുള്ളൂ."
"ടിക്കറ്റിന്റെ പ്രതീക്ഷിത സമ്മാനവും താരതമ്യം ചെയ്തുകൂടെ?"
"തീര്‍ച്ചയായും. ഒരു വിന്‍ വിന്‍ ടിക്കറ്റിന് പ്രതീക്ഷിക്കാവുന്ന സമ്മാനത്തുക 6.50 (41020000 / 63 L) രൂപയും, തിരുവോണം ബമ്പര്‍ ടിക്കറ്റിന് 34 (119150000 / 35 L) രൂപയും ആണ്."
"അപ്പോള്‍ 10 വിന്‍ വിന്‍ ടിക്കറ്റെടുത്താല്‍ 65 രൂപ ന്യായമായും പ്രതീക്ഷിയ്ക്കാമെന്നര്‍ത്ഥം."
"അതെ. 200 രൂപ ചിലവാക്കിയാല്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് വിന്‍ വിന്‍ ആണ്. ഇനി നമ്മളെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചെന്നു കരുതുക."
"എന്നാല്‍?"
"ഒരു വിന്‍ വിന്‍ ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ അതില്‍ നിന്നും പ്രതീക്ഷിയ്ക്കാവുന്നത് 412 (41020000 / 99555) രൂപയാണ്. എന്നാല്‍ തിരുവോണം ബമ്പറിന്റെ ഒരു ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ അതില്‍ നിന്നും പ്രതീക്ഷിയ്ക്കാവുന്നത് 3336 (119150000 / 35721) രൂപയും."
"അതൊരു പ്രധാന വ്യത്യാസമാണല്ലോ?"
"സംശയമില്ല. സമ്മാനം ലഭിയ്ക്കാനുള്ള സാധ്യത രണ്ടു ലോട്ടറിയ്ക്കും ഏകദേശം തുല്യമാണെങ്കിലും എന്തെങ്കിലും സമ്മാനം ലഭിയ്ക്കുകയാണെങ്കില്‍ തിരുവോണം ബമ്പറില്‍ നിന്ന് വളരെ കൂടുതല്‍ പ്രതീക്ഷിയ്ക്കാം."
"പക്ഷെ, ഇവിടെ നമ്മള്‍ പത്ത് വിന്‍ വിന്‍ ടിക്കറ്റുകള്‍ പരിഗണിച്ചില്ലല്ലോ?"
"ഇല്ല. സമ്മാനം ലഭിച്ചാലുള്ള കാര്യമാണ് നമ്മളിവിടെ പരിഗണിച്ചത്. പത്തില്‍ എട്ടു വിന്‍ വിന്‍ ടിക്കറ്റുകള്‍ക്കും സമ്മാനം ലഭിച്ചാലേ ഒരു സമ്മാനിതമായ തിരുവോണം ടിക്കറ്റിന് ലഭിയ്ക്കുന്ന സമ്മാനത്തുക നമുക്ക് പ്രതീക്ഷിയ്ക്കാനാവൂ."
"എനിയ്ക്ക്, കാര്യങ്ങള്‍ മൊത്തം കുഴഞ്ഞു മറിഞ്ഞോ എന്നൊരു സംശയം. നീയൊന്നു ചുരുക്കിപ്പറഞ്ഞേ."
"പറയാം. രണ്ട് അനുമാനങ്ങളുണ്ട്‌:
1 . നിങ്ങളൊരു സാമ്പത്തിക യാഥാസ്ഥിതികനും, 200 രൂപയ്ക്ക് ലോട്ടറിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും, നഷ്ടം പരമാവധി കുറയ്ക്കാനാണ് നിങ്ങളുടെ ലക്ഷ്യവുമെങ്കില്‍ പത്ത് വിന്‍ വിന്‍ ടിക്കറ്റുകള്‍ എടുക്കുന്നതാണ് നിങ്ങള്‍ക്ക് ഒരു തിരുവോണം ബമ്പര്‍ എടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത്.
2 . നിങ്ങള്‍ പണത്തിന്റെ നശ്വരതയില്‍ അടിയുറച്ച് വിശ്വസിയ്ക്കുകയും, സാമ്പത്തിക കാര്യങ്ങളില്‍ സാഹസികത്വം ഇഷ്ടപ്പെടുകയും, എങ്ങനെയെങ്കിലും പെട്ടെന്ന് പണക്കാരനാകണം എന്നു ഉള്ളില്‍ ചെറിയൊരു മോഹവുമുണ്ടെങ്കില്‍ പത്ത് വിന്‍ വിന്‍ ടിക്കറ്റിനേക്കാളും നിങ്ങള്‍ക്ക് നല്ലത് ഒരു തിരുവോണം ബമ്പര്‍ ടിക്കറ്റാണ്."
"അപ്പോള്‍ രണ്ട് ലോട്ടറികള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്."
"അതെ. എല്ലാ തരത്തിലും നിലവിലുള്ളതിനേക്കാള്‍ പ്രതീക്ഷ നല്‍കാത്ത ഒരു ലോട്ടറി ഭരണകൂടം കൊണ്ടുവരുമെന്ന് നമ്മള്‍ കരുതരുത്."
"അപ്പോള്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു."
"എന്ത്?"
"പത്ത് വിന്‍ വിന്‍ ടിക്കറ്റും മകനൊരു പുതിയ തൊട്ടിലും വാങ്ങാന്‍!"

No comments:

Post a Comment