Monday, August 30, 2010

ഒരു കൂടിക്കാഴ്ച

തന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയവളുടെ നെറ്റിയിലേക്കു വീണു കിടന്ന മുടി പതിയെ മാടിയൊതുക്കി, നെറുകയില്‍ ചുംബിച്ച ശേഷം അവനിങ്ങനെ പറഞ്ഞു: "രാജാവിനെ വിവാഹം ചെയ്തു രാജ്ഞിയായ് ജീവിക്കുക. നിനക്കു നല്ലതു വരട്ടെ." സ്തബ്ധയായ് നിന്നു പോയ അവള്‍, നടന്നകലുന്ന അവനെ തന്നെ നോക്കി നിന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി. അവന്‍ ഏകനായിരുന്നു, എന്നാല്‍ അവള്‍ ഏകയായിരുന്നില്ല. പെട്ടെന്നുതന്നെ അവര്‍ക്കു പരസ്പരം മനസ്സിലായി. അവള്‍, തന്റെ കൂടെയുള്ളവരെ അവനുവേണ്ടി ഇങ്ങനെ പരിചയപ്പെടുത്തി: "ഇത് എന്റെ ഭര്‍ത്താവ്. ഈ പഞ്ചായത്തിന്റെ, പ്രജകള്‍ തിരഞ്ഞെടുത്ത രാജാവാണ്.  ഇത് രാജകുമാരന്‍. ആ കാണുന്ന പള്ളിക്കൂടത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഇവന്‍ അനന്തരാവകാശിയാകണോ എന്ന കാര്യം അവനും പ്രജകള്‍ക്കുമായി വിട്ടു കൊടുത്തിരിയ്ക്കുകയാണ്. " എന്നിട്ടവള്‍ തന്റെ ഭര്‍ത്താവിനോടായി ഇങ്ങനെ പറഞ്ഞു: "ഇദ്ദേഹമാണ് നിങ്ങളെ വിവാഹം ചെയ്യാന്‍ എന്നെ ഉപദേശിച്ചത്. രാജഗുരുവാക്കിയാല്‍ നന്നായിരിക്കും."

ചരിത്രമറിയാവുന്ന അവളുടെ ഭര്‍ത്താവ് ചിരിക്കുക മാത്രം ചെയ്തു. നിറഞ്ഞ പുഞ്ചിരിയോടെ അവന്‍ അയാള്‍ക്ക്‌ കൈ കൊടുത്തു. എന്നിട്ട് തന്റെ പോക്കറ്റിലുണ്ടായിരുന്ന മിട്ടായിയെടുത്ത്, ആ സംഭാഷണം കൌതുകപൂര്‍വ്വം കേട്ടുകൊണ്ടുനിന്ന കുട്ടിക്ക് കൊടുത്തു. കുട്ടിയുടെ കവിളില്‍ സ്നേഹപൂര്‍വ്വം തലോടിയ ശേഷം അവന്‍ നടന്നകന്നു.

2 comments: