Monday, August 2, 2010

കച്ചവടക്കാരനും കൊള്ളക്കാരനും

"ഞാനൊരു കഥ പറയട്ടെ?"
"തീര്‍ച്ചയായും."
"വളരെ ചെറിയ ഒരു കഥയാണ്‌. പണ്ട് ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാള്‍ സത്യസന്ധനാണ് എന്നതിലുപരി, ഒരു സ്ഥിതപ്രജ്ഞനായിരുന്നു."
"സ്ഥിതപ്രജ്ഞന്‍ എന്ന് വച്ചാല്‍?"
"വിഷമസന്ധികളിലും മനസ്സ് ഇടറാതെ പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പറയാം."
"ശരി, എന്നിട്ട്?"
"ഒരു ദിവസം അയാള്‍ പട്ടണത്തില്‍ നിന്ന് കച്ചവടവും കഴിഞ്ഞു, തന്റെ ഗ്രാമത്തിലേയ്ക്ക് വരുകയായിരുന്നു. പട്ടണത്തെയും ഗ്രാമത്തെയും വേര്‍തിരിക്കുന്നത് ഒരു കാടാണ്. കാട്ടിലൂടെ നടന്നു വേണം ഗ്രാമത്തിലെത്താന്‍. നേരം സന്ധ്യയായി. അയാള്‍ കാട്ടിലൂടെ നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൊള്ളക്കാരന്‍ മുന്‍പില്‍ ചാടി വീണു. അയാളുടെ വലതു കയ്യില്‍ ഒരു കത്തിയുമുണ്ടായിരുന്നു."
"എന്നിട്ട്?"
"കൊള്ളക്കാരന്‍ കത്തി കാട്ടി കച്ചവടക്കാരന്റെ കൈയിലുള്ള പണം ആവശ്യപ്പെട്ടു."
"അയാളുടെ കൈയ്യില്‍ പണം ഉണ്ടായിരുന്നോ?"
"തീര്‍ച്ചയായും. കച്ചവടത്തില്‍ നിന്നുള്ള വിറ്റുവരവ്  അയാള്‍ വീട്ടിലേയ്ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. ഇത് കൊള്ളക്കാരന്‍ എങ്ങനെയോ മനസ്സിലാക്കിയിട്ടുമുണ്ടായിരുന്നു."
"ശരി, എന്നിട്ട്?"
"കച്ചവടക്കാരന്‍ കൊള്ളക്കാരനോട്  ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ക്ക് എന്റെ കൈയ്യില്‍ നിന്നും പണം കിട്ടാന്‍ രണ്ടു വഴികളുണ്ട്. ഒന്ന്, നിങ്ങള്‍ക്ക് എന്നെ കൊല്ലാം. രണ്ടു, നിങ്ങളുടെ ആയുധം നിങ്ങള്‍ കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞാല്‍ പണം ഞാന്‍ സ്വമനസ്സാലെ തരാം.' കൊള്ളക്കാരന്‍ ധീരനായിരുന്നു."
"അങ്ങനെയാണ് എങ്കില്‍ അയാള്‍ രണ്ടാമത്തെ വഴി സ്വീകരിച്ചു കാണും."
"അതെ. കച്ചവടക്കാരനുമായി ഒരു മല്ലയുദ്ധം പ്രതീക്ഷിച്ചുകൊണ്ട് അയാള്‍ തന്റെ കത്തി കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ കൊള്ളക്കാരനെ അമ്പരപ്പിച്ചു കൊണ്ട് തന്റെ പണസഞ്ചി കച്ചവടക്കാരന്‍ അയാള്‍ക്ക്‌ കൊടുത്തു. എന്നിട്ട് നടന്നു പോകാന്‍ തുടങ്ങി. എന്നാല്‍ കൊള്ളക്കാരന്‍ കച്ചവടക്കാരനെ തടഞ്ഞു വച്ചു."
"ഇനി അയാള്‍ക്ക്‌ എന്താണ് വേണ്ടത്?"
"ഇതു തന്നെ കച്ചവടക്കാരന്‍ കൊള്ളക്കാരനോട് ചോദിച്ചു."
"എന്നിട്ട്?"
"എന്നാല്‍ കൊള്ളക്കാരന്‍ ഒന്നും സംസാരിയ്ക്കാതെ പണസഞ്ചി കച്ചവടക്കാരന്റെ കാല്‍ക്കല്‍ വച്ചിട്ട് നടന്നു പോയി."
"അയാള്‍ കൊള്ളക്കാരനല്ലാതായി എന്നാണോ നിങ്ങള്‍ പറയുന്നത്?"
"അതെനിയ്ക്കറിയില്ല. പക്ഷെ അയാള്‍ ഒരു നിമിഷ നേരത്തേയ്ക്ക് എങ്കിലും കൊള്ളക്കാരനല്ലാതായി മാറി."
"കൊള്ളാം. എന്റെ കൂട്ടുകാരായ കുട്ടികള്‍ക്ക് ഇതു തീര്‍ച്ചയായും ഇഷ്ടപ്പെടും. ഞാനിതവര്‍ക്ക് പറഞ്ഞു കൊടുക്കാം."

No comments:

Post a Comment